വധുവിനോട് പറയാനുള്ള കാര്യങ്ങൾ അമ്മ മകന് എഴുതി നൽകും; 'അമ്മക്കുട്ടി' വരനെ വേണ്ടെന്ന് വധു
Mail This Article
രണ്ടുപേർ മനസ്സും ശരീരവും ഇഷ്ടങ്ങളും പങ്കുവച്ച് സ്വസ്ഥമായി ജീവിക്കുന്നിടത്തേക്ക് അനാവശ്യമായി മൂന്നാമതൊരാൾ കടന്നു വന്നാലോ?. അത് കുടുംബത്തിലെ തന്നെ ആളായാലോ?. അങ്ങനെയൊരു അനുഭവം പങ്കുവച്ച യുവതിയാണ് ഇപ്പോൾ വെർച്വൽ ലോകത്തെ ചർച്ചാവിഷയം.
വിവാഹത്തിനു മുൻപുപോലും പ്രതിശ്രുത വരന്റെയും തന്റെയും ജീവിതത്തിൽ അനാവശ്യമായി അഭിപ്രായം പറയുകയും തലയിടുകയും ചെയ്ത ഭാവി അമ്മായിയമ്മയെക്കുറിച്ചും. അവരുടെ കൈകടത്തലുകൾ പരിധി ലംഘിച്ചതിനെത്തുടർന്ന് വിവാഹം പോലും മാറ്റിവയ്ക്കേണ്ടി വന്നതിനെക്കുറിച്ചും യുവതി തുറന്നു പറയുന്നതിങ്ങനെ:-
'' വിവാഹാഘോഷത്തിന്റെ പദ്ധതിയെപ്പറ്റി ഞാനും ഭാവിവരനും തമ്മിൽ ചർച്ച ചെയ്യുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഞങ്ങളിരുവരും പരസ്പരം വഴക്കിട്ടു. അപ്പോൾ അയാൾ വിളിച്ചു പറഞ്ഞതൊന്നും അയാളുടെ മനസ്സിൽ തോന്നിയ വാചകങ്ങളായിരുന്നില്ല. മറിച്ച് അയാളുടെ അമ്മ അയാൾക്കു കുറിച്ചു നൽകിയ വാക്കുകളായിരുന്നു. വഴക്കിനു ശേഷം ഞങ്ങൾ പിരിഞ്ഞു. പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് റീസൈക്കിൾ ബിന്നിലെ ഒരു ഇമെയിൽ ഞാൻ കണ്ടത്. അത് എഴുതിയത് അയാളുടെ അമ്മയായിരുന്നു. അതിലുണ്ടായിരുന്നത് വഴക്കിട്ടപ്പോൾ അയാൾ എന്നോടു പറഞ്ഞ അതേകാര്യങ്ങളായിരുന്നു ആ മെയിലിൽ ഉണ്ടായിരുന്നത്. അക്കമിട്ട് അമ്മയെഴുതിക്കൊടുത്ത പോയിന്റുകളാണ് മകൻ വഴക്കിനിടയിൽ എന്നോട് ആവർത്തിച്ചത്.
മകന്റെ ജീവിതം അത്രയധികം നിയന്ത്രിക്കുന്ന ഒരമ്മ. ആ കാരണംകൊണ്ട് ആ വിവാഹം തന്നെ ഞാൻ വേണ്ടെന്നുവച്ചു. അങ്ങനെയൊരു തീരുമാനമെടുത്തതിനു ശേഷം ഞാൻ ഗ്രീഷ്മകാലം നന്നായിത്തന്നെ ആഘോഷിച്ചു. പാർട്ടിയും, ഇഷ്ടമുള്ള ഭക്ഷണവുമൊക്കെയായി ആ മോശം ഓർമകളെ ഞാൻ ഭൂതകാലത്തിലേക്കു തന്നെ തള്ളി.
അയാളുടെ അമ്മയ്ക്ക് കുറേ ശാരീരിക മാനസിക പ്രശ്നങ്ങളുണ്ട്. ചെറിയ രീതിയിൽ ഹൃദയസ്തംഭനവുമുണ്ടാ യിട്ടുണ്ട്. പ്രതിശ്രുത വരന്റെ സഹോദരി തന്നെയാണ് മുൻപ് എന്നോടിക്കാര്യം പറഞ്ഞത്. അവരുടെ ഭാഗം ന്യായീകരിക്കുന്നതിനായി അവർ അവരുടെ ആരോഗ്യസ്ഥിതിയെയാണ് ഉപയോഗിക്കുന്നത്.
പ്രതിശ്രുതവരനുമായി പിണങ്ങിപ്പിരിഞ്ഞ ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ അമ്മ എനിക്ക് മെയിലയച്ചു. മകനോട് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും, അതയാളെ ഒരുപാടു വിഷമിപ്പിക്കുന്നുണ്ടെന്നും.
ഞങ്ങൾ തമ്മിലുള്ള വഴക്കിൽ മധ്യസ്ഥം വഹിക്കാൻ കഴിയുന്നതിൽ അവർക്ക് സന്തോഷമുണ്ടെന്നുമായിരുന്നു മെയിലിൽ അവർ കുറിച്ചത്. എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് അവർ തുടർച്ചയായി അഹങ്കാരം നിറഞ്ഞ മെയിലുകൾ അയയ്ക്കുന്നത് എനിക്ക് സഹിക്കാൻ പറ്റിയില്ല. അവർ ചെയ്യുന്നത് തെറ്റാണെന്ന് അവരെ ഫോണിൽ വിളിച്ചു പറയണമെന്ന് എനിക്കു തോന്നി.
മകനെ സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്ത, താൻ ചെയ്യുന്നതെല്ലാം ശരിമാത്രമാണെന്ന് വിശ്വസിച്ച് ഭ്രമാത്മക ലോകത്ത് ജീവിക്കുന്നവരോട് എന്താണ് പറയുക. എന്തുപറഞ്ഞാലാണ് അവർക്ക് കാര്യങ്ങൾ
മനസ്സിലാക്കാൻ പറ്റുക. നമ്മളെ സംതൃപ്തരാക്കുന്ന തരത്തിലുള്ള ഒരു മറുപടിയും അവരുടെ പക്കൽ നിന്ന് ലഭിക്കില്ലെന്നുറപ്പല്ലേ. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ആളുകളെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്. ആ സമയത്ത് മനസ്സിനെ സ്വതന്ത്രമാക്കി ചിരിയും തമാശയുമൊക്കെയായി ഒരു പക്ഷിയെപോലെ പറക്കാം. നല്ലൊരു വർക്കൗട്ട് ചെയ്യാം, മസാജ് ചെയ്യാം. നമ്മളിൽത്തന്നെ ഫോക്കസ് ചെയ്യാം. മറ്റെല്ലാത്തിനെയും മറന്നേക്കാം''. - യുവതി പറയുന്നു