ആൽബർട്ട്, എന്തൊരു പ്രണയമാണിത്! കൊറോണയ്ക്കല്ല, ഒരു ശക്തിക്കും നിങ്ങളെ തോൽപിക്കാനാകില്ല
Mail This Article
‘നിന്നോടൊപ്പമായിരിക്കാന്‍ ഇപ്പോള്‍ എനിക്കു കഴിയുന്നില്ല. എന്നാല്‍ ഇവിടെ ഞാന്‍ കാത്തിരിക്കുന്നു. എന്നെന്നും സ്നേഹത്തോടെ.എല്ലാ ജീവനക്കാര്‍ക്കും നന്ദി.’ ഇതൊരു പ്ലക്കാര്‍ഡില്‍ എഴുതിയ സന്ദേശമാണ്. ഒരു ആശുപത്രിക്കു പുറത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമീപം ഒരു പുരുഷനുണ്ട്. അയാളാണിതു സ്ഥാപിച്ചത്. ഒരു പുസ്തകം വായിക്കുകയാണയാള്‍. ഒപ്പം കാത്തിരിക്കുകയും.
അമേരിക്കയില്‍ നിന്നാണ് ഈ ഹൃദയം പിളരുന്ന കാഴ്ച. ലോക്ഡൗണിനെത്തുടര്‍ന്ന് പലരും പ്രിയപ്പെട്ടവരില്‍നിന്ന് വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കഴിയുന്നത്. മനസ്സു കൊണ്ട് അടുത്താണെങ്കിലും ശരീരം കൊണ്ട് അകലെ. വൃദ്ധസദനങ്ങളിലും ആശുപത്രികളിലുമുള്ളവരെപ്പോലും പലര്‍ക്കും സന്ദര്ശിക്കാനാവുന്നില്ല. മഹാമാരിയുടെ രൂക്ഷത കുറയുകയും സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്ത്, ജീവിതം പഴയപടിയാകാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. അതിനിടെയാണ്, പ്ലക്കാര്‍ഡും അതിനു സമീപം കാത്തിരിക്കുന്ന പുരുഷനും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ആല്‍ബര്‍ട് കോണര്‍ എന്നാണദ്ദേഹത്തിന്റെ പേര്. ഭാര്യ കെല്ലി കോണര്‍. അവരുടെ കഥ കണ്ണീരിന്റേതാണ്; രോഗത്തിനു തകര്‍ക്കാനാവാത്ത അപൂര്‍വ സ്നേഹത്തിന്റെയും. കെല്ലിക്ക് കഴിഞ്ഞ ജനുവരിയിലാണ് കാന്‍സര്‍ കണ്ടിപിടിക്കുന്നത്. ഉടന്‍ ചികിത്സയും തുടങ്ങി. ടെക്സസിലെ ആന്ഡേഴ്സന് കാന്‍സര്‍ സെന്ററിലാണ് കെല്ലിയുടെ ചികിത്സ പുരോഗമിക്കുന്നത്. 44 വയസ്സുകാരനായ ആല്‍ബര്‍ട്ടിനും കെല്ലിക്കും മൂന്നു മക്കളാണ്. കെല്ലിയെയും കൊണ്ട് ആശുപത്രിയില്‍ എത്തുന്നതും കീമോ സമയത്ത് കൂട്ടിരിക്കുന്നതുമെല്ലാം ആല്‍ബര്‍ട് തന്നെയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സന്ദര്‍ശകരെ അനുവദിക്കാതായതോടെ ആല്‍ബര്‍ട്ടിന് കെല്ലിയെ അനുഗമിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എദ്ദേഹത്തിന് ആശുപത്രിയില്‍ വരാതിരിക്കാനും കഴിയില്ല. കെല്ലിക്ക് കീമോ പുരോഗമിക്കുമ്പോള്‍ ആല്‍ബര്‍ട്ട് ആശുപത്രിക്കു പുറത്തുതന്നെയുണ്ടാകും. പാര്‍ക്കിങ് സ്ഥലത്ത് കാറിനു സമീപം. പുസ്തകം വായിച്ചുകൊണ്ട്. തന്റെ ഭാര്യയോടുള്ള സ്നേഹം വിളംബരം ചെയ്യുന്ന പ്ലക്കാര്‍ഡുമായി.
കെല്ലി തന്നെയാണ് ഫെയ്സ്ബുക്കില്‍ തന്റെ മുടി കൊഴിഞ്ഞ ശിരസ്സിന്റെ ചിത്രവും ഒപ്പം പ്ലക്കാര്‍ഡുമായി കാത്തിരിക്കുന്ന ആല്‍ബര്‍ട്ടിന്റെ ചിത്രവും പോസ്റ്റ് ചെയ്തത്. ‘ഞാന്‍ കിടക്കുന്ന ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. പക്ഷേ, അതൊന്നും എന്റെ ആല്‍ബര്‍ട്ടിന് ഒരു തടസ്സമല്ല. എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആല്‍ബര്‍ട്ട് എന്നൊടൊപ്പമാകാന് കൊതിക്കുന്നു. അദ്ദേഹം ഇവിടെത്തന്നെയുണ്ട്. നന്ദി ആസ്ബര്ട്ട്. നന്ദി, എന്റെ എല്ലാ സുഹത്തുക്കള്‍ക്കും. ’
ആയിരക്കണക്കിനു പേരാണ് ഈ ചിത്രവും സന്ദേശവും ഇഷ്ടപ്പെട്ടതും പങ്കുവച്ചതും. രോഗം അനിയന്തിതമായി വ്യാപിക്കുകയും ലോകം ഭീതിയിലാകുകയും ചെയ്യുമ്പോഴും സ്നേഹബന്ധങ്ങളുടെ തീവ്രത സ്പഷ്ടമാക്കുകയാണ് ആല്‍ബര്‍ട്ടിന്റെ പ്രവൃത്തി. ഒപ്പം അവരുടെ നിലയ്ക്കാത്ത സ്നേഹബന്ധവും.
English Summary: COVID-19: Husband's Adorable Gesture For Wife Undergoing Chemo Wins Internet