'അനുരാഗ് കശ്യപുമായി വേർപിരിഞ്ഞതിനുശേഷം പുറത്തിറങ്ങാനാവാത്ത അവസ്ഥയായി'
Mail This Article
വിവാഹമോചനത്തിനു ശേഷം ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം കൽക്കി കേക്‌ലാൻ. ദേവ് ഡി എന്ന ചിത്രത്തിലൂടെ 2011 ലാണ് കൽക്കി ബിടൗണിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ അനുരാഗ് കശ്യപുമായി കൽക്കി പ്രണയത്തിലായത്. 2011ൽ ഇരുവരും വിവാഹിതരായെങ്കിലും 2013ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് രണ്ടുവർഷത്തിനകം നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു.
ഇപ്പോൾ മെയ്ഡ് ഇൻ ഹെവൻ എന്ന വെബ് സീരീസുമായി ബിടൗണിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കൽക്കി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തിനു ശേഷം ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ജീവിതവും കരിയറും മുന്നോട്ടു കൊണ്ടുപോകുന്നതിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നു പറഞ്ഞത്.
'വേർപിരിയലിനു ശേഷമാണ് നെഗറ്റീവ് പബ്ലിസിറ്റി എന്താണെന്ന് ഞാൻ അറിഞ്ഞത്. മുൻ ഭർത്താവുമായി വേർപിരിഞ്ഞതിനു ശേഷം കിംവദന്തികളെ നേരിടുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ജോലി. ഏതെങ്കിലും പുരുഷനെ എന്റെയൊപ്പം കണ്ടാൽ ഞങ്ങൾ ഡേറ്റിങ്ങിലാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പലകുറി എന്നോടു ചോദിച്ചിട്ടുണ്ട് വേർപിരിയലിനു ശേഷം ഞാനെങ്ങനെയാണ് ജീവിതവും ജോലിയും മുൻപോട്ടു കൊണ്ടുപോകുന്നത് എന്നൊക്കെ. എന്തിന് എന്റെ അയൽക്കാർ വരെ എന്റെ മാതാപിതാക്കളെ അത്തരം ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതിനെയൊക്കെ മുഖവിലയ്ക്കെടുക്കാതെ അവയെ അവഗണിക്കുക എന്ന മാർഗമാണ് ഞാൻ തിരഞ്ഞെടുത്തത്'.- 35കാരിയായ കൽക്കി പറയുന്നു.
തന്റെ സിനിമാ പ്രവേശനം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ദേവ് ഡി എന്ന ചിത്രത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞാണ് തനിക്ക് അടുത്ത പ്രൊജക്റ്റ് ലഭിച്ചതെന്നും കൽക്കി പറയുന്നു. ആ സമയമൊക്കെ സ്വന്തമായി കഥയെഴുതുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുകയായിരുന്നുവെന്നും കൽക്കി പറയുന്നു.
സിനിമയിലെത്തുന്നതിനു മുൻപുള്ള ജീവിതത്തെക്കുറിച്ച് കൽക്കി കുറിച്ചതിങ്ങനെ :-
''ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയ ആളാണ് എന്റെ അച്ഛൻ. ഇവിടെയെത്തിയ ശേഷമാണ് അദ്ദേഹം മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെത്തി ജീവിതം തുടങ്ങിയത്. ഞാൻ ജനിക്കുമ്പോഴേക്കും അച്ഛനമ്മമാർ ഈ നഗരത്തിലെ ആളുകൾ ആയിക്കഴിഞ്ഞിരുന്നു. അച്ഛൻ എന്നെ ഗ്ലൈഡിങ് പഠിപ്പിച്ചു, അമ്മ ഫ്രഞ്ചും അങ്ങനെ അതിസുന്ദരമായ ഒരു ബാല്യകാലമായിരുന്നു എന്റേത്. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്താണെന്നു വച്ചാൽ ഞാൻ ഒരു 'വൈറ്റ്' ആണെന്ന് എനിക്കറിയില്ലായിരുന്നു എന്നതാണ്.
സുഹൃത്തുക്കളുമായി ബീച്ചിലൊക്കെ പോകുമ്പോൾ ആളുകൾ മയക്കു മരുന്നുവേണമെന്നു പറഞ്ഞ് എന്നെ സമീപിക്കുമായിരുന്നു. എന്റെ ശരീരത്തിന്റെ നിറം കണ്ട് ഞാൻ വിദേശിയാണെന്ന് അവർ തെറ്റിദ്ധരിച്ചിരുന്നു. ഇന്ത്യൻ സംസ്കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലുമൊക്കെ എന്നെ ഉപദ്രവിക്കുമോ എന്ന ഭയത്തോടെയാണ് കുറേക്കാലം ഞാൻ ജീവിച്ചിരുന്നത്. അതുകൊണ്ട് ആളുകളോടെ സംസാരിക്കുമ്പോഴൊക്കെ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു. ഞാനും എന്റെ കൂട്ടുകാരെപ്പോലെ തന്നെയാണെന്ന് അവരെക്കൊണ്ട് തോന്നിപ്പിക്കാനാണ് ഞാനങ്ങനെയൊക്കെ ചെയ്തിരുന്നത്.
വർഷങ്ങൾ കടന്നു പോയപ്പോഴാണ് എന്റെ മനസ്സിൽ അഭിനയ മോഹം പൂവിട്ടത്. വിദേശത്തു പോയി പഠിക്കണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. മനസ്സിൽ കണ്ട ലക്ഷ്യം സ്വന്തമാക്കാനായി ഞാൻ വെയിട്രസ്സ് ആയി ജോലി ചെയ്തു, സ്കൂളുകളിൽ പഠിപ്പിച്ചു. ഇനിയും സിനിമയുടെ വഴിയേ സഞ്ചരിക്കാം എന്നുറപ്പായപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി. പിന്നീട് ഒഡിഷനുകൾക്ക് പോയിത്തുടങ്ങി. എവിടെ പോകുമ്പോഴും ഒരുജോഡി ഡ്രസ്സുകൾ കൂടി ഞാൻ ഒപ്പം കരുതിയിരുന്നു. പക്ഷേ പോയ സ്ഥലത്തെല്ലാം ഞാൻ അവഗണിക്കപ്പെട്ടു, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടതിനു ശേഷമാണ് ദേവ് ഡി യിൽ ഒരു വേഷം കിട്ടിയത്. അതിനു ശേഷവും രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുതിയ പ്രൊജക്റ്റുകളിൽ അവസരം ലഭിച്ചത്.
ജീവിതത്തിൽ ഇങ്ങനെ പല പ്രതിസന്ധികളുണ്ടായപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ജീവിതം മുന്നോട്ടു തന്നെ പോകും. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഇത് എല്ലാത്തിന്റെയും അവസാനമാണെന്നു ചിന്തിക്കാതെ മുന്നോട്ടു പോകണം. നമുക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും നമ്മുടെ ജീവിതത്തിലില്ല. പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും പിന്നെ അതൊക്കെ മാറും. അതു നിങ്ങളെ അദ്ഭുതപ്പെടുത്തുന്നതെങ്ങനെയാണെന്നു വച്ചാൽ ആ പ്രശ്നങ്ങളിൽ തളരാതെ നിങ്ങൾ വീണ്ടും ഒന്നിൽ നിന്നു തുടങ്ങുമ്പോഴാണ്. – കൽക്കി പറയുന്നു.
ബി ടൗണിലെ മീടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിലും കൽക്കി തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരുന്നു.
സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരണമെന്നു പറഞ്ഞുകൊണ്ട് കൽക്കി അഭിപ്രായം രേഖപ്പെടുത്തിയതിങ്ങനെ :-
സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയാറാകണം. സ്ത്രീ പുരുഷന്മാർ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണം.'' നോ എന്നു പറഞ്ഞാൽ ഒന്നിന്റെയും തുടക്കമല്ല, അത് ഒരു പ്രസ്താവനയുടെ അവസാനമാണ്. അതു മനസ്സിലാക്കുന്ന രീതിയിലുള്ള ഒരു സംസ്‌കാരം വളർത്തിയെടുക്കണം. സ്ത്രീകൾ നോ പറഞ്ഞാലും ചില പുരുഷന്മാർ പിന്മാറില്ല. അവരുടെ പിന്നാലെ നടന്ന് നിർബന്ധിച്ച് നിർബന്ധിച്ച് എതിർക്കാനുള്ള അവരുടെ ശേഷിയെ ദുർബലപ്പെടുത്തിയ ശേഷം അവർ പറഞ്ഞ നോ എന്ന ഉത്തരത്തെ യേസ് ആക്കി മാറ്റാൻ ശ്രമിക്കും. ഈ പ്രശനത്തെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.''- കൽക്കി പറയുന്നു.
നോ എന്നാണ് മനസ്സു പറയുന്നതെങ്കിൽ അങ്ങനെ തന്നെ ഉറപ്പിച്ചു പറയണമെന്ന് നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണം, നോ എന്നതിന്റെ അർഥം പറ്റില്ല എന്നു തന്നെയാണെന്ന് ആൺകുട്ടികളെയും പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കിൽ യേസ് എന്ന് മറുപടി പറയുന്നതെന്നും പെൺകുട്ടികളെ പഠിപ്പിക്കണം. ഇതൊക്കെ സാധിക്കണമെങ്കിൽ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കണം.– കൽക്കി പറയുന്നു.
''ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിർത്തണം. കന്യകാത്വമെന്നത് പെൺകുട്ടികൾ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭർത്താവിന് സമ്മാനമായി നൽകേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേൽവിലാസം നൽകിക്കഴിഞ്ഞാൽ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേൽവിലാസം നൽകിയാൽ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും – കൽക്കി പറയുന്നു.
ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ ഇനിയെങ്കിലും തയാറാകണമെന്നും കൽക്കി പറയുന്നു. ലൈംഗികതയെക്കുറിച്ചും അതു നൽകുന്ന ആനന്ദത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും മക്കൾക്കു പറഞ്ഞുകൊടുക്കാതെ ലൈംഗികാതിക്രമത്തെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നും, അങ്ങനെ പറഞ്ഞാൽ കുട്ടികൾക്ക് അതു തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കില്ലെന്നും കൽക്കി പറയുന്നു.
കഴിഞ്ഞ 20 വർഷമായി ഒരു പക്ഷേ നാം നമ്മുടെ പെൺകുട്ടികൾക്ക് ബോധവൽക്കരണം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും പക്ഷേ ആ സമയത്തൊക്കെ ആൺകുട്ടികൾക്ക് ഇതു സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നമ്മൾ മറന്നുപോയെന്നും കൽക്കി ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരിൽ പലർക്കും മോഡേണായ, ഫോർവേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെന്നും കൽക്കി പറയുന്നു. അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൽക്കി അഭിപ്രായപ്പെടുന്നു. ഒരു മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനത്തിലാണ് കൽക്കി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുതിയത്.