ADVERTISEMENT

വിവാഹ ദിവസം ഏറ്റവും അവിസ്മരണീയമാക്കണം എന്ന ചിന്തയോടെയാണ് വധൂവരന്മാർ വിവാഹദിവസത്തിനായി തയാറെടുക്കുന്നത്. എന്നാൽ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാൻ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഗുരുവായൂർ അമ്പലത്തിൽ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണിൽ ഗുരുവായൂരമ്പലത്തിൽ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങൾ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാൻ പലപ്പോഴും വധൂവരന്മാർ ഏറെ കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ 10 ന് 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയിൽ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാൽ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാൻ പല വധൂവരന്മാർക്കും കഴിയാറില്ല. 

വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തിൽ നിലയുറപ്പിക്കുമ്പോൾ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാൻ ശ്രമിക്കുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് ഉടഞ്ഞ സാരിയും ഉലഞ്ഞ മുടിയുമായി ആകെ അലങ്കോലമായാണ് വധുവിന് മണ്ഡപത്തിൽ പ്രവേശിക്കാനായത്. തിരക്ക് നിയന്ത്രിക്കാൻ വല്ലാതെ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളിൽ കാണാം.

ബന്ധുക്കൾ മുൻകൈയെടുത്ത് വധൂവരന്മാരെയും മാതാപിതാക്കളെയും മണ്ഡപത്തിലേത്ത് തള്ളിക്കയറ്റാൻ ശ്രമിക്കുന്നതോടെ സ്ഥിതി ഗതികൾ നിയന്ത്രണാതീതമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിൽ തിക്കിലും തിരക്കിലും പെട്ട് ബുദ്ധിമുട്ടുന്നവരുടെ ദുരിതം പരിഹരിക്കാൻ ദേവസ്വം ബോർഡ് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. അനിയന്ത്രിതമായ തിരക്കിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മുൻപേ തന്നെ നിരവധിപേർ ദേവസ്വം ബോർഡിന് പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com