കണ്ണട വയ്ക്കാതെ വരനു പത്രം വായിക്കാൻ കഴിഞ്ഞില്ല; വിവാഹത്തിൽ പിന്മാറി വധു
Mail This Article
വരനു കണ്ണടവയ്ക്കാതെ പത്രം വായിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹത്തിൽ നിന്നു പിന്മാറി വധു. ഉത്തർപ്രദേശിലെ ഒറായയിലാണ് സംഭവം. വിവാഹത്തിൽ നിന്നു പിന്മാറുക മാത്രമല്ല, വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു. സാദർ കോട്‌വാലിയിലെ ജമൽപൂർ ഗ്രാമത്തിലെ അർച്ചന എന്ന യുവതിയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
അടുത്തിടെയാണ് അർച്ചനയും ബാൻഷി ഗ്രാമത്തിലെ ശിവവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം വരെ വരനു ശരിയായ രീതിയിൽ കാഴ്ചയില്ലെന്ന യാഥാർഥ്യം അർച്ചനയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. വധുവായ അർച്ചന തന്നെയാണ് വിവാഹദിവസം വരന് കാഴ്ചക്കുറവുണ്ടെന്ന് ആദ്യം മനസ്സിലായത്. വരന്റെ രീതികളിൽ സംശയം തോന്നിയ അർച്ചനയും ബന്ധുവായ മറ്റൊരു സ്ത്രീയും കണ്ണടയില്ലാതെ പത്രം വായിക്കാൻ വരനോട് ആവശ്യപ്പെട്ടു.
എന്നാൽ, ഈ പരീക്ഷണത്തിൽ വരൻ പരാജയപ്പെട്ടു. കണ്ണടയില്ലാതെ ഒരക്ഷരം പോലും ശിവത്തിന് വായിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. ‘വരന്റെ കാഴ്ച സംബന്ധിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. മകളാണ് ഇക്കാര്യം കണ്ടെത്തിയത്. അവൾ വിവാഹത്തിൽ നിന്നും പിന്മാറി.’– വധുവിന്റെ അച്ഛൻ അർജുൻ സിങ് പറഞ്ഞു. വിവാഹചിലവും വരനു നൽകിയ മോട്ടർസൈക്കിളും തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ വരന്റെ കുടുംബം ഇതിനു തയ്യാറാകാത്തതിനെ തുടർന്ന് വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: Up Bride Calls Off Wedding After Groom Fails To Read News Paper Without Glasses