ADVERTISEMENT

‘എന്നെക്കാൾ ഭേദം ഈ പ്രഷർ കുക്കറാണ്. കാരണം ഉള്ളിലെ സമ്മർദം പുറംലോകത്തെ അറിയിക്കാൻ കുക്കറിനു കഴിയുന്നുണ്ട്.’ ഗ്യാസ് സ്റ്റൗവിനു മുന്നിൽ നിന്ന് സീമ ബട്റ എന്ന യുവതി പറയുകയാണ്. ഇന്നും ഉരുളക്കിഴങ്ങ് കറിയാണോ? പിന്നാലെ വരുന്നുണ്ട് മകളുടെ പരാതി. ഒരേസമയം ട്യൂഷൻ ടീച്ചറും, വേലക്കാരിയും, ജോലിക്കാരിയും ആകുന്നവരാണ് ഇന്ത്യയിലെ  ഭൂരിഭാഗം സ്ത്രീകളും. 

ഇതുപോലൊരു വീട്ടമ്മയാണ് സീമ ബട്റയും. കുടുംബത്തെ സംതൃപ്തരാക്കാൻ വിധിക്കപ്പെടുന്നവരാണ് സ്ത്രീകള്‍. ഒരു ദിവസത്തിന്റെ അവസാനത്തിൽ വീട്ടിലെ വെറും കോഴി മാത്രമാണ് അവളെന്ന് സീമയ്ക്കു തോന്നുന്നു. പറഞ്ഞു വരുന്നത് അശ്വിനി അയ്യർ തിവാരിയുടെ ‘ഘർ കീ മുർഗി’ എന്ന ഹ്രസ്വചിത്രത്തെ കുറിച്ചാണ്. വീട്ടമ്മയായ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് ‘ഘർ കീ മുർഗി’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സാക്ഷി തൻവാറാണ് സീമ ബട്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ വീട്ടിലെ എല്ലാവർക്കും സീമ ഭക്ഷണം വിളമ്പി നൽകും. പക്ഷേ, അവൾ മാത്രം ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുന്നത്. ഭർതൃമാതാവിന്റെ കാൽതിരുമ്മിക്കൊടുക്കുകയും പിതാവിന്  മരുന്നുകൾ എടുത്തു നൽകുന്നതും അവളാണ്. പക്ഷേ, ആരും അവൾക്കൊരു തലവേദനയുണ്ടോ എന്നുപോലും അന്വേഷിച്ചില്ല. കുട്ടികൾക്ക് സ്കൂൾ ബസ് പിടിക്കാൻ എല്ലാ ദിവസവും രാവിലെ ബസ് സ്റ്റോപ്പിലേക്ക് ഓടും. പണം ലാഭിക്കാനായി ഏറ്റവും ചെറിയ ബ്യൂട്ടി പാർലറിൽ പോകും. ഇങ്ങനെ ഒരു കുടുംബം മുഴുവൻ കൈകാര്യം ചെയ്യുന്നത് സ്ത്രീയാണ്. പക്ഷേ, ടിവിയുടെ റിമോർട്ട് പോലും ഉപയോഗിക്കാൻ പലപ്പോഴും  അവൾക്ക് അധികാരമില്ല. സഹനത്തിനൊടുവിൽ തന്റെ പ്രഷർ കുക്കർ പോലെ എങ്കിലും ശബ്ദം ഉയർത്തണമെന്ന് അവൾ ആഗ്രഹിക്കുകയാണ്. 

ഒരു ദിവസം അവൾ വീട്ടുജോലികളിൽ നിന്നെല്ലാം താത്കാലികമായി  വിട്ടുനിൽക്കാൻ തീരുമാനിക്കുകയാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും  ഭർത്താവിന് ഒരു വീട്ടമ്മ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാകില്ല. കാരണം, ജോലിയില്ലാതെ വീട്ടിലിരിക്കുന്നവൾ സ്വതന്ത്രയാണെന്നാണ് ഭർത്താവ് കരുതുന്നത്

ഇതിൽ നിന്നും രക്ഷപ്പെടാനായി അവൾ ഒരു യാത്ര പോകാൻ തീരുമാനിക്കുകയാണ്. ഗോവയിലേക്ക്. ഓരോമാസവും വീട്ടുചിലവിനായി ലഭിക്കുന്ന തുകയിൽ നിന്നും മിച്ചംപിടിച്ച് 31,000രൂപ അവൾ സമ്പാദിച്ചിരുന്നു. ഈ പണം കൊണ്ടാണ് യാത്രപോകാൻ തീരുമാനിക്കുന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്ത് ഇത്രയും പണമുണ്ടാക്കി യാത്ര പോകുന്ന സീമയെ വീട്ടുകാർ തിരിച്ചറിയുന്നു. എങ്ങനെയാണ് അമ്മ ഈ തുക സമാഹരിച്ചതെന്ന് മകൾ പിതാവിനോടു ചോദിക്കുകയാണ്. അപ്പോഴാണ് സീമ എന്ന സ്ത്രീയെ കുറിച്ച് ആ കുടുംബം ചിന്തിക്കുന്നതു പോലും.

ഇന്ത്യയിലെന്നല്ല, ലോകത്ത് എല്ലായിടത്തും സ്ത്രീകൾ ഇങ്ങനെയാണ്. മരുമകളായും ഭാര്യയായും അമ്മയായും അവരുടെ ജോലികൾ കൃത്യമായി ചെയ്യും. എന്നാൽ സ്വന്തം ഇഷ്ടങ്ങൾ എപ്പോഴും ബലികഴിക്കും. യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന സീമയെ വീട്ടുകാര്‍ കൂടുതല്‍ സ്നേഹത്തോടെ സ്വീകരിക്കുന്നു. ‘ഘർ കി മുർഗി’ എന്ന ചിത്രത്തെ കുറിച്ച് സംവിധായിക  അശ്വിനി അയ്യരുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു വീട്ടമ്മയാണ് സൂപ്പർ ഹീറോ. യഥാർഥത്തിൽ സൂപ്പർ‍ സ്ത്രീ എന്നു പറയാവുന്നവളാണ് വീട്ടമ്മ. ജോലിക്കാരായ സ്ത്രീകളെക്കാൾ ഒട്ടും താഴെയല്ല വീട്ടമ്മ. അവളുടെ കുടുംബം നോക്കുന്നതിനായി ഒരു സ്ത്രീ വീട്ടമ്മയായെങ്കിൽ അതിൽ ഒരു തെറ്റും പറയാനില്ല. പക്ഷേ, അത്തരം സ്ത്രീകളോട് കുടുംബം എപ്പോഴും നന്ദിയുള്ളവരായിരിക്കണം. അവരുടെ മൂല്യവും കുടുംബത്തിനായുള്ള ആത്മസമര്‍പ്പണവും തിരിച്ചറിയുകയും വേണം.’

ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ശക്തമായ ആശയം പറയാൻ സാധിക്കുന്നത് ഷോട്ട്ഫിലിമുകളിലൂടെയാണെന്നും അശ്വിനി പറഞ്ഞു. ‘ഈ ഷോട്ട് ഫിലിം കണ്ട് ഒരു പുരുഷനെങ്കിലും തന്റെ ഭാര്യയോട് നന്ദി പറഞ്ഞാൽ ഞങ്ങളുടെ പ്രയത്നം വിജയിച്ചു എന്നു കരുതാം. ചില ആശയങ്ങൾ സമൂഹത്തിലെത്തിക്കാൻ ഏറ്റവും ഉചിതമായ മാധ്യമം ഷോട്ട് ഫിലിം ആണ്.’– അശ്വിനി വ്യക്തമാക്കി. ‘ദംഗലി’ന്റെ സംവിധായകൻ നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചാണ് ചിത്രം  റിലീസ് ചെയ്തത്. 

English Summary: Short film Ghar Ki Murgi is an acknowledgment for many unsung homemakers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT