അഞ്ചാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി: ചോരയൊലിച്ച മുഖവുമായി ഭര്‍ത്താവിന്റെ ക്രൂരത പറഞ്ഞ് ടിവി താരം നിഷ
Mail This Article
പ്രശസ്ത ടെലിവിഷൻ താരങ്ങളായ കരൺ മെഹ്‌റയുടെയും നിഷ റാവലിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പുറത്തു വന്നതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ. കരണിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളെ കുറിച്ച് നിഷ തന്നെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. കരണ്‍ ഉപദ്രവിച്ചതിനെ തുടർന്ന് മുഖത്തും ശിരസ്സിലും പരുക്കേറ്റ നിഷയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിഷയുടെ പരാതിയുട അടിസ്ഥാനത്തിൽ കരണിനെതിരെ ഗാർഹിക പീഡനത്തിനു കേസെടുത്തു.
തന്റെ ആഭരണങ്ങളും മറ്റും സ്വന്തമാക്കിയതിനു ശേഷം കരൺ ക്രൂരമായി ഉപദ്രവിച്ചെന്നാണ് നിഷയുടെ പരാതി. നിഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ തന്നെ കരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കരണിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെ കുറിച്ച് നിഷ തുറന്നു പറഞ്ഞത്. അബോർഷനായതിനെ തുടർന്ന് തനിക്ക് മാനസീക പ്രശ്നങ്ങൾ ഉണ്ടാകുകയും ഇക്കാലയളവിൽ കരൺ പൂർണമായി അകന്നു പോകുകയും ചെയ്തതായി അവർ വെളിപ്പെടുത്തി.
സംഭവത്തെ കുറിച്ച് നിഷ പറയുന്നത് ഇങ്ങനെ: ‘2014 സെപ്റ്റംബറിൽ അഞ്ച് മാസം ഗർഭിണിയായരിക്കുമ്പോൾ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. കുഞ്ഞുങ്ങൾ നഷ്ടമായ അമ്മമാർക്കായി ഒരു ഗ്രൂപ്പ് ഞാൻ തുടങ്ങി. അവരുെട വിഷമങ്ങൾ തുറന്നുപറയാനുള്ള ഒരിടമായിരുന്നു അത്. കാരണം എന്റെ കുഞ്ഞിനെ നഷ്ടമായപ്പോൾ ആരോടും ഇക്കാര്യങ്ങൾ തുറന്നു പറയാൻ സാധിച്ചിരുന്നില്ല, എന്റെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാകരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ ട്രോമയായിരുന്നു എന്ന് പിന്നീട് എന്റെ മാതാപിതാക്കളോട് ഞാൻ പറഞ്ഞിരുന്നു. കുഞ്ഞിനെ നഷ്ടമായ കാലത്ത് ഭർത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. ക്രൂരമായ മർദനത്തിൽ എനിക്ക് സാരമായി പരുക്കേറ്റിരുന്നു. കുഞ്ഞിനെ നഷ്ടമായതിനെ തുടർന്നുണ്ടായ മാനസീക പ്രശ്നത്തിൽ ഞാൻ ഒരു തെറാപ്പിസ്റ്റിനെ കാണാൻ തീരുമാനിച്ചു. എന്നാൽ അതു പോലും കരൺ വിലക്കി.എന്നാൽ ആ വിലക്ക് മറികടന്ന് ഞാൻ തെറാപ്പിസ്റ്റിനെ കാണുകയും മാസങ്ങളോളം മരുന്ന് കഴിക്കുകയും ചെയ്തു. ’– നിഷ പറഞ്ഞു.
അതേസമയം നിഷ സ്വമേധയാ ചുമരിലിടിച്ച് പരുക്കേൽപ്പിച്ചതാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച നിഷയുടെ ചിത്രത്തെ കുറിച്ച് കരൺ പറഞ്ഞത്. ‘അയാളുടെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഒരു ആക്ടർ ആണ്. അതുകൊണ്ടു തന്നെ എന്റെ മുഖം എനിക്ക് അമൂല്യമാണ്. എനിക്ക് ഒരു കുഞ്ഞും ഉണ്ട്. പിന്നെ എന്തിനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്?’– നിഷ ചോദിക്കുന്നു.
English Summary: Karan Mehra Nisha Rawal Case