ADVERTISEMENT

ഭർതൃമാതാവിൽ നിന്നും സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന പീഡനം സംബന്ധിച്ച നിരവധി വാർത്തകൾ നമ്മൾ കണ്ടിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ് രാജസ്ഥാനിലെ ശികാറിൽ നിന്നും പുറത്തു വരുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ. 

വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകം സുനിതയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടമായി. തുടർന്ന് ഭർതൃമാതാവ് കമലാ ദേവി അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചു. സ്കൂൾ ടീച്ചറാണ് കമലാ ദേവി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തര ബിരുദവും ബിഎഡും നേടാനും കമലാ ദേവി മരുമകൾ സുനിതയെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു. 

2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാനിലേക്കു പോയി. 2016 നവംബറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരിച്ചു. 

പിന്നീടുള്ള 5 വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു. സ്വന്തം മകളെ പോലെ കരുതി തുടർ പഠനത്തിനയച്ചു. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധിപേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു. 

ഇതു മാത്രമല്ല, കടുത്ത സ്ത്രീധന വിരോധി കൂടിയാണ് കമലാ ദേവി. അവരുടെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും കമലാ ദേവി സ്ത്രീധനം വാങ്ങിയില്ല. ഇപ്പോൾ സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും കമലാ ദേവി സ്ത്രീധനം വാഗ്ദാനം ചെയ്തില്ല. കമലാ ദേവിയുടെയും സുനിതയുടെയും കഥ എല്ലാവർക്കും മാതൃകയാണ്. 

English Summary: After Son’s Death, Mother-In-Law Gets Daughter-In-Law Educated, Employed & Remarried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com