ADVERTISEMENT

നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ആലിയ. താൻ ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് ഇരയായതായി ആലിയ നൽകിയ പരാതിയിൽ പറയുന്നു. നവാസുദ്ദീന്റെ സഹോദരൻ ഷമാസ് സിദ്ദിഖി മർദിച്ചു. എന്നാൽ, നവാസുദ്ദീൻ തന്റെ നേരെ കൈ ഉയർത്തിയിട്ടില്ലെന്നും ആലിയ വ്യക്തമാക്കി. അതേസമയം ആലിയ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ നവാസുദ്ദീൻ സിദിഖി ഇതുവരെ തയാറായിട്ടില്ല.

വരുന്ന സ്ത്രീകളെ ഉപദ്രവിക്കുക എന്നത് നവാസുദ്ദീന്റെ കുടുംബത്തിൽ സ്ഥിര സംഭവമാണെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്. ‘അയാൾ എനിക്കു നേരെ ഇതുവരെ കൈ ഉയർത്തിയിട്ടില്ല. പക്ഷേ, എപ്പോഴും വഴക്കായിരുന്നു. സഹിക്കാൻ കഴിയാത്തവിധം ഗുരുതരമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്തു. വഴക്കിടുന്നതു കൊണ്ടു മാത്രമാണോ ഈ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്ന് തീർച്ചയായും നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതെ, ശരിയാണ് അതുകൂടിയാണ് കാരണം. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം മാനസീകമായും ശാരീരികമായും നിരവധി തവണ എന്നെ പീഡിപ്പിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മർദിച്ചു. അദ്ദേഹത്തിന്റെ അമ്മയും സഹോദരന്മാരും കുടുംബവും മുംബൈയില്‍ ഞങ്ങൾക്കൊപ്പം തന്നെയായിരുന്നു താമസം. അതുകൊണ്ടു തന്നെ വളരെകാലം ഞാനിതെല്ലാം സഹിച്ചു. ഈ ഒറ്റക്കാരണത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും വിവാഹ മോചനം നേടിയത്.’– ആലിയ പറഞ്ഞു.

‘ഇത് അവരുടെ രീതിയാണ്. കുടുംബത്തിൽ ഇതുവരെ വന്ന സ്ത്രീകളിൽ ഏഴുപേർ അവർക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ നാലു പേർ വിവാഹ മോചനം നേടി. ഇത് അഞ്ചാമത്തെതാണ്. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ശൈലിയാണ്. മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. നേരിടുന്ന പ്രശ്നങ്ങളെല്ലാം നിങ്ങൾക്ക് ഒരു പരിധി വരെ നാണക്കേട് ഒഴിവാക്കാനായി നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും മറച്ചു വയ്ക്കാൻ കഴിയും. എന്നാൽ, എത്രമാത്രം പിന്നീട് അവരെ സ്നേഹിക്കാൻ കഴിയും?’– ആലിയ ചോദിക്കുന്നു.

ഈ മാസം തുടക്കത്തിലാണ്് ആലിയ നവാസുദ്ദീന്‍ സിദ്ദിഖിയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. കുട്ടികളെ തനിക്കൊപ്പം വിടണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടികളുടെ കാര്യങ്ങളെല്ലാം താ‍ൻ തന്നെയാണ് നോക്കിയിരുന്നത്. നവാസുദ്ദീനിൽ നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ലെന്നും ആലിയ വ്യക്തമാക്കി. ‘യഥാർഥത്തിൽ എന്റെ ആത്മാഭിമാനം വരെ തകർന്നിരിക്കുന്നു. അമ്മ, സഹോദരങ്ങൾ ഇവരെയെല്ലാം ഉപേക്ഷിച്ച് സ്വന്തം ജീവിതം തിരഞ്ഞെടുത്ത ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഒരാളെ നിർബന്ധിച്ച് മതപരിവര്‍ത്തനം നടത്തി. അതെന്തായാലും ശരി വിവാഹത്തിനു വേണ്ടിയാണെന്നു കരുതാം. അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതു  പ്രകാരം ഞാൻ അത് ചെയ്തു. എന്നാൽ വളരെ മോശം മാറ്റമാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടായതെങ്കിൽ അത് നമ്മളെ പൂർണമായും തകർക്കും. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടു. കുഞ്ഞുങ്ങൾക്കൊപ്പം പത്തു വർഷത്തോളം ഒറ്റയ്ക്ക് ജീവിക്കാൻ നിങ്ങള്‍ക്കു കഴിഞ്ഞാൽ എല്ലാകാര്യങ്ങളും നിങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കും. അതുകൊണ്ടു തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എല്ലാകാര്യങ്ങളും ഞാൻ ഒറ്റയ്ക്കു തന്നെയാണ് ചെയ്യുന്നത്. പിന്നെ, എന്തുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് ജീവിച്ചു കൂടെന്ന് ആലോചിച്ചു.

കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാൻ നവാസുദ്ദീൻ സമയം കണ്ടെത്താറില്ലെന്നും ആലിയ ആരോപിച്ചു. ‘അച്ഛൻ അവസാനമായി അവരെ കണ്ടത് എന്നാണെന്ന് ഞങ്ങളുടെ മക്കൾക്ക് ഓർമകാണില്ല. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് അദ്ദേഹം കുട്ടികളെ കാണുന്നത്. അദ്ദേഹം അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ കുട്ടികളെ എനിക്ക് വേണം.’– ആലിയ വ്യക്തമാക്കി. 11 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം കഴിഞ്ഞ മെയ്7നാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ആലിയ നവാസുദ്ദീന് നോട്ടിസ് അയച്ചത്. ലോക്ഡൗൺ കാരണം വാട്സപ്പ്, ഇമെയിൽ എന്നിവയിലൂടെയാണ് നോട്ടിസ് അയച്ചത്. ജന്മമദേശമായ ഉത്തർപ്രദേശിലെ ബുധാനയിലാണ് നവാസുദ്ദീൻ സിദ്ദിഖി ഇപ്പോള്‍.

English Summary: Nawazuddin Siddiqui’s wife Aaliya claims his brother hit her: ‘His family has mentally and physically tortured me a lot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com