വിഡിയോക്കായി മകനെ കരയിപ്പിക്കുന്ന അമ്മ; പിന്നാലെ രൂക്ഷ വിമർശനം
Mail This Article
കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ ഒരു വിഡിയോക്കെതിരെ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ഒൻപതു വയസ്സുകാരനായ മകനെ യൂട്യൂബ് ചാനലിനു വേണ്ടി കരയാൻ നിർബന്ധിക്കുന്ന അമ്മയുടെതാണ് വിഡിയോ. സംഗതി പുറത്തായതോടെ അമ്മയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. ഒടുവിൽ യൂട്യൂബ് ചാനൽ വരെ ഇല്ലാതാക്കേണ്ടി വന്നു.
കാലിഫോർണിയയിലെ വ്ലാഗറായ ജോർദാൻ ഷെയ്നും മകനുമാണ് വിഡിയോയിൽ. അടുത്തിടെ ദത്തെടുത്ത നായക്കുട്ടിക്ക് വൈറൽ ഇൻഫക്ഷൻ വന്നതിനെ കുറിച്ചായിരുന്നു ജോർദാന്റെ വ്ലോഗ്. ഇതിനിടെ വിിഷമിച്ച് കരയുന്നതായി അഭിനയിക്കുന്ന ജോർദാൻ മകനോടും അതുപോലെ ചെയ്യാൻ ആവശ്യപ്പെടുകയാണ്.
കാറിനുള്ളില്‍ വച്ചാണ് വിഡിയോ പകർത്തിയിരിക്കുന്നത്. എങ്ങനെയാണ് കരയേണ്ടതെന്നു വരെ മകനെ നിർബന്ധിച്ചു ചെയ്യിക്കുകയാണ് ജോർദാൻ. വിഡിയോ പുറത്തു വിടുന്നതിനു മുൻപ് മകനോട് കരായാൻ പറയുന്ന ഭാഗം എഡിറ്റ് ചെയ്ത് നീക്കാൻ ജോർദാൻ വിട്ടുപോയി. വിഡിയോ വൈറലായതോടെ വിവാദങ്ങളും എത്തി. ഒടുവില്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ ജോർദാൻ ക്ഷമചോദിക്കുകയും ചെയ്തു.
ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നും അത്തരമൊരു വൈകാരിക വിഡിയോക്ക് തംപ്നെയിലായി മകനോട് കരഞ്ഞ് പോസ് ചെയ്യാൻ പറയരുതായിരുന്നു എന്നും ജോർദാൻ പറഞ്ഞു. ഇനിയുള്ള വിഡിയോകളിൽ മകനെ ഉൾപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി. ചെയ്തത് തെറ്റായി പോയെന്ന് തനിക്ക് ബോധ്യമായതായും ജോർദാൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽനിന്ന് വിട്ടു നിൽക്കാൻ ജോർദാൻ തീരുമാനിക്കുകയും ചെയ്തു.
English Summary: YouTuber Deletes Channel After She's Caught Telling Son To "Act Like You're Crying"