ADVERTISEMENT

വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും ഗർഭകാലത്തെ വൈറലായ വ്യായാമ ഫോട്ടോയ്ക്ക് വ്യാപക വിമർശനം. ഡോക്ടർമാരടക്കമുള്ളവരാണ് വിമർശനം ഉന്നയിച്ചത്. ഇത്തരം വ്യായാമം ഗർഭകാലത്ത് ചെയ്താൽ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുണ്ടെന്ന് ഡോ. സൗമ്യ സരിൻ പറഞ്ഞു. ഇരുവരും നിരവധി ആരാധകരുള്ളതിനാല്‍ ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അൽപം കൂടി പക്വത കാണിക്കണം. കാരണം ആരാധകർ ഇത് അനുകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മിക്കവരും ആരാധകർക്കായിരിക്കും ഇത്തരം അപകടങ്ങൾ സംഭവിക്കുകയെന്നും സൗമ്യ പറഞ്ഞു.

‘ഇരുവരോടും ആരാധനയുണ്ടെന്നു കരുതി ഇത്തരം കോപ്രായങ്ങൾ തൊണ്ട തൊടാനെ വിഴുങ്ങാൻ കഴിയില്ല. പക്ഷേ, അവരുടെ എല്ലാ ആരാധകരും അങ്ങനെയാകണമെന്നില്ല. ചിലർ ഇക്കാര്യങ്ങൾ അനുകരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അൽപം കൂടി പക്വത കാണിക്കണം. ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകൾ ഗർഭകാലത് ഉപദേശിക്കുന്നില്ല. അതിനർത്ഥം ഗർഭിണികൾ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സർക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി  പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗർഭിണികൾ ആവശ്യമാണ്.’– ഡോ. സൗമ്യ സരിൻ പറയുന്നു. 

ഇവർ ചെയ്യുന്ന തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങൾ വേറെയും! സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോൾ ഇതെല്ലാം അപ്പടി പകർത്തി ജീവിക്കുന്ന പാവം  ആരാധകർക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല.  ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തിൽ പകർത്തരുത്. പണി പാലും വെള്ളത്തിൽ കിട്ടുമെന്നും ഡോക്ടർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com