ഇംഗ്ലിഷ് അറിയില്ല, ഗർഭിണിയായ അഭയാർഥി യുവതിയ്ക്ക് സംഭവിച്ചത്
Mail This Article
ഗർഭഛിദ്രത്തിന് ബ്രിട്ടനിലെ ക്ലിനിക്കുകളെ ആശ്രയിച്ചിരുന്ന അയർലൻഡുകാർക്കും രാജ്യത്ത് കുടിയേറിയവർക്കും ഇനി വേറെ വഴി നോക്കണം. ബ്രെക്സിറ്റിന്റെ ഫലമായി ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള തീയതി അടുത്തിരിക്കെ, യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് വീസ അനുവദിക്കുന്നത് കർശനമാക്കിയതോടെയാണിത്. വീസയ്ക്കു വേണ്ടി ആഴ്ചകൾ കാത്തിരിക്കേണ്ടിവരുന്നത് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും അപകടകരമായതോടെ അവരെ നെതർലൻഡ്സിലേക്ക് നയിക്കുകയാണ് ദ് അബോഷൻ സപ്പോർട്ട് നെറ്റ്‍വർക്ക് (എഎസ്എൻ) എന്ന സംഘടന.
ജനഹിതത്തെത്തുടർന്ന് കഴിഞ്ഞ വർഷം നിയമം ലഘൂകരിച്ചെങ്കിലും അയർലൻഡിലെ കുടിയേറ്റക്കാരായ സ്ത്രീകൾ ഗർഭഛിദ്രത്തിനുവേണ്ടി അഭയം പ്രാപിക്കുന്നത് ഇപ്പോഴും ബ്രിട്ടനിലെ ക്ളിനിക്കുകളെയാണ്. ഈ പതിവിനാണ് ഇപ്പോൾ തടസ്സം വന്നിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവർക്കുപോലും വീസ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർക്കും നെതർലൻഡ്സ് തന്നെയാണ് അഭയം പ്രാപിക്കാവുന്ന രാജ്യമെന്നും എഎസ്എൻ അഭിപ്രായപ്പെടുന്നു. 12 ആഴ്ചകൾക്കുശേഷം ഗർഭഛിദ്രം നടത്താൻ നിർബന്ധിതരാകുന്നവരെയാണ് നെതർലൻഡ്സിലേക്കു നയിക്കുന്നതെന്നും സംഘടന പറയുന്നു.
ആഫ്രിക്കക്കാരിയായ ഒരു യുവതിയുടെ അനുഭവം ഉദാഹരണമായി എഎസ്എൻ ചൂണ്ടിക്കാണിക്കുന്നു. അഭ്യന്തരയുദ്ധകാലത്ത് സൈനികർ പീഡിപ്പിച്ചതിനെത്തുടർന്നാണ് യുവതി ഗർഭിണിയായത്. ഇവർ അയർലൻഡിൽ എത്തിപ്പെടുകയായിരുന്നു. 2014 ൽ ഈ യുവതിക്ക് ഗർഭഛിദ്രം നിഷേധിക്കപ്പെട്ടു. ഒടുവിൽ അയർലൻഡിലെ ആശുപത്രയിൽ യുവതിക്ക് സിസേറിയൻ നടത്തേണ്ടിവന്നു. മറ്റൊരു അഭയാർഥി യുവതിക്കും സമാനമായ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നു. ഇവർ അയർലൻഡിൽ എത്തുമ്പോൾ ഗർഭിണിയായിരുന്നു. ഭയം മൂലം സംഭവം ആരോടും പറഞ്ഞില്ല. 17 ആഴ്ചയായപ്പോഴേക്കും വാർത്ത പുറത്തുവന്നു. യുവതിക്കാകട്ടെ ഇംഗ്ളിഷ് ഭാഷ അറിയില്ലെന്ന പ്രശ്നവുമുണ്ടായിരുന്നു. ഇവർക്ക് ഇംഗ്ളണ്ടിലേക്ക് വീസ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇപ്പോഴാകട്ടെ, ബ്രെക്സിറ്റ് പടിവാതിലിൽ നിൽക്കെ, വീസ ലഭിക്കുന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നല്ലാത്തവർക്ക് രണ്ടു വർഷമായി ബ്രിട്ടൻ വീസ അനുവദിക്കുന്നത് ചുരുക്കിയിരിക്കുകയുമാണ്. അഭയാർഥികളും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിദ്യാർഥികളുമൊക്കെയാണ് ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത്. അയർലൻഡിലേക്ക് വീസ ലഭിക്കുന്നത് താരതമ്യേന എളുപ്പമായതിനാൽ ഇപ്പോൾ അതിനാണ് എഎസ് എൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സംഘടനയുടെ ഡയറക്ടർ മാര ക്ളാർക്ക് പറയുന്നു.
ഇംഗ്ളണ്ടിലേക്ക് വീസ ലഭിച്ചാൽ ഒറ്റദിനം കൊണ്ട് വൈദ്യസഹായം നേടാൻ സാധിക്കുമെന്ന അവസ്ഥയുണ്ടായിരുന്നു. നെതർലൻഡ്സി ലേക്ക് അത്രയെളുപ്പം പോകാൻ സാധിക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റൊരു മാർഗവുമില്ല. ബ്രെക്സിറ്റ് നടപ്പാകുകയാണെങ്കിൽ സ്ഥിതി വീണ്ടും സങ്കീർണമാകുമെന്ന സാഹചര്യവുമുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ യൂറോപ്യൻ അംഗരാജ്യങ്ങളിലെ അംഗങ്ങൾക്കുപോലും ബ്രിട്ടനിലേക്ക് വീസ ലഭിക്കുന്നതു ബുദ്ധിമുട്ടാകും. അയർലൻഡും ബ്രിട്ടനും ഒപ്പുവച്ച യാത്രാഉടമ്പടിപ്രകാരം അയർലൻഡുകാർക്ക് തടസ്സമില്ലാതെ ബ്രിട്ടനിലേക്ക് യാത്ര ചെയ്യാമെങ്കിലും മറ്റു പൗരൻമാർക്ക് ഈ സൗകര്യം ലഭിക്കില്ല.