ADVERTISEMENT

മൂന്നു വർഷം ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരുന്ന ഒരു യുവതി എങ്ങനെയാണ് രാജ്യരക്ഷയ്ക്ക് അപകടമാകുന്നത്..? ചോദിക്കുന്നത് 15–ാം വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയിൽ ചേരാൻ ലണ്ടൻ വിട്ട് സിറിയയിലേക്കു പോയ ഷമീമ ബീഗം എന്ന യുവതിയുടെ ഡച്ചുകാരനായ ഭർത്താവ് യാഗോ റീഡിക്. 

നാലുവർഷത്തിനുശേഷം നവജാതശിശുവുമായി ജന്മനാട്ടിലേക്ക് മടങ്ങാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവർക്കോ കുട്ടിക്കോ പൗരത്വം നൽകാൻ ആവില്ലെന്നും അവരെ രാജ്യത്തിൽ പ്രവേശിപ്പിക്കുന്ന പ്രശ്നമില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. ഇതിനെത്തുടർന്നാണ് തങ്ങൾ നിരപരാധികളാണെന്നും മടങ്ങിവരുന്ന തങ്ങളെ സ്വകരിക്കാൻ നപടിയുണ്ടാകണമെന്നും റീഡിക് അഭ്യർഥിക്കുന്നത്. ബ്രിട്ടിഷ് അധികൃതർ വിസമ്മതം അറിയിച്ചതിനാൽ നെതർലൻഡ്സിൽ തനിക്കും ഭാര്യയ്ക്കും കുട്ടിക്കും താമസിക്കാൻ അനുവാദം വേണ്ടമെന്നാണ് റിഡീക് പുതുതായി ആവശ്യപ്പെടുന്നത്. 

ഷമീമ സിറിയയിലെത്തി ദിവസങ്ങൾക്കകം റീഡിക് അവരെ കണ്ടിരുന്നു. അപ്പോൾ അയാൾക്ക് പ്രായം 23 വയസ്സ്. ഷാമിമയ്ക്ക് 15 ഉം. ഐഎസിനുവേണ്ടി പോരാട്ടം നടത്തുകയായിരുന്ന റീഡിക് ഇപ്പോൾ ഭീകരസംഘടനയെ തള്ളിപ്പറയുകയാണ്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം സമാധാനജീവിതം നയിക്കണമെന്നാണ് ആഗ്രഹമെന്നും പറയുന്നു. ദമ്പതികൾക്ക് ആദ്യം ജനിച്ച രണ്ടു കുട്ടികളും മരിച്ചിരുന്നു. മൂന്നാമത് ജനിച്ച മകനാണ് ഇപ്പോൾ കൂടെയുള്ളത്. 

15 വയസ്സ് മാത്രമായിരുന്നു പ്രായമെങ്കിലും ഷമീമയുടെ പൂർണ താൽപര്യപ്രകാരമായിരുന്നു വിവാഹമെന്ന് റീഡിക് ഞായറാഴ്ച പുറത്തുവന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. പ്രായം വളരെക്കുറഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നല്ല പ്രവൃത്തിയായിരുന്നോ എന്ന ചോദ്യത്തിന് തനിക്കും അക്കാര്യത്തിൽ ആദ്യം വിമുഖതയുണ്ടായിരുന്നെന്ന് റീഡിക് പറയുന്നു. ഒരു സുഹൃത്താണ് ഷമീമയെക്കുറിച്ചു പറയുന്നതും ആ കുട്ടിക്ക് വിവാഹത്തിൽ താൽപര്യമുണ്ടെന്ന് അറിയിക്കുന്നതും. പ്രായം കുറവായിരുന്നതിനാൽ മടിച്ചെങ്കിലും ഷമീമ ഉറച്ചുനിന്നതോടെ താൻ സമ്മതിക്കുകയായിരുന്നെന്നാണ് റീഡിക്കിന്റെ നിലപാട്. 

2015 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷമീമ ഐഎസിൽ ചേരാൻ സിറിയയിലേക്ക് കടക്കുന്നത്. സിറിയയിലെ ഒരു അഭയാർഥിക്യാംപിലാണ് ഇപ്പോൾ ഷമീമ കഴിയുന്നത്. വേഗംതന്നെ നാട്ടിലേക്ക് തിരിച്ചുവരാനാണ് അവരുടെയും ആഗ്രഹം. പക്ഷേ, തന്റെ പ്രവൃത്തിയിൽ ഷമീമ ഇതുവരെ പശ്ഛാത്താപം പ്രകടിപ്പിച്ചിട്ടില്ല. ഇതാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും ഷമീമയ്ക്കെതിരെ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നതും. 

റീഡിക്കാകട്ടെ ഡച്ച് ചാരനെന്നു മുദ്രകുത്തപ്പെട്ട് ഐഎസിനാൽ പീഡനമേൽക്കുകയും തടവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷമീമ എങ്ങനെയാണ് രാജ്യസുരക്ഷയ്ക്ക് അപകടകാരിയായ വ്യക്തിയാകുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്ന് കഴിഞ്ഞദിവസത്തെ അഭിമുഖത്തിൽ റീഡിക് പറഞ്ഞു. മൂന്നു വർഷം വീടിനുള്ളിൽ, എന്റെയും കുട്ടിയുടെയും കാര്യം നോക്കികഴിയുകയായിരുന്ന വീട്ടമ്മയായിരന്നു അവർ– റീഡിക് പറയുന്നു. ഷമീമയുടെ കാര്യത്തിൽ ബ്രിട്ടൻ കടുത്ത നിലപാട് തുടരുമ്പോൾതന്നെ നെതർലൻഡ്സ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com