ADVERTISEMENT

ലോകം കണ്ട മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ബ്രസീലുകാരനായ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മാര്‍. 2022 ഫിഫ ലോകകപ്പ് നേടിയെടുക്കാനുളള കഠിന പരിശ്രമത്തിലാണ് നെയ്മാറും അദ്ദേഹത്തിന്റെ ടീമായ ബ്രസീലും. ഫുട്‌ബോള്‍ കളിക്കളത്തിലെ ഡ്രിബ്ലിങ് മികവും ഗോളടിയും പരുക്കും മാത്രമല്ല നെയ്മാറിനെ വാര്‍ത്തകളിലെത്തിക്കാറുള്ളത്. ജീവിതം ആഘോഷമാക്കുന്ന മാസങ്ങളുടെ ഇടവേളകളില്‍ കാമുകിമാരെ മാറുന്ന നെയ്മാറിന്റെ പ്രണയബന്ധങ്ങളും എക്കാലത്തും ചര്‍ച്ചാവിഷയമാണ്. 

നെയ്മാറെയും നടിമാരും മോഡലുകളുമൊക്കെയായുളള നിരവധി സ്ത്രീകളെയും ചേര്‍ത്ത് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അവര്‍ക്കൊപ്പമുളള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ അടക്കം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ കാമുകി ബ്രൂണയുമൊത്തുളള പ്രണയബന്ധം പിരിഞ്ഞെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അവര്‍ ബ്രസീല്‍ ടീമിനെ പിന്തുണച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗോസിപ്പുകള്‍ കാരണം തന്റെ ജീവിതത്തെകുറിച്ചും ബന്ധങ്ങളെ കുറിച്ചുമുളള വിവരങ്ങള്‍ വളരെ രഹസ്യമാക്കാന്‍ ആഗ്രഹിക്കുന്നയാള്‍ കൂടിയാണ് നെയ്മാര്‍. ആരാണ് നെയ്മാറിന്റെ നിലവിലെ കാമുകിയെന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍. ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളില്‍ വലിയ നേട്ടങ്ങളിലെത്തിയ നെയ്മാറിന്റെ 30 വയസിനിടെ വന്നുപോയ കാമുകിമാര്‍ നിരവധി. സംഭവ ബഹുലമാണ് കളിജീവിതത്തിനപ്പുറമുളള നെയ്മാറിന്റെ പ്രണയജീവിതം 

മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരമായ നെയ്മാര്‍ സാന്റോസ് സീനിയറിന്റെയും നദീന്‍ സാന്റോസിന്റെയും മകനായാണ് നെയ്മാര്‍ ജൂനിയറുടെ ജനനം. റാഫേല സാന്റോസ് എന്ന ഒരു സഹോദരിയുമുണ്ട് നെയ്മാറിന്. നെയ്മാറിന് വളരെ അധികം സ്‌നേഹബന്ധമുളള വ്യക്തിയാണ് അനിയത്തി റാഫേല. അനിയത്തിയോടുളള സ്‌നേഹത്തിന്റെ ചിഹ്നമായി റാഫേലയുടെ മുഖം കയ്യില്‍ ടാറ്റൂ ചെയ്തിട്ടുണ്ട് നെയ്മാര്‍. ലോകത്തിന്റെ എവിടെയാണെങ്കിലും റാഫേലയുടെ പിറന്നാളിന് പറന്നെത്താറുണ്ട് നെയ്മാര്‍.

 

കൗമാരക്കാരന്‍ പിതാവ്

 

19–ാം വയസ്സില്‍ അച്ഛനായ വ്യക്തിയാണ് നെയ്മാര്‍. അദ്ദേഹത്തിന്റെ മകന്‍ ഡേവിഡ് ലൂക്ക ഡി സില്‍വയുടെ അമ്മയെ കുറിച്ചുളള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടിരുന്നില്ല. പിന്നീട് നെയ്മാറിന്റെ മുന്‍ കാമുകി കരോളിന നോഗിര ഡാന്റാസ് നെയ്മറുമൊത്തുളള ബന്ധത്തെകുറിച്ച് പറഞ്ഞു. കുഞ്ഞിന്റെ ജനനശേഷം അവര്‍ ഇരുവരും പിരിയുകയായിരുന്നു. 2010 മുതല്‍ 2011 വരെയായിരുന്നു അവരുടെ ബന്ധം. ആദ്യ ബന്ധത്തിനുശേഷവും നിരവധി സ്ത്രീകള്‍ നെയ്മാറിന്റെ ജീവിതത്തിലൂടെ കടന്നുപോയി. 

neymar1

 

ദീര്‍ഘകാല കാമുകിയായി ബ്രൂണ

 

ബ്രസീലിയന്‍ നടിയായ ബ്രൂണ മാര്‍ക്വസിനയാണ് നെയ്മാറുമായി ദീര്‍ഘകാലം പ്രണയം പങ്കിട്ട കാമുകി. അവര്‍ തമ്മില്‍ വളരെ ശക്തമായ ബന്ധമുണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. 2012ലെ റിയോ കാര്‍ണിവലില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. ആറ് വര്‍ഷത്തോളം അവര്‍ നല്ല രീതിയില്‍ ബന്ധം തുടര്‍ന്നു. പിന്നീട് നെയ്മാര്‍ യൂറോപ്പിലേക്ക് പോയി. ബ്രൂണയ്ക്ക് അവരുടെ അഭിനയതിരക്കുകളില്‍ നിന്ന് മാറി ബ്രസീല്‍ വിട്ട് പോവാനും സാധിച്ചില്ല. ഇതേകുറിച്ച് പിന്നീട് ബ്രൂണ അവരുടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ, 'ഞങ്ങള്‍ ഇനി ഒരുമിച്ചല്ല. ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ എല്ലാകാലവും ഞങ്ങള്‍ക്ക് പരസ്പര ബഹുമാനമുണ്ടായിരിക്കും'. 

 

യൂറോപ്പും ഗോസിപ്പും

 

യൂറോപ്യന്‍ ഫുട്‌ബോള്‍ രംഗത്തേയ്ക്ക് നെയ്മര്‍ കടന്നശേഷം നിരവധി ഗോസിപ്പുകള്‍ നെയ്മാറിനെതിരെ ഉണ്ടായിട്ടുണ്ട്. നിരവധി മോഡലുകളുമൊത്ത് പലയിടങ്ങളിലും നെയ്മറിനെ കാണുകയും അത്തരം ഫോട്ടോസ് വാര്‍ത്തകളില്‍ നിറയുകയുമുണ്ടായി. അനിറ്റ എന്ന് വിളിക്കുന്ന ലാറിസ മാസിഡോ മക്കാഡോ എന്ന പോപ്പ് ആര്‍ടിസ്റ്റാണ് യൂറോപ്പില്‍ വച്ച് നെയ്മാറിന്റെ ജീവിതത്തിലെത്തിയ ആദ്യ കാമുകി. 2014ല്‍ നെയ്മാറും അനിറ്റയും ഡേറ്റിങ്ങിലായിരുന്നുവെന്നും പല തവണ ഇരുവരെയും പൊതുസ്ഥലങ്ങളില്‍ കണ്ടതായുളള റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു. 2014ല്‍ തന്നെ തായ്‌ല അയാല എന്ന മോഡലിനൊപ്പവും നെയ്മാറിനെ പല തവണ കണ്ടിട്ടുണ്ട്. ഇബിസ ഐലന്റില്‍ വച്ചുളള ഇരുവരുടെയും ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇരുവരും ഒരു ആഡംബരകപ്പലില്‍ ഒരേ കാബിന്‍ പങ്കുവച്ചതും, സോഷ്യമീഡിയയില്‍ ഇരുവരും ഒപ്പമുളള ചിത്രങ്ങളും പങ്കുവച്ചിരുന്നു. പ്രമുഖ സ്പാനിഷ് അഭിഭാഷകയായ എലിസബത്ത് മാര്‍ടിനസ് ആണ് നെയ്മാറിന്റെ പേരിനൊപ്പം ചേര്‍ത്തുവന്ന മറ്റൊരു യുവതി. ഒരു ബാഴ്‌സിലോണ ഫാന്‍ കൂടിയായ എലിസബത്തിനൊപ്പം നെയ്മറിനെ പല പൊതുഇടങ്ങളിലും കാണുകയുണ്ടായി. ഒപിയം നൈറ്റ്ക്ലബ്, സട്ടണ്‍ നൈറ്റ് ക്ലബ് എന്നിങ്ങനെയുളള ക്ലബുകളില്‍ വച്ചുളള ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

 

നർത്തകിയായ നതാലിയ

 

അമേരിക്കന്‍ മോഡല്‍, പാട്ടുകാരി, നര്‍ത്തകി, ഡിജെ എന്നീ നിലകളിലൊക്കെ പ്രശസ്തയായ നതാലിയ ബറൂലിച്ച് നെയ്മാറിന്റെ ജീവിതത്തില്‍ വന്ന മറ്റൊരു കാമുകി. ഇടയ്ക്കിടെ വന്നുപോയ ബന്ധങ്ങള്‍ക്കു പുറമെയുള്ള കുറച്ചുകാലം നിണ്ട ബന്ധമായിരുന്നു ഇരുവരും തമ്മില്‍. നെയ്മാറിന്റെ ഒരു പിറന്നാള്‍ ചടങ്ങിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് നതാലിയ നെയ്മാറിന് പിറന്നാള്‍ ആശംസകള്‍ പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. 'എല്ലാവര്‍ക്കുമറിയാം നിങ്ങള്‍ എത്രമാത്രം എക്‌സ്ട്രാ ഓര്‍ഡിനറി ടാലന്റടാണെന്ന്. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ ഉളളുകൊണ്ട് എത്ര റിയലും മനോഹരവുമാണെന്നുകൂടി കാണാനായിരുന്നെങ്കില്‍. നിങ്ങള്‍ക്ക് എന്റെ എല്ലാ ബഹുമാനവും ആദരവും' എന്നായിരുന്നു നതാലിയയുടെ സന്ദേശം. മാസങ്ങള്‍ നീണ്ട പ്രണയ ബന്ധത്തിനുശേഷം 2020ല്‍ അവര്‍ വേര്‍പിരിഞ്ഞു. 

 

നിലവിലെ കാമുകി?

 

നതാലിയയ്ക്കു ശേഷം വന്നത് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വസ്ത്ര വ്യാപാരരംഗത്തെ സംരംഭകയുമായ ബ്രൂണ ബെയ്ന്‍കാര്‍ഡോയാണ്. 2021ലാണ് ഇവര്‍ പ്രണയത്തിലായതെന്ന് പറയപ്പെടുന്നു. പിന്നീട് 2022വരെ ഇരുവരും തമ്മിലുളള ബന്ധം രഹസ്യമായിരുന്നു. 2022 ജനുവരിയില്‍ നെയ്മാറും നതാലിയയും തമ്മിലുളള വിവാഹം ഉറപ്പിച്ചതായുളള വിവരങ്ങളും അത് സ്ഥിരീകരിച്ചുകൊണ്ടുളള ഔദ്യോഗികമായുളള  വിവരങ്ങളും പുറത്തുവന്നു. എന്നാല്‍ പിന്നീട് ബ്രൂണ വിവാഹ മോതിരം ധരിക്കാതെ കണ്ടതിനെ തുടര്‍ന്ന് ബന്ധം പിരിഞ്ഞതായും വാര്‍ത്തകള്‍ വന്നു. 

 

നെയ്മാര്‍ പല തവണ ബ്രൂണയോട് വിശ്വാസവഞ്ചന കാണിച്ചെന്നായിരുന്നു ബന്ധം പിരിയാനുളള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹവും കുടുംബവുമായി സ്‌നേഹ ബന്ധത്തിലാണെന്നും അവര്‍ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ മെയ്ഡ് ഇന്‍ ബ്രസീല്‍ എന്ന തലക്കെട്ടിട്ട് ഒരു സ്വിം സ്യൂട്ട് ധരിച്ച ചിത്രം ബ്രൂണ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതോടെ ഇരുവരും തമ്മില്‍ ഇപ്പോഴും നല്ല ബന്ധമാണെന്നും അതല്ല ബ്രൂണ ബ്രസീല്‍ നടിയായതുകൊണ്ടാണ് ബ്രസീലിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടതെന്നും വാദം ഉയരുന്നുണ്ട്.

 

അതേസമയം നിലവില്‍ നെയ്മാറിന്റെ ഗേള്‍ഫ്രണ്ട് ആരാണെന്ന കാര്യം നെയ്മര്‍ ഇപ്പോഴും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. നെയ്മാറിന്റെ ഗോളില്‍ ബ്രസീല്‍ കപ്പ് നേടുമോ എന്നതിനൊപ്പം നെയ്മാറിന്റെ പ്രണയത്തെകുറിച്ചും അറിയാനുളള ശ്രമത്തിലാണ് ആരാധകലോകം.

 

English Summary: Brazil Football Player Neymar With His Girl friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com