ADVERTISEMENT

കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു പ്രതീക്ഷയായി ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ വികസിപ്പെടുത്ത വില കുറഞ്ഞ വെന്റിലേറ്റര്‍. ഇപ്പോള്‍ ഉല്‍പാദന ഘട്ടത്തിലുള്ള ഈ വെന്റിലേറ്റര്‍ ഉടന്‍ തന്നെ ഇന്ത്യയിലും ലഭ്യമാകും എന്നതാണ് ശുഭവാര്‍ത്ത. ജോര്‍ജിയയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രഫസറായ ദേവേഷ് രഞ്ജനും അറ്റ്ലാന്റയില്‍ ഫിസിഷ്യനായി ജോലി ചെയ്യുന്ന കുമുദ രഞ്ജനുമാണ് ഇരുരാജ്യങ്ങള്‍ക്കും അഭിമാനമാകുന്ന ദമ്പതികള്‍.

വെറും മൂന്നാഴ്ച സമയം കൊണ്ടാണ് ഇവര്‍ ഇതു നിര്‍മിച്ചത് എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. രോഗം ആക്രമിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ശ്വസന പ്രക്രിയ ഏറ്റെടുക്കുകയാണ് വെന്റിലേറ്റര്‍ ചെയ്യുന്നത്. അതോടെ രോഗത്തെ പൊരുതി തോല്‍പിക്കാനുള്ള കരുത്ത് രോഗിക്ക് കിട്ടുന്നു. എന്നാല്‍ ഐസിയു വെന്റിലേറ്റര്‍ അല്ല രഞ്ജന്‍ ദമ്പതികള്‍ നിര്‍മിച്ചിരിക്കുന്നത്. അതു സങ്കീര്‍ണവും വില കൂടുതലുമാണ്. കോവിഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ്. രോഗാവസ്ഥ കൂടുന്നതോടെയാണ് മരണവും സംഭവിക്കുന്നത്. ഇതു തടയാന്‍ കഴിയും എന്നതാണ് ഇവരുടെ ഓപണ്‍ വെന്റിലേറ്ററിന്റെ മേന്‍മ. ഇലക്ട്രോണിക് സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച് ഈ വെന്റിലേറ്റര്‍ കംപ്യൂട്ടറിനാല്‍ നിയന്ത്രിതമാണ്. 

കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ലോകത്താകമാനം വെന്റിലേറ്ററുകളുടെ ക്ഷാമം രൂക്ഷമാണ്. ബിഹാറിലെ പാട്നയില്‍ ജനിച്ച ദേവേഷ് ട്രിച്ചി എന്‍ജിനീയറിങ് കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. വിസ്കോണ്‍സിന്‍ മാഡിസന്‍ സര്‍വകലാശയില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദവും. കഴിഞ്ഞ ആറു വര്‍ഷമായി ജോര്‍ജിയ സര്‍വകലാശയില്‍ അധ്യാപന ജോലി ചെയ്യുന്നു. ആറാം വയസ്സില്‍ റാഞ്ചയില്‍ നിന്നാണ് കുമുദ അമേരിക്കയിലേക്കു പോകുന്നത്. ന്യൂ ജേഴ്സിയിലായിരുന്നു പഠനം. പിന്നീട് മെഡിക്കല്‍ ബിരുദവും നേടി ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നു. 

ഇന്നത്തെ കാലത്ത് വില കുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യം ഇന്ത്യയാണെന്ന് ദേവേഷും കുമുദയും പറയുന്നു. മറ്റു രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്കു കഴിയും. ഇന്ത്യയില്‍ തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുതന്നെ നിര്‍മാണം നടത്താനും സാധിക്കും. സിംഗപ്പൂര്‍ ആസ്ഥാനമായ റിന്യൂ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് രഞ്ജന്‍ ദമ്പതികള്‍ നിര്‍മിച്ച വെന്റിലേറ്റര്‍ പൂര്‍ണതോതില്‍ ഉപയോഗ പ്രദമായ ജീവന്‍ രക്ഷാ ഉപകരണമാക്കി മാറ്റുന്നത്. 

ഘാനയില്‍നിന്നും ഇന്ത്യയില്‍ നിന്നും നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ദേവേഷ് പറയുന്നു. ഇന്ത്യയ്ക്കൊപ്പം ആഫ്രിക്കന്‍ രാജ്യങ്ങളും ഇപ്പോള്‍ വ്യാപകമായി അന്വേഷിക്കുന്നത് വില കുറഞ്ഞ വെന്റിലേറ്ററുകളാണ്. 100 ഡോളറില്‍ താഴെ ചെലവാക്കിയാല്‍ നിര്‍മിക്കാവുന്ന വെന്റിലേറ്ററുകളാണ് ഇപ്പോള്‍ രഞ്ജന്‍ ദമ്പതികള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഒരു വെന്റിലേറ്ററിന് 1000 ഡോളര്‍ വരെയാകുന്ന സ്ഥിതിയിലാണ് വില കുറഞ്ഞ പുതിയ യന്ത്രം  എത്താന്‍ പോകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com