ജീവിച്ചിരിക്കുന്ന ഭാര്യയെ കൊന്നു എന്ന കുറ്റം ചുമത്തി ഭർത്താവ് ജയിലിൽ; പിന്നീട് വൻ ട്വിസ്റ്റ്!
Mail This Article
മരിച്ചെന്നു കരുതിയ ഭാര്യ ജീവിച്ചിരിക്കെ ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റം ആരോപിച്ച് ഭർത്താവ് ജയിലിൽ. ബിഹാറിലെ മോത്താരി ജില്ലയിലാണ് സംഭവം. ഭർത്താവ് കൊന്നു എന്നു പറയുന്ന യുവതി പഞ്ചാബിൽ ജീവിച്ചിരിക്കെ ഭർത്താവ് കൊലക്കുറ്റത്തിന് ജയിലിൽ കഴിയുകയാണ്.
ശാന്തി ദേവി എന്ന യുവതിയെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2016ൽ ലക്ഷ്മിപൂർ സ്വദേശിയായ ദിനേശ് റാമിനെ ശാന്തി ദേവി വിവാഹം കഴിച്ചു. ഏപ്രിൽ 16 മുതൽ തന്റെ കാമുകനൊപ്പം യുവതി പഞ്ചാബിലെ ലുത്തിയാനയിൽ ജീവിക്കുകയാണ്. ശാന്തി ദേവിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ചെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് ശാന്തിദേവിയുടെ ഭർത്താവിനെതിരെ കേസെടുത്ത് ജയിലിലടച്ചു. സ്ത്രീധന പീഡനവും, കൊലക്കുറ്റവും ചുമത്തിയാണ് ശാന്തിദേവിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19 മുതൽ തന്റെ മകളെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ ദിനേശും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു. 50,000 രൂപയും ബൈക്കും വേണമെന്നായിരുന്നു ആവശ്യം എന്നും ശാന്തി ദേവിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു.
പിന്നീട് യുവതിയുടെ ഫോൺ പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് ശാന്തിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും ജലന്ധറിൽ കഴിയുകയാണെന്നും അറിഞ്ഞത്. സംഭവത്തിൽ കൂടുതൽ നടപടിക്രമങ്ങളിലേക്കു കടക്കുകയാണ് പൊലീസ്.
English Summary: Bihar woman declared dead found living with paramour in Punjab as husband spends time in jail for her 'murder'