ADVERTISEMENT

ബോഡിഷെയിമിങ്ങിനെതിരെ ശക്തമായ പ്രതിഷേധങ്ങളും തുറന്നു പറച്ചിലും നടക്കുന്നതിനിടെയാണ് ആ വാർത്ത പുറത്തു വന്നത്. തങ്ങളുടെ ഒരു ഫ്രാഞ്ചൈസി ഉടമ ഒരു സ്ത്രീക്ക് അയച്ച സന്ദേശത്തിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് ജിം ഉടമകൾ. ശാരീരിക പ്രത്യേകതകളെ മോശം രീതിയില്‍ ആക്ഷേപിക്കുന്ന സന്ദേശമാണ് വിവാദമായത്.

സ്ത്രീ തനിക്കു ലഭിച്ച സന്ദേശം ഷെയര്‍ ചെയ്തതിനെത്തുടര്‍ന്ന് നൂറുകണക്കിനുപേരാണ് ധാര്‍മിക രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്. കണക്റ്റിക്കട്ടില്‍ മാഞ്ചസ്റ്ററിലെ എനിടൈം ജിം എന്ന സ്ഥാപനമാണ് വെട്ടിലായത്. ഈ സ്ഥാപനത്തിലെ മുന്‍ അംഗമായ യുവതിക്കാണ് ഒരു ഫ്രാഞ്ചൈസി ഉടമയില്‍നിന്ന് ആക്ഷേപകരമായ സന്ദേശം ലഭിച്ചത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പെല്ലാം കളയാനുള്ള സമയമായെന്നും ഒരു വര്‍ക് ഔട്ടിനു പറ്റിയ സമയം ഇതാണെന്നും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സന്ദേശം. 

 

എനിടൈം ഫിറ്റ്നസില്‍ നിന്നു ലഭിച്ച സന്ദേശം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. എവിടെ തുടങ്ങണം, എന്തു പറയണം എന്നുപോലും എനിക്കറിയില്ല... മോറ റെയ്ങ്ക ട്വിറ്ററില്‍ കുറിച്ചു. ഷോണ്‍ പിറോണ്‍ എന്ന ജിം ഉടമയാണ് വിവാദത്തിലായ സന്ദേശം അയച്ചത്. 

 

വരാനിരിക്കുന്ന വേനല്‍ക്കാലം നിങ്ങള്‍ അറിയുന്നില്ലേ. ശരീരം ഒന്നു ശരിയാക്കേണ്ടേ.. സന്ദേശം ഇങ്ങനെയാണ് ഷോണ്‍ തുടങ്ങുന്നതുതന്നെ. ഈ വേനല്‍ക്കാലത്ത് സ്വന്തം ശരീരം നിങ്ങള്‍ക്കു യോജിച്ച രിതിയിലേക്കു മാറ്റിയെടുക്കൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. 

 

വരാനിരിക്കുന്ന വേനല്‍ക്കാലം.... രാത്രികളിലെ ചൂടുകാറ്റ്. ഒരു തടാകക്കരയിലോ ബീച്ചിലോ എത്ര സുഖപ്രദമായിരിക്കും വേനല്‍ക്കാല രാത്രികള്‍. ഷോര്‍ട്സോ നീന്തല്‍ വേഷമോ ധരിച്ചുകൊണ്ട്. ആ രംഗങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എന്നെന്നേക്കുമായി പോസ്റ്റ് ചെയ്യാനും അവസരം. 

 

ചില ഉപദേശങ്ങളും സന്ദേശത്തിലുണ്ട്. കൈ എടുത്ത് നിങ്ങള്‍ അരക്കെട്ടില്‍ ഒന്നു വയ്ക്കൂ. സൈഡില്‍ മാത്രമല്ല, മുമ്പിലും പിന്നിലുമൊക്കെ. അപ്പോഴറിയാം അനാവശ്യമായി എന്തുമാത്രം കൊഴുപ്പ് ശരീരത്തിലുണ്ടെന്ന്. 

 

റെയ്ങ്ക ഈ സന്ദേശം പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിനുപേര്‍ രോഷപ്രകടനവുമായി എത്തി. 

 

ശരീരത്തെ കുറ്റം പറയാന്‍ ജിം ഉടമയ്ക്ക് എന്താണ് അവകാശം എന്നരീതിയില്‍ പോയി സന്ദേശങ്ങള്‍. ഓരോരുത്തരുടെയും ശരീരം അവരവരുടെ സ്വത്താണ്. അത് എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണ്. അതില്‍ ജിം ഉടമ ഇടപെടേണ്ട കാര്യമില്ലെന്നാണ് എല്ലാവരുടെയും നിലപാട്. തങ്ങളുടെ ഫ്രാഞ്ചൈസി ഉടമയുടെ സന്ദേത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്നും അതു വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്നുമാണ് ജിം കമ്പനിയുടെ വിശദീകരണം. എനിടൈം ഫിറ്റ്നസ് ആദ്യം തന്നെ റെയ്ങ്കയോടു ക്ഷമ ചോദിച്ചു. ശേഷം വിശദീകരണക്കുറിപ്പും പുറത്തിറക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com