Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുമായി ചേർന്നു പോകാൻ പറ്റില്ല: പിരിയാനുള്ള കാരണത്തെക്കുറിച്ച് തേജ്പ്രതാപ്

tej-prathap-01 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

''ശ്വാസംമുട്ടിയാണ് ഇത്രയും നാൾ ജീവിച്ചു പോന്നത്. ഒരിയ്ക്കലും യോജിച്ചു പോകാൻ ഞങ്ങൾക്കാവില്ല. ആഗ്രഹിച്ച രീതിയിലുള്ള വിവാഹജീവിതമല്ല ലഭിച്ചത്'' എന്നു പറഞ്ഞുകൊണ്ടാണ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹബന്ധം പിരിയാനുള്ള കാരണത്തെക്കുറിച്ചും തേജ് പ്രതാപ് യാദവ് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത്. പാട്ന ഹൈക്കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപിന്റെ വിശദീകരണം.

ലളിത ജീവിതം നയിക്കാനിഷ്ടപ്പെടുന്ന തനിക്ക് ഐശ്വര്യയുടെ മോഡേൺ രീതികളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും അതുകൊണ്ടാണ് വിവാഹ മോചന ഹർജി നൽകാൻ തീരുമാനിച്ചതെന്നുമായിരുന്നു തേജ് പ്രതാപിന്റെ വിശദീകരണം. ഡൽഹിയിൽ പഠിച്ചു വളർന്ന ഐശ്വര്യയ്ക്ക് മോഡേൺ ജീവിതരീതികളോടാണ് താൽപര്യമെന്നും  ഇരുവർക്കും ഒരുമിച്ച് യോജിച്ചു പോകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിവാഹബന്ധം വേർപെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് വിവാഹം വേണ്ടെന്ന് മാതാപിതാക്കളോട് താൻ പറഞ്ഞതായിരുന്നുവെന്നും പക്ഷേ അന്ന് ആരും അത് ചെവിക്കൊണ്ടില്ലെന്നും തേജ് പറയുന്നു. കഴിഞ്ഞ മെയ് 12നാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപും ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയും വിവാഹിതരായത്.

ആഡംബരത്തോടെ നടന്ന വിവാഹത്തിനു ശേഷം കേവലം അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് തേജ്പ്രതാപ് വിവാഹമോചന ഹർജി സമർപ്പിച്ചത്. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് തേജ് പ്രതാപ് വെളിപ്പെടുത്തിയെങ്കിലും തേജിന്റെ ഭാര്യയും ബന്ധുക്കളും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.