Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയൻതാരയോട്; വിഘ്നേഷ് ശിവൻ

nayanthara-vignesh നയൻ താര, വിഘ്നേശ് ശിവൻ.

ആരാധകർ ഏറെ കൊതിയോടെ കാത്തിരിക്കുന്നത് ആ സന്തോഷ വാർത്തയ്ക്കായാണ്. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാർത്തയ്ക്കായി. തന്റെ കരിയറിനെയും ജീവിതത്തെയും നയൻതാര സ്വാധീനച്ചതിനെക്കുറിച്ച് തുറന്നു പറയുമ്പോഴാണ് ജീവിതത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നയൻ താരയോടാണെന്ന് വിഘ്നേഷ് വെളിപ്പെടുത്തിയത്.

ആർട്ടിസ്റ്റ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും നയൻതാരയോട് ഏറെ ബഹുമാനമുണ്ടെന്നും നയൻസിന്റെ അടുത്തറിയാവുന്നവർക്കുമാത്രമേ അവരെ നന്നായി മനസ്സിലാക്കാനാകൂവെന്നും അദ്ദേഹം പറയുന്നു. ഇടവേളയ്ക്കു ശേഷം നയൻതാര സിനിമയിലേക്കു മടങ്ങി വന്നത് 'നാനും റൗഡിതാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യായി ഇരുവരും ഒരുമിച്ച് ജോലിചെയ്തത് ആ ചിത്രത്തിലായിരുന്നു. തുടർന്നിങ്ങോട്ട് കരിയർ ഗ്രാഫ് കുത്തനെ ഉയരുന്ന തരത്തിലുള്ള മികച്ച വേഷങ്ങളാണ് നയൻതാരയെ കാത്തിരുന്നത്. സൂപ്പർതാരപദവിയിലേക്കുള്ള നയൻതാരയുടെ കുതിപ്പും ആ ചിത്രത്തിന് ശേഷമായിരുന്നു.

'നാനും റൗഡി താൻ' എന്ന ചിത്രം ചെയ്യുന്നതുവരെ തന്റെ അക്കൗണ്ടിൽ ഹിറ്റ് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിജയിച്ച ഒരു സംവിധായകനായി തോന്നാതിരുന്നതിനാൽ ഔപചാരികമായ അടുപ്പമാണ് ആർട്ടിസ്റ്റുകളുമായി സൂക്ഷിച്ചിരുന്നതെന്നും. മാഡം എന്നാണ് നയൻതാരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആർട്ടിസ്റ്റായതിനാൽ അഭിനയിക്കുമ്പോൾ നിർദേശം നൽകാൻ ഭയമായിരുന്നുവെന്നും അവർ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് പറയുന്നു.

എന്നാൽ തന്റെ ആ ഭയം മാറ്റിത്തന്നത് നയൻതാരയായിരുന്നുവെന്നും 'നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഞാനത് ചെയ്തേ പറ്റൂവെന്നും'  നയൻതാര പറഞ്ഞുവെന്നും അവരുടെ ആ വാക്കുകൾ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും വിഘ്നേഷ് പറയുന്നു. അവരൊരു സാധാരണ പെൺകുട്ടിയാണെന്ന് അവരോട് അടുത്തിടപഴകിയവർക്കു മാത്രമേ തിരിച്ചറിയാൻ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു.

പലരും അവരുടെ മുൻകാല പ്രണയങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കുകപോലും ചെയ്യാതെ നന്നായി ജീവിക്കുന്നു. അതൊക്കെ കാണുമ്പോൾ ബഹുമാനം ഇരട്ടിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. എപ്പോൾ വിവാഹതിരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ല, ഒരിക്കൽ നടക്കും. എല്ലാവരെയും ഞങ്ങൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും എന്നാണ് വിഘ്നേഷ് നൽകിയ മറുപടി.