ADVERTISEMENT

വിവാഹത്തിന് കർമികളായത് രണ്ടു വനിതാ പൂജാരികളാണ്. ആദ്യം അമ്മയുടെ പേരു പറഞ്ഞുകൊണ്ടാണ് വധുവിനെ അവർ പരിചയപ്പെടുത്തിയത്. അതിനു ശേഷമാണ് അച്ഛന്റെ പേരു പറഞ്ഞത്. പിന്നീട് അതിഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അച്ഛന്റെ പ്രഖ്യാപനം. വിവാഹച്ചടങ്ങിന്റെ ഭാഗമായുള്ള കന്യാദാനം താൻ ബഹിഷ്കരിക്കും. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. 'ദാനം ചെയ്യാൻ എന്റെ മകൾ ഒരു വിൽപ്പനച്ചരക്കല്ല'.

അസ്മിത ഘോഷ് എന്ന സ്ത്രീയുടെ ട്വീറ്റിലൂടെയാണ് ഈ വ്യത്യസ്തമായ വിവാഹത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത പണ്ഡിറ്റുകളിൽ ഒരാൾ കൊൽക്കത്തയിലെ വനിതാ പൂജാരിണിയായ നന്ദിനി ഭൗമിക് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹച്ചടങ്ങിനിടയിൽ കന്യാദാനം നിർവഹിക്കാൻ തനിക്കാവില്ലെന്നു നിലപാടെടുത്ത അച്ഛന്റെ തീരുമാനത്തിൽ മതിപ്പു തോന്നിയെന്നു പറഞ്ഞുകൊണ്ടാണ് അസ്മിത വിവാഹചിത്രങ്ങൾ പങ്കുവച്ചത്.

വിവാഹ ദിവസം കന്യകയായ മകളെ അവളെ വിവാഹം ചെയ്യാൻ‌ പോകുന്ന പുരുഷന് പെൺകുട്ടിയുടെ അച്ഛൻ ദാനം ചെയ്യുന്നു എന്ന ആശയമാണ് കന്യാദാനം എന്ന ആചാരംകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ചടങ്ങ് നിർവഹിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ അച്ഛനെയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ അഭിനന്ദിക്കുന്നത്.

അടുത്തിടെ കനകാഞ്ജലി എന്ന ആചാരം അനുഷ്ഠിക്കാനാവില്ലെന്നു പറഞ്ഞ ബംഗാളി വധുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കൈനിറയെ ധാന്യങ്ങളെടുത്ത് തലയ്ക്കു പിന്നിലൂടെ ഇട്ടാൽ മാതാപിതാക്കളോടുള്ള കടം വീട്ടപ്പെടും എന്നൊരു വിശ്വാസമുണ്ട്. ഈ ചടങ്ങ് താൻ അനുഷ്ഠിക്കില്ലെന്നും, മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടാൻ സാധിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് വധു കൈയിലിരുന്ന ധാന്യങ്ങൾ വശങ്ങളിലേക്കെറിഞ്ഞ് പ്രതിഷേധിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മകളുടെ വിവാഹദിനത്തിൽ മകളുടെ കന്യാദാനം നിർവഹിച്ചുകൊണ്ട് ഒരു സിംഗിൾ മദർ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹവേളയിലെ പ്രാചീനമായ പല ആചാരങ്ങളും കണ്ണടച്ച് പിന്തുടരാൻ ഇന്ന് പല കുടുംബങ്ങളും വിമുഖത കാട്ടുന്നുണ്ട്. ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരെ പുരോഗമനാശയക്കാർ എന്ന ലേബൽ നൽകി സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com