Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനെന്ന വാക്കിന് ഇനി ജോസഫ് എന്നുകൂടി അർഥമുണ്ട്

joseph-556

നിർവികാരമായിരുന്നു ആ കണ്ണുകൾ, പുറംകാഴ്ചയില്‍ നിസ്സഹായമായിരുന്നു ആ നില്‍പ്പ്.  അതിൽ പക്ഷേ ഒരു ദൃഢനിശ്ചയം നിറഞ്ഞുകത്തി. നീനുവിന് ഇനി ആരുണ്ട് എന്ന ചോദ്യത്തിന് ഞാനുണ്ട്, ഈ അച്ഛനുണ്ട് എന്ന ഉത്തരമുണ്ട്. എല്ലാമെല്ലാമായ മകന്‍ തൊട്ടരികെ നിത്യനിദ്രയില്‍ നിശ്ചലനായി കിടക്കുമ്പോഴും തളരാത്ത കരുത്തിന്‍റെ ആള്‍രൂപമായി മലയാളിക്ക് മുന്നില്‍ ഈ അച്ഛന്‍.

മകന്റെ മരണത്തിലും മരുമകളുടെ കണ്ണീരിനുമിടയിൽ ആടിയുലയാതെ നിന്നു ജോസഫ് എന്ന അച്ഛൻ. കഴിഞ്ഞ പകലുകളില്‍ രാവുകളില്‍ ഒരുപോള കണ്ണടച്ചിട്ടുണ്ടാകില്ല ഈ മനുഷ്യന്‍. കെവിന്റെ മരണത്തോളം ഉള്ളുലച്ചതായിരുന്നു നീനുവിന്റെ കണ്ണുനീർ. ഒരു ദിവസം പോലും ഒരുമിച്ചുജീവിക്കാൻ സാധിക്കാതെ പകുതി പ്രാണൻ അകന്നുപോയ നീനുവിന് താങ്ങും തണലുമായത് ഈ അച്ഛന്‍. വേദനകളില്‍ പതറാതെ മുറുക്കിപ്പിടിച്ച കൈകളില്‍ ആ സങ്കടങ്ങളെയാകെ അദ്ദേഹം മുറുക്കിപ്പിടിച്ചു.

neenu-sad

പ്രാണൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവനെയോർത്ത് പൊട്ടിപ്പൊട്ടിക്കരയുന്ന ആ പെൺകുട്ടിയെ ചേർത്തുനിറുത്തി ജോസഫ് പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു:  തളരരുത്, കരയരുത്, ഇനി അച്ഛനുണ്ട് കൂടെ. കുടുംബത്തെ മുഴുവൻ ചേർത്തുപിടിച്ച് വന്നുചേർന്ന വിധിയിൽ നിർവികാരനായി ഇരിക്കുന്ന ജോസഫിന്റെ ഈ ചിത്രം ഉള്ളുപൊള്ളിക്കുന്നതാണ്.

നീനുവിന്റെ കണ്ണുനീർ വീണുപൊള്ളിയത് മകന്റെ മരണത്തിൽ നിസഹായനായി പോയ ആ അച്ഛന്റെ നെഞ്ചിലായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ് കെവിന്റെ മരണത്തോടെ ഇല്ലാതെയായത്. പെങ്ങളെ വിവാഹം കഴിപ്പിക്കണം, സ്വന്തമായൊരു വീടുവേണം, വൃദ്ധരായ അച്ഛനും അമ്മയ്ക്കും തണലാകണം, നീനുവിന് കൂട്ടാകണം.. അങ്ങനെ അങ്ങനെ നൂറുസ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കെവിൻ പോയത്. ജീവിതത്തിന്‍റെ വല്ലാത്തൊരു ഘട്ടത്തില്‍ ആ സ്വപ്നങ്ങളെല്ലാം ഇനിയീ അച്ഛന്‍റെ ചുമലിലാകുന്നു.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം