ദുരഭിമാനക്കൊലയിൽ ഇല്ലാതായ നല്ലപാതിയെക്കുറിച്ചും അതിനു കാരണക്കാരനായ സ്വന്തം അച്ഛനെക്കുറിച്ചുമോർത്ത് നെഞ്ചുനീറി കഴിയുന്ന അമൃത വർഷിണി എന്ന ഗർഭിണിയായ യുവതിയെയും കുറിച്ചുള്ള ചർച്ചകൾ മുറുകുമ്പോൾ തെലങ്കാനയിലെ ദുരഭിമാനക്കൊലയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് കൊല്ലപ്പെട്ട പ്രണയിയുടെ ബന്ധു പുറത്തു വിടുന്നത്.
വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കു ശേഷമാണ് തന്റെയും പ്രണയിയുടെയും വിവാഹ വിഡിയോ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോയ്ക്കു കിട്ടിയ ലൈക്കുകൾ കണ്ട് രോഷാകുലനായ അമൃതയുടെ അച്ഛൻ ഇതിനേക്കാൾ ലൈക്ക് അവന്റെ കൊലപാതക വിഡിയോയ്ക്ക് ലഭിക്കുമെന്നു പറഞ്ഞ് അമൃതയെ ഭീഷണിപ്പെടുത്തിയിരുന്നും പ്രണയിയുടെ ബന്ധു പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗർഭിണിയായ അമൃതയെയും കൊണ്ട് ആശുപത്രിയിൽ നിന്ന് മടങ്ങും വഴിയാണ് പ്രണയിയെ അമൃതയുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിൽ തന്റെ അച്ഛനും ബന്ധുക്കളുമാണെന്ന് അമൃത ആരോപിച്ചിരുന്നു. മകളെ താഴ്ന്ന ജാതിക്കാരനായ പ്രണയ് വിവാഹം കഴിക്കുന്നതിൽ അമൃതയുടെ കുടുംബത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ജനുവരിയിലാണ് പ്രണയ് അമൃതയെ വിവാഹം കഴിച്ചത്. മകൾ ഗർഭിണിയാണെന്നറിഞ്ഞ അമൃതയുടെ അച്ഛൻ മകളോട് തിരികെ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രണയിയെ കൊലപ്പെടുത്തിയത്.