യുവതി പങ്കുവച്ച വിഡിയോ വൈറൽ; വിവാഹ വേദിയിൽ പൊലീസ് എത്തി; കുടുംബം പിൻവാങ്ങി
Mail This Article
വിവാഹത്തിന് ഒരു മണിക്കൂർ മുൻപ് യുവതി വിവാഹത്തിൽ നിന്നും പിന്മാറി. ചെന്നൈ സ്വദേശിയായ ജനാത്തുള്ള ഫിർദോസ്(22) ആണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. പൊലീസ് ഇടപെടലിനെ തുടർന്നാണ് പിന്മാറ്റം. ചെന്നൈ പുഴലിലാണ് സംഭവം. പെൺകുട്ടി സുഹൃത്തുക്കൾക്ക് അയച്ച വിഡിയോ വൈറലായതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.
പെൺകുട്ടിയുടെ അമ്മാവൻ തന്നെയായിരുന്നു വരൻ. എന്നാൽ യുവതിക്ക് മാതൃസഹോദരനുമായുള്ള വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം പെൺകുട്ടി കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ കുടുംബം പെൺകുട്ടിയുടെ അഭ്യർഥന മുഖവിലയ്ക്കെടുക്കാതെ വിവാഹവുമായി മുന്നോട്ടു പോയി.
തുടർന്ന് ഫിർദോസ് തന്റെ സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ്പ് വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. വരന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഈ വിവാഹത്തിനു താത്പര്യമില്ലെന്നും യുവതി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിവാഹം നടന്നാൽ തന്റെ ജീവിതം നശിച്ചു പോകുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിക്കുമോ എന്നു ചോദിച്ചാണ് യുവതി വിഡിയോ സുഹൃത്തുക്കൾക്ക് അയച്ചത്. മാതാപിതാക്കൾ വരനെ അനുകൂലിക്കുന്നു എന്നും യുവതി പൊലീസിൽ പരാതി നൽകി.
വിവാഹത്തിന് ഒരു മണിക്കൂർ മുൻപ് പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബത്തോട് വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയെ നിർബന്ധപൂർവം വിവാഹം ചെയ്ത് അയക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളിൽ നിന്ന് പൊലീസ് എഴുതി വാങ്ങുകയും ചെയ്തു. ഏതെങ്കിലും രീതിയിൽ പെൺകുട്ടിക്ക് ബുദ്ധിമുമുട്ടുണ്ടായാൽ ഇടപെടുമെന്നും പൊലീസ് അറിയിച്ചു.
English Summary: Woman helps stop her marriage 1 hr before schedule