ADVERTISEMENT

പ്രശസ്തിയിൽ നിൽക്കുമ്പോഴും മക്കളെയോർത്ത് ഉള്ളുപിടയുന്ന ചില അമ്മമാരുണ്ട്. ഐശ്വര്യ റായ്, കരീന കപൂർ, സാനിയ മിർസ, മിറ രജ്പുത്, കജോൾ, സണ്ണി ലിയോൺ‍ അങ്ങനെ നീളുന്നു അമ്മമാരായ താരങ്ങളുടെ പട്ടിക. താരങ്ങളെ പൊതുമുതലായി കരുതി പരിഹസിക്കുന്നവർ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല എന്നാണ് അവരുടെ പരാതി.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഷംചീറ്റുന്ന പരിഹാസങ്ങളിൽ നിന്നും  അധിക്ഷേപങ്ങളിൽ നിന്നും തങ്ങളെ മക്കളെ സംരക്ഷിക്കാൻ മാത്രമല്ല അത്തരം വാർത്തകളോട് ബോൾഡ് ആയിത്തന്നെ പ്രതികരിക്കാനും ശ്രദ്ധകാട്ടുന്നുണ്ട് ഈ കാലഘട്ടത്തിലെ സെലിബ്രിറ്റി അമ്മമാർ.

മകളെ ഉമ്മ വച്ചാൽ അവളുടെ കൈ പിടിച്ചാൽ ട്രോൾ

പൊതുവേദികളിൽ വച്ച് മകളെ ഉമ്മവച്ചതിനും യാത്രകളിൽ അവളുടെ കൈപിടിക്കുന്നതിനുമാണ് മുൻ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് എപ്പോഴും പരിഹസിക്കപ്പെടുന്നത്. മറ്റുകുട്ടികളെപ്പോലെ ആരോഗ്യവും വേണ്ടത്ര ശരീരഭാരവും ഇല്ലാത്തതുകൊണ്ടാണ് ഐശ്വര്യ മകളെ ഒറ്റയ്ക്കു വിടാൻ മടിക്കുന്നതെന്ന് കൂടി പറഞ്ഞു കളഞ്ഞു ചില ദോഷൈക ദൃക്കുകൾ. മകൾക്കെതിരെയുള്ള ട്രോളുകൾ തന്നെയും ഭർത്താവ് അഭിഷേകിനെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ഐശ്വര്യ ഒരിക്കൽ പിടിവിട്ട് പ്രതികരിക്കുകയും ചെയ്തു.

aishwraya-aaradhya-01
ഐശ്വര്യ റായ് ബച്ചൻ മകൾ ആരാധ്യയ്ക്കൊപ്പം

തന്റെ മകളെ താൻ സ്നേഹിക്കുമെന്നും കെട്ടിപ്പിടിക്കുമെന്നും അത് തന്റെ ജീവിതമാണെന്നും തന്റെയിഷ്ടമാണെന്നുമായിരുന്നു ഐശ്വര്യയുടെ പ്രതികരണം. മകളെ സ്കൂളിൽ വിടാതെ ഐശ്വര്യയ്ക്കൊപ്പം ലോകംചുറ്റാൻ വിട്ടിരിക്കുകയാണെന്നു പറഞ്ഞു തന്നെ കുറ്റുപ്പെടുത്തിയയാൾക്കും കുറിക്കുകൊള്ളുന്ന മറുപടി നൽകേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയുടെ ഭർത്താവും ആരാധ്യയുടെ അച്ഛനുമായ അഭിഷേക് ബച്ചന്. 

കുഞ്ഞിനെ നോക്കാതെ പാർട്ടി ആഘോഷിച്ച് നടക്കുന്ന അമ്മ

View this post on Instagram

❤❤❤❤❤

A post shared by Kareena Kapoor Khan (@therealkareenakapoor) on

കുഞ്ഞ് ജനിച്ച് അധികം വൈകാതെ പാർട്ടിയിൽ പങ്കെടുത്ത ദിവസം ബോളിവുഡ്താരം കരീനകപൂറിന് ചാർത്തിക്കിട്ടിയതാണ് കുഞ്ഞിനെ നോക്കാത്ത അമ്മ എന്ന വിശേഷണം. കുഞ്ഞിനെ ആയയെ ഏൽപ്പിച്ച് കറങ്ങി നടക്കുന്ന ഉത്തരവാദിത്തമില്ലാത്ത അമ്മ എന്ന പരിഹാസത്തോട് കരീനയുടെ പ്രതികരണമിങ്ങനെ :-

''സുഹൃത്തക്കൾക്കൊപ്പം പുറത്തുപോയി എന്നുകരുതി ഞാൻ നല്ലൊരു അമ്മയല്ല എന്നു പറയരുത്. എന്റെ ചിത്രങ്ങൾ കണ്ട് അങ്ങനെയൊരു അനുമാനത്തിലെത്താൻ വളരെയെളുപ്പമായിരിക്കും. ഇതൊക്കെ പറയുന്ന ആളുകൾക്ക് ഞാനും മകനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ഒന്നുമറിയില്ല. ഒരേ സമയം പലകാര്യങ്ങൾ ( മൾട്ടി ടാസ്ക്കിങ്ങ്) ചെയ്യാൻ കഴിവുള്ളവരാണ് ഞങ്ങൾ.

ഭർത്താവ് കളിക്കളത്തിൽ തോറ്റു, കുഞ്ഞിനെ ഹുക്ക പാർലറിൽ കൊണ്ടുപോയി

ടെന്നീസ് താരം സാനിയ മിർസയെ വിമർശകർ വിശേഷിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയില്ലാത്ത അമ്മയെന്നാണ്. കുഞ്ഞിനെക്കുറിച്ച് അൽപ്പമെങ്കിലും ചിന്തയുണ്ടായിരുന്നെങ്കിൽ അതിനെയുമെടുത്ത് ഹുക്ക പാർലറിൽ കൊണ്ടുപോകുമോ എന്നു ചോദിച്ചുകൊണ്ടാണ് ആളുകൾ അവരെ പരിഹസിച്ചത്.

ഇന്ത്യാ–പാക് മൽസരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തവും ചിലർ സാനിയയുടെ തലയിൽ വച്ചുകെട്ടി. മൽസരത്തിന് കുറച്ചു മണിക്കൂറുകൾക്കു മുൻപ് ഭർത്താവ് ശുഐബ് മാലിക്കിനും കുഞ്ഞിനും മറ്റു പാക്താരങ്ങൾക്കുമൊപ്പം ഹുക്ക പാർലറിൽ പോയി എന്നു പറഞ്ഞുകൊണ്ട് ഒരാൾ പങ്കുവച്ച വിഡിയോ അടിസ്ഥാനമാക്കിയാണ് പലരും സാനിയയെ വിമർശിച്ചത്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരോട് വളരെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. തങ്ങളുടെ സ്വകാര്യതയും ഒപ്പം ഒരു കുഞ്ഞുണ്ട് എന്നതും പരിഗണിക്കാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും മൽസരം തോറ്റാലും ആളുകൾക്ക് ഭക്ഷണം കഴിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു സാനിയയുടെ മറുപടി. കൂടുതൽ നല്ല ദൃശ്യങ്ങളുമായി ഇനിയും വരാനും സാനിയ കുറിച്ചു.

ദൃശ്യങ്ങൾക്കു താഴെ കുഞ്ഞിനെ എങ്ങനെ പരിചരിക്കണമെന്ന് സാനിയയെ ഉപദേശിക്കാനെത്തിയ പാക്ക് നടിയും ടിവി താരവുമായ വീണാ മാലിക്കിനും കണക്കിന് കൊടുക്കാൻ സാനിയ മടിച്ചില്ല. സാനിയെ ഉപദേശിച്ചുകൊണ്ട് വീണാമിലിക് കുറിച്ചതിങ്ങനെ:- 

''സാനിയ നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫു‍ഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയുമായിരിക്കുമല്ലോ''.

വീണയുടെ ട്വീറ്റിന് സാനിയ മറുപടി നൽകിയതിങ്ങനെ:-

''വീണാ, ഞാൻ എന്റെ കുഞ്ഞിനെ ഹുക്ക പാർലറിൽ കൊണ്ടുപോയിട്ടില്ല. മാത്രമല്ല, ഇതിലൊന്നും നിങ്ങള്‍ക്കോ മറ്റുള്ളവർക്കോ യാതൊരു കാര്യവുമില്ല. എന്റെ കുഞ്ഞിനെ മറ്റാരേക്കാളും നന്നായി നോക്കാൻ എനിക്കറിയാം. ഒരു കാര്യം കൂടി. ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ പ്രിൻസിപ്പലോ അധ്യാപികയോ അല്ല...''.

mira-with-kids-01
മിറ രജ്‌പുത് കുടുംബത്തിനൊപ്പം

കുട്ടിയുടെ മുടി കളർ ചെയ്തല്ല ആഡംബരം കാണിക്കേണ്ടത്

misha-01
മകൾ മിഷയുടെ മുടി കളർ ചെയ്ത ചിത്രം മിറ പങ്കുവച്ചപ്പോൾ

മകളുടെ മുടി കളർ ചെയ്ത് അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുതിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. കൊച്ചു കുട്ടിയുടെ മുടി കളർ ചെയ്തു എന്ന വിമർശനത്തെ മറ്റൊരു ചിത്രംകൊണ്ടാണ് മിറ നേരിട്ടത്. 'റിലാക്സ് ചെയ്യൂ ഗൈസ് ഇത് താൽക്കാലികമാണ്. എനിക്ക് 5 വയസ്സാകുന്നതുവരെ കാത്തിരിക്കൂ' എന്നെഴുതിയ മകളുടെ ചിത്രമാണ് ട്രോളുകൾക്ക് മറുപടിയായി മിറ പങ്കുവച്ചത്.

സണ്ണിലിയോൺ എന്ന അമ്മയെ ഇഷ്ടമല്ല

sunny-leone-family-01
സണ്ണിലിയോൺ കുടുംബത്തിനൊപ്പം

സണ്ണി ലിയോൺ എന്ന അഭിനേത്രിയെ, പോൺ സ്റ്റാറിനെ ഇഷ്ടമാണെങ്കിലും സണ്ണിയെന്ന അമ്മയെ വിമർശിക്കുന്നതിൽ ഒട്ടും പിന്നിലല്ല ആളുകൾ. കഴിഞ്ഞ ഫാദേഴ്സ് ഡേയിൽ സണ്ണിയുടെ ഭർത്താവ് ഡാനിയേൽ വെബർ പങ്കുവച്ച ചിത്രത്തിന്റെ പേരിൽ സണ്ണി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അർദ്ധ നഗ്നനായ വെബറും നഗ്നയായ സണ്ണിയും മകൾക്കൊപ്പമിരിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം അന്ന് പങ്കുവച്ചത്. നഗ്നരായി മകൾക്കൊപ്പം ചിത്രമെടുത്തതിനും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനുമാണ് സണ്ണി ലിയോൺ ഏറെ വിമർശിക്കപ്പെട്ടത്.

ഞങ്ങളെ പരിഹസിച്ചോളൂ മകളെ വെറുതെ വിടൂ

ajay-devgn-with-daughter-01
അജയ് ദേവ്ഗൺ മകൾ നൈസയ്ക്കൊപ്പം

അജയ് ദേവ്ഗൺ– കജോൾ ദമ്പതികളുടെ മകൾ എന്നും ട്രോളന്മാരുടെ ഇഷ്ട ഇരയാണ്. കുഞ്ഞുങ്ങളോ ട്രോളുന്നവരോട് വഴക്കിടുന്ന സെലിബ്രിറ്റി അമ്മമാരുണ്ടെങ്കിലും ഇത്തരം വിഷയങ്ങളിൽ അച്ഛന്മാർ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ ഈ പതിവ് പലവട്ടം തെറ്റിച്ചിട്ടുണ്ട് ബോളിവുഡ് താരം അജയ്ദേവ്ഗൺ. സെലിബ്രിറ്റികളായ തങ്ങളെ പരിഹസിക്കുന്നത് മനസ്സിലാക്കാനാകുന്നുണ്ടെന്നും എന്നാൽ കുട്ടികളെ പരിഹസിക്കുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അജയ് പറയുന്നു.

മക്കളെ പരിഹസിച്ച് ഇക്കാലത്തെ സൂപ്പർ അമ്മമാരെ തളർത്താൻ കഴിയില്ലെന്നും മൾട്ടി ടാസ്ക്കിങ്ങിന് കഴിവുള്ളതുകൊണ്ടാണ് വ്യക്തിജീവിതത്തിലും കരിയറിലും വിജയം കാത്തു സൂക്ഷിക്കാൻ അവർക്ക് കഴിയുന്നതെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർ അവരെ പിന്തുണയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com