വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിച്ചാൽ അവരുമായി വീടിനുള്ളിൽ ഒതുങ്ങിക്കൂടാനാണ് പല അമ്മമാർക്കും താൽപര്യം. എന്നാൽ വൈകല്യങ്ങളുടെ പേരിൽ തന്റെ മകൻ മാറ്റിനിർത്തപ്പെടരുതെന്ന് നിർബന്ധമുള്ള ഒരു അമ്മയുണ്ട് അങ്ങ് ബ്രസീലിൽ. അമ്മയുടെ പേര് സില്‍വിയ ഗ്രീക്കോ. അവരുടെ കൗമാരപ്രായക്കാരനായ മകൻ നിക്കോളാസ് ഓട്ടിസ്റ്റിക് ബാധിതനാണ്. മാത്രല്ല അവന് കാഴ്ചയുമില്ല. പക്ഷേ ഫുട്ബോൾ എന്നാൽ ഭ്രാന്താണവന്. അവന്റെ ഇഷ്ടങ്ങൾ നന്നായറിയാവുന്ന ആ അമ്മ അവന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം കളത്തിലിറങ്ങുന്ന മൽസരങ്ങളിലെല്ലാം അവനെയും കൊണ്ടുപോകും.
അങ്ങനെയാണ് ബ്രസീലിലെ സാവോപോളോയിലെത്തിയത്. അവിടെ അവന്റെ പ്രിയതാരം പാല്‍മെയ്റാസ് ഗോള്‍ നേടിയപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം അവനും എഴുന്നേറ്റു നിന്ന് കൈയടിച്ച് ആ വിജയം ആഘോഷിച്ചു. പാല്‍മെയ്റാസ് ഗ്രൗണ്ടിലിറങ്ങുമ്പോഴെല്ലാം ആ കൗമാരക്കാനും അമ്മയും സ്റ്റേഡിയത്തില്‍വരും. ടീമിനെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും ഗ്യാലറിയിലെ നിറസാന്നിധ്യമാകും. കളിയുടെ ഓരോ നിമിഷവും ചെറിയ കാര്യങ്ങള്‍പോലും വിട്ടുപോകാതെ അവനെ ധരിപ്പിക്കുന്നത് അമ്മയാണ്.
അമ്മയുടെ വാക്കുകളിലൂടെ കളിയറിഞ്ഞാണ് നിക്കോളാസ് ഗോളിന്റെ താളത്തിനൊത്ത് എഴുന്നേല്‍ക്കുന്നതും മറ്റുള്ളവര്‍ക്കൊപ്പം ആരവത്തില്‍ പങ്കുചേരുന്നതും ആര്‍പ്പുവിളിക്കുന്നതുമെല്ലാം. കളി തുടങ്ങുമ്പോള്‍ തന്നെ ഓരോ കളിക്കാരനെയും കുറിച്ച് എല്ലാ വിവരങ്ങളും അമ്മ നിക്കോളാസിനു പറഞ്ഞുകൊടുക്കും. ഓരോ കളിക്കാരുടെയും ബൂട്ടിന്റെ നിറവും ജേഴ്സിയുമെല്ലാം കൃത്യമായി വിശദീകരിക്കും. അരുടെ കാലിൻ ചുവട്ടിലാണ് പന്ത്, ആരാണ് ഡിഫന്റ് ചെയ്യുന്നത്,സ്ട്രൈക്ക് ചെയ്യുന്നത്, ഫൗള്‍ എന്നൊക്കെ. ഇഷ്ടമില്ലാത്ത തീരുമാനമെടുത്താല്‍ റഫറിയെ ശപിക്കാനും ആ അമ്മ മടിക്കാറില്ല. കണ്ണും കാതും തുറന്നിരിക്കുന്ന അമ്മയുള്ളപ്പോള്‍ കണ്ണില്ലാത്തതിന്റെ നഷ്ടം പോലും മറക്കുകയാണ് നിക്കോളാസ്.
പാല്‍മെയ്റാസ് ക്ലബിന്റെ ആരാധകരായ അമ്മയ്ക്കും മകനും ഇഷ്ടനിറം ക്ലബിന്റെ ജേഴ്സിയുടെ നിറം തന്നെയായ പച്ച. എല്ലാ കളിക്കും ഇവര്‍ ഹാജരുണ്ടെങ്കിലും കഴിഞ്ഞദിവസം യാദൃച്ഛികമായി ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്തതോടെയാണ് ഗ്രീക്കോയും നിക്കൊളാസും താരങ്ങളായത്. അവരുടെ കഥ ലോകമറിഞ്ഞതും.
പാല്‍മെയ്റാസ് ക്ലബിനും ഇപ്പോള്‍ ഗ്രീക്കോയേയും നിക്കൊളാസിനെയും അറിയാം. ടീമിന്റെ പരിശീലനം കാണാനും ക്ഷണിക്കാറുണ്ട്. പിഎസ്ജിക്കുവേണ്ടി കളിക്കുന്ന ബ്രസീലിയന്‍ താരം നെയ്മറാണ് നിക്കോളാസിന്റെ ഇഷ്ടതാരം. നെയ്മറിനെ പരിചയപ്പെടാനുള്ള അവസരവും അവര്‍ക്കു കിട്ടിയിട്ടുണ്ട്. നിക്കോളാസിനെ കണ്ടയുടന്‍ നെയ്മര്‍ പന്ത് എന്നപോലെ കുട്ടിയെ പൊക്കിയെടുത്തു.
നിക്കോളാസ് തന്റെ ഇഷ്ടതാരത്തിന്റെ ചുരുളന്‍മുടിയിലൂടെ വിരലോടിച്ചു. കുട്ടിയായിരുന്നപ്പോള്‍ നെയ്മറിന്റെ ഇഷ്ട ടീം ഏതാണെന്ന് അപ്പോള്‍ ഗ്രീക്കോ ചോദിച്ചു. പാല്‍മെയ്റാസ്...ഒരു നിമിഷം പോലും മടിക്കാതെ നെയ്മര്‍ പറഞ്ഞു. അന്നുമുതലാണ് അമ്മയും മകനും പാല്‍മെയ്റാസിന്റെ അനൗദ്യോഗിക ബ്രാന്‍ഡ് അംബാസഡര്‍മാരായത്. നിക്കോളാസ് ടീമിനു ഭാഗ്യം കൊണ്ടുവരുമെന്നാണ് പാല്‍മെയ്റാസിന്റെയും വിശ്വാസം.