ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു
കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു മത്സരം.
39–ാം വയസ്സിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഇതിഹാസ താരം സുനിൽ ഛേത്രി ബൂട്ടഴിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളില്‍ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണു മടക്കം.
ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം. ഗോൾ വേട്ടയിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്.
ഇരുപതു വർഷത്തോളം കരിയറിനൊടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം.
150 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ 88 കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്.
1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം.പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. കെ.ബി ഛേത്രി ഇന്ത്യൻ ആർമി ടീമിൽ അംഗമായിരുന്നു. മാതാവ് സുശീല ഛേത്രി. ഡാർജിലിങ്ങിലായിരുന്നു ഛേത്രിയുടെ കുട്ടിക്കാലം.
2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്.