ADVERTISEMENT

കോവിഡിന് മുന്നിൽ ലോകം പകച്ചുനിന്നപ്പോൾ മുന്നിൽ നിന്ന് നയിച്ച് പെൺകരുത്തുകളുടെ കാര്യം പറയാതിരിക്കാനാവില്ല. കോവിഡ് എന്ന മഹാമാരിയെ തുടച്ചു നീക്കിയത് മാത്രമല്ല കാര്യം. ''വെറും പെണ്ണായ..'' എന്ന വാക്ക് നിരന്തരം കേള്‍ക്കുന്ന ഒരു ചുറ്റുപാടില്‍ നിന്നാണ് ഈ വിജയങ്ങള്‍ എന്നോര്‍ക്കുക. പെണ്ണ് എങ്ങനെ ആകണമെന്ന് കൽപിച്ചു തരുന്ന സമൂഹത്തിൽ, അവളുടെ നോക്കും വാക്കും രീതിയും ആവർത്തിച്ച് പറഞ്ഞ് പഠിപ്പിച്ച് തരുന്ന സമൂഹത്തിന്റെ ആ തുഞ്ചത്ത് നിന്നാണ് ഈ പെൺകരുത്തുകൾ ഉയർന്നുവന്നത്.

തായ്‌വാന്റെ പ്രസിഡന്റ് സായ് ലിങ് വെന്‍, ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സന മാരിന്‍, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ...  ഈ പേരുകൾ ഒരു ജനതയ്ക്ക് നൽകുന്ന വിശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. ഇവരിലെ സാമ്യം ഇവരെല്ലാം സ്ത്രീകളാണ് എന്നുള്ളത് മാത്രമാണ്. ബുദ്ധിയും വിവേകവും ചടുലമായ തീരുമാനങ്ങളും അത്യധ്വാനവും കൊണ്ട് കൊയ്തതാണ് ഇവരുടെ വിജയഗാഥകൾ.

24.3% സ്ത്രീകളാണ് ലോകത്തെ എല്ലാ പാര്‍ലമെന്റേറിയന്മാരുടെയും കണക്കെടുത്താല്‍ അതിലെ പ്രാതിനിധ്യം. 1995ല്‍ ഇത് 11.3% ആയിരുന്നു. വെറും മൂന്നേ മൂന്ന് രാജ്യങ്ങളിലാണ് അന്‍പത് ശതമാനത്തിനു മുകളിലുള്ളത് എന്നുകൂടി അറിയണം.

കേരളത്തിന്‍റെ കരുത്ത്

കേട്ടറിഞ്ഞ നേതാക്കളുടെ ഒപ്പം കേരളത്തിന്റെ രോഗപ്രതിരോധത്തിൽ സ്ത്രീനേതൃത്വം അനുഭവിച്ചറിയുകയാണ് മലയാളികൾ. കെ കെ ശൈലജ എന്ന മികവുറ്റ നേതൃപാടവമുള്ള സ്ത്രീയിലൂടെ. നേരത്തേ ഭീഷണി തിരിച്ചറിഞ്ഞുള്ള പ്രതിരോധമായിരുന്നു കേരളത്തിന്‍റെ കരുത്ത്. തെറ്റായ വിവരങ്ങളുടെ മുനയൊടിച്ചും പ്രതിസന്ധികളെ നേരിട്ടും ശൈലജ എന്ന ആരോഗ്യമന്ത്രി മാതൃക കാട്ടി.

കോവിഡിനെ തുരത്തി കഥ

കോവിഡിനെ വെറുതെ നേരിട്ട ചരിത്രമല്ല ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് പറയുവാനുള്ളത്. തുരത്തിയതിന്റെ കഥയാണ്. മാർച്ച് 25ന് രാജ്യം ഏർപ്പെടുത്തിയ ലോക്ഡൗൺ മെയ് 11 ഒാടെ പിൻവലിച്ച് കോവിഡിനെ പടിക്ക് പുറത്ത് നിർത്തി. എന്നാൽ, കോവിഡ് കാലത്ത് മാത്രമല്ല ഈ നേതാവ് നമ്മുടെ മനസ്സിൽ ഇടംപിടിച്ചത് ? ന്യൂസലൻഡിലെ ഭീകരാക്രമണ സമയത്ത് ന്യൂനപക്ഷ ജനതയെ ഇവർ ചേർത്തുപടിച്ചതും ലോകം കണ്ടു.

വൈറസിനെ തിരിച്ചറിഞ്ഞ സമർഥ

ഏഞ്ചല മെർക്കൽ... ലോകനേതാക്കൾക്കിടയിൽ എന്നും തലയുയർത്തിപിടിച്ച നേതാവ്. വൈറസിന്റെ പ്രഹരശേഷി തുടക്കത്തിലെ തിരിച്ചറിഞ്ഞ സമർഥയായ ഭരണാധികാരി. 1945 ന് ശേഷമുളള ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അവര്‍ നാട്ടുകാരോട് പറഞ്ഞു. യൂറോപ്പ് കോവിഡ് പിടിയിൽ അമർന്നപ്പോഴും ജർമനി രോഗത്തെ ചെറുത്തത് എ‍‍ഞ്ചലയുടെ കഴിവ് കൊണ്ട് കൂടിയാണെന്ന് ലോകം വാഴ്ത്തി.

ഡെന്മാര്‍ക്ക് ശക്തി

കോവിഡിനെ നേരിട്ട് വിജയിച്ച മറ്റൊരു രാജ്യമാണ് ഡെന്മാര്‍ക്ക്. പ്രധാനമന്ത്രി മീറ്റെ ഫ്രെഡ്രെറിക്‌സെന്‍. ശക്തമായ നടപടിയാണ് ഇവരും സ്വീകരിച്ചത്. രാജ്യത്തിന്റെ അതിരുകള്‍ അടച്ചു. അതും മാര്‍ച്ച് 13ന്. ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങളുമായി നിരന്തരം സംവദിച്ചു.

ആദ്യമേ തിരിച്ചറിഞ്ഞ ഭീഷണി

കോവിഡ് ഭീഷണി ആദ്യമേ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് തായ്‌വാന്‍ പ്രധാനമന്ത്രി ത്സായി ഇങ് വെന്നിന്റെയും വിജയത്തിനുപിന്നില്‍. പ്രതിരോധ നടപടികള്‍  ജനുവരിയില്‍ തന്നെ തായ്​വാന്‍ തുടങ്ങി. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി.  അമേരിക്കയടക്കമുള്ള മറ്റ് വികസിത രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഫേസ് മാസ്‌ക് അയച്ചുകൊടുക്കുകയാണ് തായ്‌വാന്‍.

സനയുടെ ഫിന്‍ലാന്‍ഡ്

രണ്ട് പെണ്ണുങ്ങൾ വളർത്തിയ സന മാരിൻ... ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാള്‍. മൂവായിരത്തിലേറെ മരണങ്ങള്‍ നടന്ന സ്വീഡന്റെ തൊട്ടടുത്ത് കിടക്കുന്ന രാജ്യമാണ് സനയുടെ ഫിന്‍ലാന്‍ഡ്. ആറായിരത്തിലധികം കേസുകളുണ്ടെങ്കിലും അവിടെ അതില്‍ 5000ല്‍ ഏറെ ആളുകള്‍ റിക്കവര്‍ ചെയ്തുകഴിഞ്ഞു.

ശാസ്ത്ര സമൂഹത്തെ വിശ്വാസത്തിലെടുത്ത നോര്‍വെ

ശാസ്ത്ര സമൂഹത്തെ വിശ്വാസത്തിലെടുത്തതാണ് തന്റെ വിജയത്തിന് കാരണമെന്നാണ് നോര്‍വെ പ്രധാനമന്ത്രി എര്‍ന സോല്‍ബര്‍ഗ് പറയുന്നത്. തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും രോഗ വ്യാപനം തടയാന്‍ സഹായിച്ചുവെന്നും ഇവര്‍ പറയുന്നു.

രാഷ്ട്രീയം പറയുന്ന, ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന ഈ നേതാക്കള്‍ കുറിക്കുന്നത് പുതുചരിത്രമാണ.​്‍ ഒപ്പം ചില പൊളിച്ചെഴുത്തുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com