ADVERTISEMENT

'ഞാൻ ഒരു യുദ്ധവിരോധിയാണ്. അധികം വിശദീകരണമൊന്നുമില്ലാതെ എന്നെ ഞാൻ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത് ഈ ഒരു വാക്കുകൊണ്ടാണ്. ഇന്ത്യയിലെ വാർ എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായിരുന്നുകൊണ്ടാണ്  വളരെ വ്യക്തിപരമായി അങ്ങനെയൊരു വാക്ക് ഞാൻ തിരഞ്ഞെടുത്തത്'. - ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 13 വർഷത്തെ തന്റെ ആർമി ജീവിതത്തെക്കുറിച്ചും, ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നിട്ടും യുദ്ധവിരോധിയായി മാറാനുള്ള കാരണത്തെക്കുറിച്ചും തുറന്നു പറഞ്ഞത്. 

'പുനീതിനെ വിവാഹം ചെയ്തതു മുതൽ, കഴിഞ്ഞ 13 വർഷമായി ഞാൻ മഹത്തായ ആർമിയുടെ ഭാഗമാണ്. ഒരു ആർമി ഉദ്യോഗസ്ഥന്റെ നവ വധുവായതു മുതൽ ആർമി ജീവിതത്തെ എല്ലാ അർഥത്തിലും ഞാൻ സ്നേഹിച്ചിരുന്നു. യുദ്ധത്തെ ആഘോഷമാക്കുന്ന ആ ലോകത്തെ ഒരു വനിത എന്ന നിലയിൽ അഭിമാനിച്ചിരുന്ന എന്റെ മനസ്സ് ഇന്ന് യുദ്ധത്തിനെതിരാണ്. യുദ്ധവിരോധി എന്നാണ് എനിക്ക് എന്നെപ്പറ്റി പറയാനുള്ളത്. 

നമ്മുടെ ജീവിതത്തെ യുദ്ധം എങ്ങനെ ബാധിക്കുമെന്നു ചിന്തിച്ചു തുടങ്ങിയ നിമിഷം മുതലാണ് ഞാൻ യുദ്ധവിരോധിയായത്. തീവ്രവാദവും ആക്രമണങ്ങളും എങ്ങനെയാണ് നമ്മുടെ അയൽരാജ്യങ്ങളെ തകർത്തതെന്ന് മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കാണുന്നതല്ലേ?. സിറിയയിലും യെമനിലും മറ്റുമുണ്ടായ ആക്രമണങ്ങളിൽ നിന്നും യുദ്ധം എത്രമാത്രം വിനാശമാണുണ്ടാക്കുന്നതെന്ന് നമ്മൾ കണ്ടതല്ലേ?. യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുക എന്നെയും നിങ്ങളേയും പോലുള്ള സാധാരണക്കാരെയാണ്.

എന്റെ ഭർത്താവിന് യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാൻ ഈ വിഷമവൃത്തിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. യുദ്ധത്തിനെതിരായ ഞാൻ വിവാഹം കഴിച്ചത് യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഒരാളെയാണെന്നോർത്ത്. പക്ഷേ ഭാഗ്യത്തിന് ഈ 13 വർഷത്തിനിടയിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. എന്റെ സദാചാരം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

ഒരു കാര്യം ഞാനിവിടെ വീണ്ടും ആവർത്തിക്കാനാഗ്രഹിക്കുകയാണ്. ഞാൻ യുദ്ധതിനെതിരാണ്. അല്ലാതെ മിലിട്ടറിക്ക് എതിരല്ല. രാജ്യത്തിന്റെ അധികാരാവകാശങ്ങളും സ്ത്രോതസ്സും അതിർത്തിയും സംരക്ഷിക്കേണ്ട ചുമതല മിലിട്ടറിക്കുണ്ട്. അവർ അതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. നിയമവും നീതിയും ലംഘിക്കപ്പെടുന്ന ഘട്ടത്തിൽ മാനവികത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ മിലിട്ടറി ഇടപെടുക തന്നെ ചെയ്യും.

പട്ടാള ജീവിതം

military-man-love-01
പ്രതീകാത്മക ചിത്രം

എന്റെ ഭർത്താവ് കഴിഞ്ഞ മാസം വിരമിച്ചു. സമർപ്പണ മനോഭാവത്തോടെയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചത്. ആർമി റാങ്കുകളുടെ പിന്നാലെ അദ്ദേഹം ഒരിക്കലും അതിമോഹത്തോടെ അലഞ്ഞിട്ടില്ല. ബുദ്ധിയോ കഴിവോ ഇല്ലാഞ്ഞിട്ടല്ല അദ്ദേഹം  അതിനു മുതിരാതിരുന്നത്. എപ്പോഴും യുദ്ധത്തിനു വേണ്ടി സജ്ജമായിരുന്ന ആർമിയിൽ തന്റെ ചുമതലയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യാതിരുന്നത്.

ലഫ്റ്റനന്റ് ആയിരുന്ന സമയത്താണ് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പുനീത് കൃത്യമായി മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സഹപ്രവർത്തകനുമായ പട്ടാളക്കാരൻ അദ്ദേഹത്തിന്റെ കൺമുന്നിൽ മരിച്ചു വീണപ്പോഴാണ് അദ്ദേഹം അത് മനസ്സിലാക്കിയത്. പതുക്കെ പതുക്കെ അദ്ദേഹം യുദ്ധവിരോധിയായ ഒരു ഉദ്യോഗസ്ഥനാവുകയായിരുന്നു. ഇതൊരു സത്യമായ കാര്യമാണ്. യുദ്ധത്തിന്റെ നിരർഥകത മനസ്സിലാക്കിയ പല മിലിട്ടറി ഉദ്യോഗസ്ഥരും പിന്നീട് യുദ്ധവിരോധികളായിത്തീർന്നിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ് കാഴ്ച നഷ്ടപ്പെട്ട ഒരുപാട് സിവിലിയൻസിന്റെ ഹൃദയം നുറുക്കുന്ന കഥകൾ ‍ഞാൻ കേട്ടിട്ടുണ്ട്.1965 ലെ ഇന്തോ–പാക് യുദ്ധത്തിൽ പങ്കെടുത്ത വീര നായകരെ പരിചയപ്പെടാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. യുദ്ധത്തിൽ പുക്കേറ്റവരെ കണ്ടിട്ടുണ്ട്, ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് രക്തസാക്ഷികളുടെ ശരീരം ജന്മനാടുകളിലേക്ക് അയയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഈ കാഴ്ചകളൊക്കെ എന്റെ മനസ്സിനെ ഒരു കാര്യം ഉറച്ചു വിശ്വസിക്കാനാണ് പ്രേരിപ്പിച്ചത്. ജയിച്ചത് ആരാണെങ്കിലും യുദ്ധം പരാജയം മാത്രമാണ് ബാക്കിയാക്കുന്നത്.

എന്റെ ഭാഗ്യം കൊണ്ടാകും, പുനീതിന് യുദ്ധമുഖരിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിട്ടില്ല. ജമ്മു–കശ്മീരിലൊക്കെ നിയോഗിക്കപ്പെട്ട ആർമി ഉദ്യോഗസ്ഥരുടെ ഭാര്യമാരെ എനിക്കറിയാം. ഒരു ഫോൺകോൺ വരാൻ വൈകിയിൽ പോലും അവരുടെ മുഖം മാറുന്നതും അവിടെ ഭയവും ആശങ്കയും നിഴലിക്കുന്നതും വളരെ അടുത്തു നിന്ന് ‍ഞാൻ കണ്ടിട്ടുണ്ട്.  അതിർത്തിയിലെ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചും ഷെല്ലാക്രമണങ്ങളെക്കുറിച്ചും ഭയത്തോടെയാണ് ഞങ്ങൾ കേൾക്കുന്നത്.

അടുത്ത സുഹൃത്തിന്റെ ഭർത്താവ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ആ മരണം അവളെ എത്രമാത്രം ബാധിച്ചെന്ന് എനിക്കറിയാം. ഒരു പട്ടാളക്കാരന്റെ മരണം എന്നതിന്റെ അർഥം ഒരു കുടുംബത്തിന്റെ നഷ്ടപ്പെടൽ കൂടിയാണ്.

ഇന്നത്തെ ലോകത്തിലെ ധർമ്മയുദ്ധം

military-man-wife-01
പ്രതീകാത്മക ചിത്രം

പുനീത് വിരമിക്കുന്നതിനു മുൻപ്, ഒരു ജവാനുമൊത്ത് ഞങ്ങൾ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രയിലുടനീളം യുദ്ധത്തെക്കുറിച്ചാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. രാജ്യസ്നേഹം ഉള്ളിൽ നിറയുമ്പോഴും മനസ്സ് യുദ്ധത്തിനെതിരാണെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. മാഡം, ആരാണ് യുദ്ധത്തെ സ്നേഹിക്കുന്നത്? എന്നാണ് അദ്ദേഹം എന്നോടു ചോദിച്ചത്. ഞാൻ കൊല്ലുന്ന പട്ടാളക്കാരനും ഒരു കുടുംബമുണ്ട്. അവൻ എന്നെ ആക്രമിക്കുമ്പോഴും ഇതേ ചിന്തയാകും അവന്റെ മനസ്സിലും ഉണ്ടാവുക. അതാണ് സത്യം. ഞങ്ങൾക്ക് യുദ്ധം ചെയ്യാൻ ആഗ്രഹമില്ല. പക്ഷേ, ഇത് ഞങ്ങളുടെ കടമയാണ്. യുദ്ധം എനിക്കും ശത്രുവിനും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.– അദ്ദേഹം പറഞ്ഞു. ആ നിമിഷമാണ് ഞാനൊരു സത്യം തിരിച്ചറിഞ്ഞത്. യുദ്ധഭൂമിയിലെ ഓരോ പട്ടാളക്കാരന്റെയുള്ളിലും ഒരു കുരുക്ഷേത്ര യുദ്ധം നടക്കുന്നുണ്ട്.

ആർമിയുടെ ഭാഗമായതിൽ എനിക്ക് പുനീതിനോട് നന്ദിയുണ്ട്. അല്ലെങ്കിൽ ഒരു പക്ഷേ പഞ്ചാബി ഹിന്ദു കുടുംബത്തിലെ അദ്ദേഹവും ഹൈദരാബാദിലെ കത്തോലിക്ക പെൺകുട്ടിയായ ‍ഞാനും ഒരിക്കലും തമ്മിൽ കണ്ടുമുട്ടില്ലായിരുന്നു. ആർമിയിൽ അല്ലായിരുന്നെങ്കിൽ രക്തസാക്ഷിയായ സുഹൃത്തിന്റെ മരണം അദ്ദേഹത്തിന്റെ ഉള്ളുലയ്ക്കില്ലായിരുന്നു. ആ സംഭവത്തോടെയാണ് ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം സ്വന്തം ജീവന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതും യുദ്ധവിരോധിയായതും. ആർമിയുടെ ഭാഗമായിരുന്നില്ലെങ്കിൽ ഒരിക്കലും യുദ്ധം ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഞാൻ തിരിച്ചറിയില്ലായിരുന്നു. അതുകൊണ്ട് ആർമി ഉദ്യോഗസ്ഥന്റെ യുദ്ധവിരോധിയായ ഭാര്യ പറയുന്നത്. സമാധാനത്തോടെ മുന്നോട്ടു പോകൂ എന്നുമാത്രമാണ്'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com