ADVERTISEMENT

ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വിഷയമാണ് ബോളിവുഡ് താരം തനുശ്രീ ദത്തയുടെ മീ ടൂ വെളിപ്പെടുത്തൽ. 2008 ൽ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് നാനാപടേക്കർ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. ബി ടൗണിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

മീ ടൂ വെളിപ്പെടുത്തലിനു ശേഷം തനുശ്രീയുടെ ജീവിതം എങ്ങനെയൊക്കെ മാറിയെന്നു തുറന്നു പറഞ്ഞുകൊണ്ട് അവരുടെ സഹോദരി ഇഷിത രംഗത്തു വന്നതോടെയാണ് വിഷയം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. തനുശ്രീയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അന്നവൾക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയാൻ തനുശ്രീ മനസ്സുകാണിച്ചതുകൊണ്ടാണ് ലൈംഗിക പീഡനത്തെ ഗൗരവമുള്ള ഒരു സംഗതിയായി കാണാൻ പലരും തയാറായതെന്നും ഇഷിത പറയുന്നു. തനുശ്രീ ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അവർ പറയുന്നു.

പൊലീസ് അന്വേഷണം മനപൂർവം താമസിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇഷിത നൽകിയ മറുപടിയിങ്ങനെ :- '' എനിക്ക് കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് നന്നായി അറിയില്ല. പക്ഷേ അന്നത്തെ ദിവസം എന്താണ് സംഭവിച്ചതെന്നറിയാം. അന്ന് കൃത്യസമയത്ത് പൊലീസ് അവിടെ എത്തിയിരുന്നില്ലെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിച്ചേനേം.''

2008 ൽ തനുശ്രീയുടെ കാർ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഇഷിത പറയുന്നതിങ്ങനെ :- '' നിങ്ങൾ തീർച്ചയായും ആ വിഡിയോ കാണണം. അവിടെ പൊലീസ് ഉണ്ടായിരുന്നില്ലെങ്കിൽ അക്രമികൾ കാറിന്റെ വിൻഡ്ഷീൽഡ് തല്ലിത്തകർത്തേനേ''.

''ഞങ്ങൾ എല്ലാവരും ഇതിനെക്കുറിച്ച് കേട്ടിരുന്നു. മാധ്യമങ്ങളെല്ലാം ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. നിർഭാഗ്യവശാൽ അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആളുകൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഇതിനെക്കുറിച്ച് തുറന്നു പറയാനും പിന്തുണയ്ക്കാനും സ്ത്രീകൾ തയാറാകുന്നുണ്ട്''.- ഇഷിത പറയുന്നു.

''മുന്നേറ്റമെന്നത് ഒരു സ്ത്രീയിലൂടെ മാത്രം സാധ്യമല്ല. ഒരു സ്ത്രീ മാത്രമല്ല, സിനിമാ മേഖലയിലെ നിരവധി പുരുഷന്മാരും ഈ മൂവ്മെന്റിനെ പിന്തുണയ്ക്കാനെത്തി. ആക്രമണം എന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്ന് പലർക്കും ഇതിലൂടെ മനസ്സിലായി. ആളുകൾ മറ്റുള്ളവരെ കേൾക്കാൻ തയാറായി. മാറ്റം എന്നു പറയേണ്ടത് അതിനെയാണ്''.

''2008 ൽ തനുശ്രീയ്ക്ക് സിനിമാമേഖലയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നു കരുതി അവൾ ഞാൻ സിനമാമേഖലയിൽ വരുന്നതിനെ നിരുൽസാഹപ്പെടുത്തിയില്ല. എന്നുമാത്രമല്ല അവൾ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഒരുപാട് സ്ത്രീകൾ പ്രതീക്ഷയോടെ അവളെ നോക്കുന്നുണ്ട്. പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞ അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ട്''. 2012ൽ ആണ് തനുശ്രീയുടെ സഹോദരി ഇഷിത സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തനുശ്രീ മുന്നറിയിപ്പു നൽകിയിരുന്നോ എന്നുള്ള ചോദ്യത്തിന് ഇഷിതയുടെ മറുപടിയിങ്ങനെ:- ''ഭാഗ്യം കൊണ്ട് അത്തരം അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. പക്ഷേ, എന്റെ പല സുഹൃത്തുക്കൾക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങൾ എപ്പോഴും ഒരു മുറിവ് അവശേഷിപ്പിക്കും. അങ്ങനെ സംഭവിക്കുന്നത് വളരെ പരിതാപകരമാണ്.''- ഇഷിത പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com