ആ സാരിക്ക് മരിച്ച ചേച്ചിയുടെ മണം; അവള്‍ക്കു പിന്നാലെ അച്ഛനും പോയി: വേദനകളുടെ ആഴത്തിൽ നിന്നും ഒരു കുറിപ്പ്
Mail This Article
പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ആഴമേറിയതായിരിക്കും. ആ വിങ്ങൽ മാറ്റാൻ ഒരുപക്ഷേ, കാലത്തിനു പോലും സാധിച്ചെന്നു വരില്ല. അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, റൂം, പുസ്തകങ്ങൾ അതെല്ലാം കാണുമ്പോൾ വേദന ഇരട്ടിക്കും. അകാലത്തില്‍ വിട്ടുപോയ ചേച്ചിയുടെ ഓർമകൾ വേദനയോടെ പങ്കുവയ്ക്കുകയാണ് ഇവാ ശങ്കർ.
ഹൃദ്രോഗിയായ ചേച്ചിയുടെ വിയോഗം നല്‍കിയ വേദനകളുടെ ആഴം ഇവയുടെ കുറിപ്പിലുണ്ട്. കുറഞ്ഞ കാലമേ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലും മനുഷ്യന്‍ എങ്ങനെ ആയിരിക്കണമെന്ന അടയാളം അവശേഷിപ്പിച്ചാണ് അവര്‍ മടങ്ങുന്നതെന്നും ഇവ വേദനയോടെ കുറിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇവ ആ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ തിരികെ വിളിക്കുന്നത്
ചേച്ചിയെ കുറിച്ച് ഇവ ഓര്‍മിക്കുന്നത് ഇങ്ങനെ: ‘ഒരുപാടുപേര്‍ എന്റെ മെസൻജറില്‍ വന്നു ചേച്ചിയെ കുറിച്ചു ചോദിച്ചു അതിനുള്ള മറുപടി ആണിത്. എനിക്ക് ചേച്ചി ഉണ്ടായിരുന്നു 21 മാസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം മൂലമാണ് ചേച്ചി ഞങ്ങളെ വിട്ടു പോയത്. ചേച്ചി ചെറുപ്പത്തിലേ ഹൃദ്രോഗിയായിരുന്നു. അവളുടെ ഓര്‍മകളുടെ ബാക്കിയായി ഒരു നിധി എനിക്കൊപ്പമുണ്ട്. അതിന് ചേച്ചിയുടെ ഗന്ധമാണ്. അത് ധരിക്കുമ്പോള്‍ ആ സ്‌നേഹം എനിക്ക് അനുഭവിച്ചറിയാം. ഞാന്‍ സൂക്ഷിച്ചിരിക്കുന്ന നിധി.
ചേച്ചി പോയ ശേഷ ഞാനും അച്ഛയും അമ്മയുമാണ് വീട്ടിലുള്ളത്. 11 ദിവസങ്ങള്‍ക്കു മുന്‍പ് 28 ഏപ്രില്‍ രാവിലെ അച്ഛക്കു അറ്റാക്ക് ഉണ്ടാവുയും ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ ചില അസ്വസ്ഥതകള്‍ കാരണം ടെസ്റ്റ് ചെയ്യുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയും 29 നു വെളുപ്പിനെ 2 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിൽ നിന്നും അച്ഛ മരണപ്പെടുകയുമാണ് ചെയ്തത്. ചേച്ചി മരിച്ചു 20 മാസവും 5 ദിവസവും ആയപ്പോള്‍ അച്ഛയും പോയി. നെയ്യാറ്റിന്‍കര കുടുംബ വീട്ടില്‍ ചേച്ചിയുടെ അടുത്തായി ഇപ്പോള്‍ അച്ഛയും അന്ത്യ വിശ്രമം കൊള്ളുന്നു. ഞാനും അമ്മയും പാപ്പനംകോട് വീട്ടിലാണ്. എനിക്കും കോവിഡ് ആയതു കാരണം വീട്ടിലേക്കു വരാന്‍ ഇതുവരെയും ആരെയും അനുവദിച്ചിട്ടില്ല. ചടങ്ങുകള്‍ ഒന്നും കഴിഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ ഓക്കേ ആയതിനു ശേഷം മാത്രമായിരിക്കും
21 മാസങ്ങള്‍ക്കു മുന്‍പുള്ള ഒരു 24 നു ആണ് ചേച്ചി വിട പറയുന്നത്. ഇന്ന് അച്ഛ പോയി 26 ദിവസങ്ങള്‍ പിന്നിടുന്നു. വേദനയുടെയും ശൂന്യതയുടെയും നടുവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഉറങ്ങാതിരിക്കുമ്പോള്‍ അച്ഛയും മകളും സുഖമായുറങ്ങുന്നു.
മരണം നമ്മളില്‍ ഏല്‍പ്പിച്ച മുറിവുകള്‍ കാലം എത്ര കഴിഞ്ഞാലും പൊട്ടിയും പഴുത്തും നൊമ്പരത്തിപെടുത്തികൊണ്ടിരിക്കും. കുറഞ്ഞ കാലമേ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലും മനുഷ്യന്‍ എങ്ങനെ ആയിരിക്കണമെന്ന അടയാളം അവശേഷിപ്പിച്ചാണ് അവര്‍ മടങ്ങിയത്. എത്ര കാലം ഈ ഭൂമിയില്‍ ജീവിച്ചു എന്നതല്ല. ആരുടെയും കണ്ണുനീര്‍ വീഴ്ത്താതെ ഈ ഭൂമിയില്‍ നിന്നും കടന്നു പോകുന്നവനാകണം മനുഷ്യന്‍. അച്ഛയും ചേച്ചിയും അത് തെളിയിച്ചു. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. എനിക്കും അമ്മയ്ക്കും.
English Summary: Iva Shankar Viral Facebook Post About Her father And Sister Death