നദി നീന്തിക്കടന്ന യുവതി ആദ്യം എത്തിയത് കടുവകൾ നിറഞ്ഞ വനത്തിൽ; പ്രണയത്തിനായി സാഹസികയാത്ര
Mail This Article
പ്രണയത്തിന് അതിർത്തികളില്ലെന്നു തെളിയിക്കുകയാണ് ഈ ബംഗ്ലാദേശി യുവതി. ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ നദി നീന്തിക്കടന്നാണ് 22കാരിയായ കൃഷ്ണ എത്തിയത്. കൊൽക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൃഷഷ്ണ ഇയാളുമായി പ്രണയത്തിലായി. പാസ്പോർട്ട് ഇല്ലാത്തതിനാൽ അനധികൃതമായി അതിർത്തി കടക്കുകയായിരുന്നു യുവതി
കടുവകൾക്കു പേരുകേട്ട സുന്ദർബൻ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടർന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ ബാലേശ്വർ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്.
പാസ്പോർട്ടില്ലാത്തതിനാൽ എങ്ങനെ കൊൽക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വർ നദി നീന്തിക്കടക്കാമെന്നു തീരുമാനിച്ചതെന്നും കൃഷ്ണ പറയുന്നു. ഒടുവിൽ കൃഷ്ണ കാമുകനെ കണ്ടുമുട്ടുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പ് കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.