ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈ ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ.
സീസണിലെ ആറാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന് 12 പോയിന്റായി.
പട്ടികയിൽ രാജസ്ഥാനും കൊൽക്കത്തയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്.
ഏഴാം തോൽവി വഴങ്ങിയ പഞ്ചാബ് എട്ടാമതാണ്. 23 പന്തിൽ 30 റൺസെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ മധ്യനിര ബാറ്റർമാർ കാര്യമായ പോരാട്ടമില്ലാതെ കീഴടങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്.
തുടക്കത്തില്‍ ജോണി ബെയർസ്റ്റോ (ഏഴ് റൺസ്), റിലീ റൂസോ (പൂജ്യം) എന്നിവരെ ബോൾഡാക്കി ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെ ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി.
പിന്നാലെ ഇറങ്ങിയ ശശാങ്ക് സിങ് നിലയുറപ്പിച്ചതോടെ പവർപ്ലേയിൽ പഞ്ചാബ് 47 റണ്‍സെടുത്തു. എട്ടാം ഓവറിൽ ശശാങ്ക് സിങ്ങിനെ മിച്ചൽ സാന്റ്നർ മടക്കി.
രവീന്ദ്ര ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ സമീർ റിസ്‌വി ക്യാച്ചെടുത്ത് പ്രബ്സിമ്രൻ സിങ്ങിനെയും പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.