ടിവി ക്യാമറകൾക്കു മുന്നിൽ വനിതാ താരത്തോട് പരിശീലകന്റെ വിവാഹാഭ്യർഥന; ഒളിംപിക്സ് വേദിയിൽ നിന്നും വൈറലായി വിഡിയോ
Mail This Article
പലവിധ കൗതുക വാര്‍ത്തകളും ഒളിംപിക്സ് വേദിയിൽ നിന്ന് എത്താറുണ്ട്. അത്തരത്തിൽ ഒരു വാർത്തയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അർജന്റീനിയൻ വാൾപ്പയറ്റ് താരമായ മരിയ ബെലൻ പെരസാണ് തന്റെ പരിശീലകന്റെ വിവാഹാഭ്യർഥന സ്വീകരിച്ചത്. ടെലിവിഷൻ ക്യാമറകൾക്കു മുൻപിൽ നിന്നായിരുന്നു വിവാഹാഭ്യർഥന.
പെരസിന്റെ മൂന്നാമത്തെ ഒളിമ്പിക്സാണ് ഇത്. മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന്റെ വിഷമത്തിലാണ് പെരസ് ക്യാമറയ്ക്കു മുന്നിൽ എത്തിയത്. പെരസിനൊപ്പം പരിശീലകനായ ലുകാസ് സ്യൂസോഡോയും ഉണ്ടായിരുന്നു. ക്യാമറകൾക്കു മുൻപിൽ വച്ച് സ്യൂസോഡോ തന്റെ കയ്യിലുള്ള പേപ്പർ ഉയർത്തിപ്പിടിച്ച് പെരസിനു മുന്നിൽ മുട്ടുകുത്തിയിരുന്നു. ‘നിങ്ങൾക്ക് എന്നെ വിവാഹം കഴിക്കാനാകുമോ?’ എന്നായിരുന്നു പേപ്പറിൽ എഴുതിയിരുന്നത്.
സമ്മതമാണെന്നു പറയൂ. നിരവധി പേർ ഇത് കാണുന്നുണ്ട് എന്നും സ്യൂസേഡോ പെരസിനോടു പറഞ്ഞു. 2010ലും സ്യുസേഡോ ഇതുപോലെ വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇത് തമാശയാണോ എന്നായിരുന്നു അന്ന് പെരസിന്റെ മറുചോദ്യം. എന്നാൽ 11 വർഷങ്ങൾക്കു ശേഷം ഇത്തവണ സമ്മതമാണെന്നായിരുന്നു പെരസിന്റെ മറുപടി. ‘അദ്ദേഹത്തിന്റെ പ്രണയാഭ്യർഥനയ്ക്കു മുന്നിൽ ഞാൻ നിശബ്ദയായി. ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് പതിനേഴ് വർഷമായി. അർജന്റീനിയൻ ബാർബിക്യൂ കഴിച്ച് ആഘോഷിക്കുകയാണ്.’– മരിയ ബെലൻ പെരസ് പറഞ്ഞു.
English Summary: Coach Proposes To Argentine Fencer In Front Of TV Cameras At Olympics