ആ മാതാപിതാക്കളുടെ നടുക്കം ഇതുവരെ മാറിയില്ല; മരണത്തോട് മല്ലിട്ട് കുഞ്ഞു ഡോം ജീവിതത്തിലേക്ക്
Mail This Article
കോവിഡ് ആശങ്കകള്‍ക്കിടെ അദ്ഭുതങ്ങള്‍ക്കും കുറവില്ല. ബ്രസീലില്‍ 5 മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ തിരിച്ചുവരവാണ് ഇപ്പോഴത്തെ സംസാരവിഷയം. കോവിഡ് ബാധിച്ച് ഒരു മാസത്തോളം കോമ സ്റ്റേജില്‍ വെന്റിലേറ്ററില്‍ കിടന്നശേഷമാണ് കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നിരിക്കുന്നത്. അദ്ഭുതം എന്നല്ലാതെ മറ്റൊരു വാക്കും വിശേഷിപ്പിക്കാനില്ലാത്ത സംഭവം.
ബന്ധുവീട്ടിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരിക്കാം കുട്ടിക്ക് കോവിഡ് ബാധിച്ചതെന്നാണ് അച്ഛനമ്മമാര്‍ ഇപ്പോഴും നടുക്കം മാറാതെ പറയുന്നത്. ഡോം എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പ്രോ കാര്‍ഡിയാകോ ആശുപത്രിയിലാണ് ഡോം 54 ദിവസം ഗുരുതരാവസ്ഥയിൽ കിടന്നത്; പുറത്ത് പ്രാര്‍ഥനകളുമായി അച്ഛമ്മമാരും ഒരു രാജ്യം തന്നെയും.
ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് കുട്ടിയില്‍ ആദ്യം കണ്ട രോഗലക്ഷണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് തുടക്കത്തില്‍ ഡോക്ടര്‍മാര്‍ സംശയിച്ചത്. പക്ഷേ, മരുന്നുകളോട് കുട്ടി പ്രതികരിച്ചില്ല. നാള്‍ക്കുനാള്‍ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. അതൊടെ മറ്റൊരു ആശുപത്രയിലേക്കു കൊണ്ടുപോയി. അവിടെവച്ചാണ് ആ നടക്കുന്ന വാര്‍ത്ത ബന്ധുക്കളെ തേടിയെത്തിയത്: ഡോമിന് കോവിഡ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പ്രഭവകേന്ദ്രം തന്നെ ബ്രസീലാണ്. 12 മാസത്തില്‍ താഴെയുള്ള 250- ല്‍ അധികം കുട്ടികളാണ് കോവിഡിന് ഇതുവരെ കീഴടങ്ങിയത്. അഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 30,000 ല്‍ അധികം മരണവും.
ലോകരാജ്യങ്ങള്‍ ഓരോന്നും കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്. ലോക്ഡൗണിലും ഇളവുകളുണ്ട്. എന്നാല്‍ രോഗവ്യാപനത്തിനും കുറവില്ല; മരണത്തിനും. ആശങ്കയിലൂടെയാണ് മിക്ക രാജ്യങ്ങളും കടന്നുപോകുന്നത്. അതിര്‍ത്തികള്‍ അടച്ചും മറ്റും ഇനി രോഗത്തെ പ്രതിരോധിക്കാനാവില്ലെന്നും പലരും തിരിച്ചറിഞ്ഞിരിക്കുന്നു.