വിവാഹ ദിനത്തിൽ വധു ധരിച്ച വസ്ത്രത്തിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹവേദി പോർക്കളമായി. തർക്കം കൂട്ടത്തല്ലിൽ കലാശിക്കുന്ന നിലയിലേക്കെത്തിയതോടെ വിവാഹത്തിൽ നിന്നു ഇരുകൂട്ടരും പിൻമാറി. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം.
വർഷ സൊനാവ എന്ന യുവതിയും വല്ലബ് പഞ്ചോലി എന്ന യുവാവും തമ്മിലുള്ള വിവാഹമാണ് ബന്ധുക്കളുടെ തർക്കത്തെത്തുടർന്ന് നിർത്തി വച്ചത്. ഗൗൺ ധരിച്ചാണ് വർഷ വിവാഹവേദിയിലെത്തിയത്. എന്നാൽ വധുവിന്റെ വസ്ത്രധാരണം ശരിയല്ലെന്നും വധു വിവാഹവസ്ത്രമായി സാരി തന്നെ ധരിക്കണമെന്നും ബന്ധുക്കൾ ശഠിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വധു സാരി ധരിക്കുകയും സാരിത്തലപ്പുകൊണ്ട് ശിരസ്സു മറയ്ക്കണമെന്നും വരന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. വർഷ ഇതു നിരസിച്ചതോടെ തർക്കം മുറുകി. പരസ്പരമുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നുറപ്പായപ്പോൾ ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വരൻ പൊലീസുദ്യോഗസ്ഥരോട് വിശദീകരിച്ചു.
മധ്യസ്ഥത വഹിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വരെ സ്ഥലത്തെത്തി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷവും സംഭവം രമ്യമായി പരിഹരിക്കാനാകാതെ വന്നതോടെ ഇരുകൂട്ടരും വിവാഹം വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനത്തിലെത്തി. വരൻ സിവിൽ എൻജിനീയറും വധു സർക്കാർ ഉദ്യോഗസ്ഥയുമാണെന്നാണ് പൊലീസ് പറയുന്നത്.