ദ്രൗപതിയുടെ അക്ഷയപാത്രം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും; ഒരിക്കലും തീരാത്ത ജോലി!
Mail This Article
ഈ വീട്ടിൽ രാവിലെ മുതൽ നടക്കുന്ന നടത്തം നേരെ നടന്നിരുന്നെങ്കിൽ ഞാനിപ്പോ ദുബായിൽ എത്തിയേനേ– എന്നു പറയുന്നുണ്ട് ‘വെറുതേ ഒരു ഭാര്യ’ സിനിമയിലെ നായിക. വീട്ടിലെ സർവ പണിയും കഴിഞ്ഞ് അവനവനിലേക്കു നോക്കാൻ ഇത്തിരി നേരമില്ലാതായിപ്പോയ അത്തരം സ്ത്രീകളോട് പക്ഷേ എന്താ ജോലിയെന്നു ചോദിച്ചാൽ, ജോലിയില്ല എന്നാണ് മറുപടി. വീട്ടമ്മമാർ എന്ന ഓമനപ്പേരിനു കണക്കിൽപെടാത്ത തൊഴിലാളികൾ എന്നു കൂടി അർഥമുണ്ട്. അപ്പോൾ വീട്ടുപണിക്കൊപ്പം വരുമാനമുള്ള തൊഴിൽ കൂടി ഒപ്പം കൊണ്ടുപോകുന്നവരുടെ ഓട്ടമോ? ക്ലോക്കിനൊപ്പമെത്താൻ നൂറിൽ ഓടേണ്ടി വരുന്ന ചിലർ സംസാരിക്കുന്നു..
ഓടിയോടി ജീവിതം
പുത്തൂർ തെക്കുംപുറത്തെ ആശാവർക്കറായ സുമയുടെ ഒരു ദിവസം തുടങ്ങുന്നത് പുലർച്ചെ അഞ്ചിന്. കോവിഡ് കാലമായതോടെ എല്ലായിടത്തും ഓടിയെത്തണം. ജോലിക്കു സ്ഥിരമായ ഒരു സമയം ഇപ്പോഴില്ല. രാവിലെ കിട്ടുന്ന ഇത്തിരി നേരത്തിനിടയിലാണ് രാവിലത്തേക്കും ഉച്ചയ്ക്കത്തേക്കുമുള്ള ഭക്ഷണം തയാറാക്കുന്നത്. കുടുംബാംഗങ്ങളുടെ സഹായവുമുണ്ട്. എല്ലായിടത്തും കയറിയിറങ്ങുന്നതിനിടെ പലപ്പോഴും ഉച്ചഭക്ഷണത്തിന്റെ നേരം തെറ്റും. രാത്രി വൈകി വീട്ടിലെത്തിയാലും അടുക്കള കാത്തിരിപ്പുണ്ടാവും. പക്ഷേ, പിറ്റേന്ന് വീണ്ടും 5ന് ജീവിതം അടുക്കളയിൽ നിന്നു തുടങ്ങിയേ പറ്റൂ.
ശരിക്കും ‘വർക് ഫ്രം ഹോം’
മുൻപു വീട്ടുജോലി ഒതുക്കിയിറങ്ങിയാൽ പിന്നെ തിരിച്ചെത്തുന്നത് വരെ അടുക്കളയിൽ നിന്നു ബ്രേക്ക് എടുക്കാമായിരുന്നെങ്കിൽ നിലവിൽ അടുക്കളയിലിരുന്നു കൂടി ‘ജോലി’ ചെയ്യേണ്ട കഥയാണ് ‘വർക് ഫ്രം ഹോം’ ചെയ്യുന്ന വിവിധ മേഖലയിലെ സ്ത്രീകൾക്കു പറയാനുള്ളത്. എല്ലാവരും വീട്ടിൽ തന്നെയായതിനാൽ ആവശ്യങ്ങൾക്കെല്ലാം വിളിപ്പുറത്തുണ്ടായേ പറ്റൂ. കഴിഞ്ഞ ദിവസം വിഡിയോ മ്യൂട്ട് ചെയ്ത് ഓഫിസിലെ മീറ്റിങിൽ പങ്കെടുത്താണ് ഉച്ചയ്ക്കത്തേക്കുള്ള പച്ചക്കറി അരിഞ്ഞതെന്ന് പറയുന്നു ജില്ലയിലെ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥ.
മണിക്കൂറുകൾ നീളും
സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായിരുന്ന പി.ആർ.ശൈലജ കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഒരു വർഷം മുൻപു സ്വകാര്യ ആശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായി കയറുന്നത്. രാവിലെ 5ന് അടുക്കളയിൽ കയറിയാൽ 7 വരെ ഇടവേളയില്ലാത്ത ജോലിയാണ്. രണ്ടു നേരത്തെ ഭക്ഷണം ഇതിനിടെ തയാറാവണം. 7.15ന് വീട്ടിൽ നിന്നിറങ്ങും. 8നു ജോലിക്ക് കേറിയാൽ 11ന് ഇടവേള ലഭിക്കുമ്പോഴാണ് രാവിലത്തെ ഭക്ഷണം കഴിക്കുക. 5 ന് ജോലി കഴിഞ്ഞ് വീട്ടിലെത്താൻ പലപ്പോഴും 6 മണിയോളമാകും. വൈകിട്ടത്തെ ഭക്ഷണവും പിറ്റേന്നത്തെ കറിക്കുള്ള തയാറെടുപ്പും കഴിഞ്ഞ് കിടക്കുമ്പോൾ രാത്രി 11. പിറ്റേന്നു വീണ്ടും മുടക്കമില്ലാത്ത ടൈംടേബിൾ.
മൂന്നാണ് തൊഴിൽ
പുലർച്ചെ 4 ന് പിക്കപ് വാനിന്റെ സ്റ്റിയറിങ് പിടിച്ചാണ് ലതയുടെ ഒരു ദിവസം തുടങ്ങുന്നത്. അഴീക്കൽ ഹാർബറിലെത്തി മത്സ്യം വാങ്ങി 6 മുതൽ തൊടിയൂരിൽ കച്ചവടം നടത്തും. പിന്നെയാണ് വീട്ടുജോലികളിലേക്കു കടക്കുക. മീൻ അധികമുണ്ടെങ്കിൽ വൈകിട്ട് 3 മുതൽ സന്ധ്യ വരെ നാട്ടിൽ വീണ്ടും കച്ചവടം. മത്സ്യത്തൊഴിലാളി മാത്രമല്ല, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം കൂടിയാണ് ലത.
അക്ഷയപാത്രം ആഗ്രഹിച്ച് പോകും
കേരളപുരം ഗവ.ഹൈസ്കൂളിലെ അധ്യാപിക ജസീന റഹീം രാവിലെ 5നാണ് ഒരു ദിവസം തുടങ്ങുക. വീട്ടിലെ ജോലികൾ തീർത്താണ് മൂല്യനിർണയത്തിനു പോകുക. 6ന് തിരിച്ചെത്തിയാൽ ഇടവേളയില്ലാതെ ഓൺലൈൻ ക്ലാസിലേക്കാണ്. ദ്രൗപതിയുടെ അക്ഷയപാത്രം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാത്ത ഏതെങ്കിലും സ്ത്രീ ഉണ്ടാവുമോ എന്നാണ് ടീച്ചറിന്റെ ചോദ്യം.
പ്ലീസ്, ആദരിക്കരുത്
ഓക്സിജൻ മാസ്ക് ധരിച്ചുകൊണ്ട് ഒരു സ്ത്രീ അടുക്കളയിൽ നിന്നു പാചകം ചെയ്യുന്ന ചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോവിഡ് ബാധിതയായിട്ടും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരുന്ന അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മകനു വിമർശനത്തെക്കാളുമധികം കിട്ടിയത് അമ്മയുടെ സ്നേഹത്തെ പുകഴ്ത്തുന്ന പ്രതികരണങ്ങളാണ്. സ്തനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന സ്ത്രീ ചെക്കപ്പിനു വന്നപ്പോൾ കാലിലെ നീര് മാറാത്തത് എന്താണെന്ന ചോദ്യത്തിനു ലഭിച്ച ഉത്തരം ഞെട്ടിച്ചു കളഞ്ഞെന്നു പറയുന്നു കൊല്ലത്തെ സർക്കാരാശുപത്രിയിലെ ഡോക്ടർ. ഫ്രിജിൽ വച്ച ഭക്ഷണം ഭർത്താവ് കഴിക്കാത്തതുകൊണ്ട് ഓരോ നേരവും ഭക്ഷണം ഉണ്ടാക്കുകയാണ് കൃത്യമായി വിശ്രമിക്കേണ്ട രോഗി.
ഇത്രയൊക്കെ ചെയ്തിട്ടോ
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഇത്രയധികം പാചകം ചെയ്യുന്ന നമ്മുടെ അടുക്കളകൾ ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് വിളിച്ചു വരുത്തുന്നത്. പല അളവിൽ അന്നജമാണ് ഭക്ഷണത്തിന്റെ ഭൂരിഭാഗവും. അരിയാഹാരം ഇത്രയധികം കഴിക്കുന്നത് പ്രമേഹം വിളിച്ചുവരുത്തും. അമിത അന്നജം ‘ഫാറ്റി ലിവറി’ലേക്കും നയിക്കും. മദ്യം കഴിച്ചതുകൊണ്ട് മാത്രമല്ല ഫാറ്റി ലിവർ ഉണ്ടാവുന്നത്.
നമ്മുടെ നാലുമണിപ്പലഹാരങ്ങൾ ഉൾപ്പെടെ വലിയ തോതിൽ അന്നജം അടങ്ങിയതാണ്. പൂരിത കൊഴുപ്പ് അടങ്ങിയ വെളിച്ചെണ്ണയുടെ അമിത ഉപയോഗവും നല്ലതല്ല. ഈ ഭക്ഷണത്തിനൊപ്പം വ്യായാമമില്ലാതെ വരുമ്പോഴാണ് ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്നത്. ഭക്ഷണത്തിൽ അധികം പ്രോട്ടീൻ ഉൾപ്പെടുത്താത്ത ഒരു ജനതയാണ് നമ്മൾ. പച്ചക്കറികൾക്കൊപ്പം തന്നെ മാംസാഹാരവും ഉൾപ്പെടുത്തുന്ന പാശ്ചാത്യരുടെ ലളിതമായ ഭക്ഷണശീലങ്ങൾ മാതൃകയാക്കണം.