Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് ബാധിച്ച ഭർത്താവിനെ ആദ്യം സ്വീകരിച്ചു പിന്നെ മകൾക്കുവേണ്ടി കൊലപ്പെടുത്തി

usha-rani-01

കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. പക്ഷേ സ്വന്തം മകൾക്കുവേണ്ടി ഒരമ്മ അതു ചെയ്തു. അതിന്റെ പേരിൽ ഒരു ദിവസം പോലും ആ അമ്മയ്ക്കു ജയിലിൽ കിടക്കേണ്ടി വന്നില്ല. നിയമം ഒരു സ്ത്രീയ്ക്ക്, അല്ല അമ്മയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ച കഥയറിയണമെങ്കിൽ നാലഞ്ചുവർഷം പിന്നോട്ടു  തിരിഞ്ഞു നോക്കണം.

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളുടെ തീച്ചൂളയിൽപ്പെട്ടു കരിഞ്ഞു പോകാതെ സ്വന്തം മക്കൾക്കുവേണ്ടി ആ പ്രതിസന്ധികളെ ധൈര്യത്തോടെ അതിജീവിച്ച ആ അമ്മയുടെ പേര് ഉഷ റാണി. സ്വന്തം ഭർത്താവിനെ കൊന്ന സ്ത്രീ എന്ന തലക്കെട്ടുകളോടെയാണ് അഞ്ചുവർഷം മുൻപ് മാധ്യമങ്ങൾ ഉഷാറാണിയെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചത്. ആ കൊലപാതകത്തിലേക്ക് ഉഷാറാണിയെ നയിച്ച കാരണങ്ങൾ അറിയണമെങ്കിൽ അവരുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കണം.

18 വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒട്ടും പൊരുത്തപ്പെടാനാവാത്ത കുടുംബത്തിൽ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു ഉഷ. മദ്യപാനിയായ ഭർത്താവ് ഉഷയെയും വീട്ടുകാരെയും പലകുറി സാമ്പത്തികമായി ചൂഷണം ചെയ്തു. ബിസിനസ്സ് തുടങ്ങണമെന്നും മറ്റും പറഞ്ഞ് ഭർത്താവ് ഉഷയുടെ വീട്ടുകാരിൽ നിന്നും വൻ തുകകൾ വാങ്ങിച്ചെടുത്തു. മദ്യപാനവും വഴിവിട്ട ജീവിതവും അയാളെ ബിസിനസ്സിലും പരാജയപ്പെടുത്തി. സാമ്പത്തിക ചൂഷണത്തിനു പുറമേ ശാരീരിക പീഡനവും ഉഷയ്ക്കു നേരിടേണ്ടി വന്നു.

ബിസിനസ്സും വീട്ടുകാര്യങ്ങളും ഒരുപോലെ കഷ്ടപ്പെട്ടു നോക്കിനടത്തുന്നതിനിടെയാണ് ഭർത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കുവേണ്ടി ഉഷയുടെ എംഫിൽ പാസായ സഹോദരനെ കല്യാണം ആലോചിക്കുന്നത്. ഉഷയുടെ വീട്ടുകാർ ഇതു നിരസിച്ചു. അതോടെ പക ഇരട്ടിയായ ഭർതൃവീട്ടുകാർ ഉഷയെ വീണ്ടും ഉപദ്രവിക്കുവാൻ തുടങ്ങി. 

അന്നോളം നാലു മക്കളെയോർത്ത് ഈ ദുരിതങ്ങളൊക്കെ സഹിക്കുകയായിരുന്നു ഉഷ. മൂത്തമകളെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആൾക്കു വിവാഹം കഴിപ്പിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് ഉഷ അനീതിക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയത്. വിവാഹത്തിനു തയാറാകാത്ത 14 വയസ്സുള്ള പെൺകുട്ടിയുടെ പഠിത്തം ഉഷയുടെ ഭർത്താവ് നിർത്തിച്ചു. സ്കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളെ സ്കൂളിൽ നിർത്തി പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. അതിനു വലിയ വിലയാണ് ഉഷയ്ക്കു നൽകേണ്ടി വന്നത്. 

ഇക്കാര്യങ്ങളറിഞ്ഞ ഭർതൃവീട്ടുകാർ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന ഉഷയെ ആരോ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ പൊലീസിനോട് ഉഷയുടെ രണ്ടു വയസ്സുകാരനായ മകനാണ് അമ്മ അന്നോളം അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു. പിന്നീടു സ്വന്തം വീട്ടിലേക്കു മടങ്ങി. 2003 ൽ ആയിരുന്നു ഈ സംഭവം.

പിന്നീടു വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി. ഉഷ ബിസിനസ്സിൽ തട്ടിപ്പുകാണിച്ചു എന്ന ആരോപണമായിരുന്നു അവരുടെ മറുപടി. ഉഷ മോശം സ്വഭാവക്കാരിയാണെന്നും അവർ പറഞ്ഞു പരത്തി. ഉഷയുടെ ജീവിതമറിഞ്ഞ മധുര സർക്കാർ ആശുപത്രിയിൽ കാഷ്യർ ആയി അവർക്ക് ജോലി നൽകി. ജോലിയിലെ മിടുക്കും കഴിവും അധികം വൈകാതെ ഉഷയ്ക്ക് അവസരങ്ങളുടെ വൻ വാതിലുകൾ തുറന്നുകൊടുത്തു. അധികം വൈകാതെ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ വിഭാഗത്തിന്റെ ചുമതല ഉഷയ്ക്കു ലഭിച്ചു.

ജോലിയോടൊപ്പം അവർ ബിരുദത്തിനു ചേർന്നു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ക്രച്ചസിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാനുള്ള ശ്രമമാരംഭിച്ചു. ഇതിനിടെ വിവാഹമോചനം നേടിയ ഉഷ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴായിരുന്നു വീണ്ടും ഭർത്താവിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. ഉഷ വീടുവിട്ടു പോയതോടെ ബിസിനസ്സ് തകർന്ന അയാൾ പകയോടെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു. ഉഷയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നു പറഞ്ഞു പരത്തിയതിന് അയാൾ ഉഷയോടു മാപ്പു ചോദിച്ച് അഭയം തേടിയെത്തി. അയാളെ മക്കളുടെ നിർബന്ധ പ്രകാരം ഉഷ വീട്ടിൽ താമസിപ്പിച്ചു. എങ്കിലും ഭാര്യയായി ജീവിക്കാൻ തയാറായില്ല.

2010 ൽ ആയിരുന്നു ഈ സംഭവം. ആരോഗ്യ നില വളരെ മോശമായ അയാളുടെ ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നു പരസഹായമില്ലാതെ ജീവിക്കുവാനാകില്ലായിരുന്നു. വഴിവിട്ട ജീവിതം അയാളെ എയ്ഡ്സ് രോഗിയുമാക്കിയിരുന്നു. മക്കളുടെ നിര്‍ബന്ധം കാരണം ഉഷ അയാളെ വീട്ടില്‍ താമസിപ്പിച്ചു. ദിവസം കഴിയും തോറും അയാൾ ഓരോ നിബന്ധനകൾ ഉഷയ്ക്കു മുന്നിൽ വയ്ക്കാൻ തുടങ്ങി. തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. അയാളുടെ ദുരുദ്ദേശ്യം മനസ്സിലായ ഉഷ മക്കളുടെ നിർദേശപ്രകാരം അയാളെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. തിരിച്ചു വന്ന അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതു തടയാനെത്തിയ മകളെ വലിച്ചിഴച്ചുകൊണ്ട് അയാൾ മുറിയിൽ കയറി. അമ്മ വന്നില്ലെങ്കിൽ നീ മതി എന്നു പറഞ്ഞായിരുന്നു ആക്രമണം.

മകളുടെ മാനം നഷ്ടപ്പെടാതിരിക്കാനായി ഒടുവിൽ ഉഷയ്ക്ക് അതു ചെയ്യേണ്ടി വന്നു. മകളുടെ നിലവിളി കാതിലലച്ചപ്പോൾ മകന്റെ ക്രിക്കറ്റ് ബാറ്റുമായി അവൾ മുറിയുടെ ജനൽച്ചില്ലു പൊട്ടിച്ച് അകത്തുകയറി. മകളുടെ വസ്ത്രങ്ങളഴിക്കാൻ ശ്രമിക്കുന്ന അയാളെ അനക്കം നിലയ്ക്കും വരെ തല്ലി. പിന്നീട് ഉഷ പോലീസിൽ കീഴടങ്ങി. 

കൊലപാതകത്തിന്റെ സാഹചര്യം കണക്കിലെടുത്ത കോടതി ഉഷയെ ശിക്ഷിച്ചില്ല. കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോ മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്‌താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം സെക്‌ഷന്‍ 100 ചുമത്തി ഉഷയെ അവർ വിട്ടയച്ചു. ഒരു ദിവസം പോലും  ഉഷയ്ക്കു പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്നില്ല. ഇതിനു ശേഷം ബിരുദാനന്ത ബിരുദം പൂർത്തിയാക്കിയ ഉഷ ബാങ്ക് പരീക്ഷയുടെ പരിശീലത്തിനു വേണ്ടി യൂണിവേഴ്സിറ്റിയിലെ ജോലി വിട്ടു. കഠിന പ്രയത്നത്താല്‍ ബാങ്കില്‍ ജോലിനേടി. നാലു മക്കളെയും  അന്തസ്സായി വളർത്തി പഠിപ്പിച്ച് സമാധാനപരമായ ജീവിതം നയിക്കുകയാണ് ഉഷയിന്ന്.