കാണാത്ത കാമുകനായി കൊടുംക്രൂരത; ഭാര്യ–ഭർതൃ ബന്ധം സ്വാതന്ത്ര്യമുള്ളതല്ല; രേഷ്മമാർക്കു പിന്നിലെ മനഃശാസ്ത്രം
Mail This Article
സമൂഹമാധ്യമത്തിലെ കാമുകനു വേണ്ടിയാണ് രേഷ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത്. ഒരു വീട്ടിൽ ഒപ്പം താമസിച്ചിരുന്ന, ഭർതൃസഹോദര ഭാര്യയും മറ്റൊരു ബന്ധുവുമാണ് വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് രേഷ്മയുടെ കാമുകനായത്. നേരിട്ടു കാണുമ്പോൾ ആര്യയോടും ഗ്രീഷ്മയോടും രേഷ്മ വലിയ അടുപ്പം പുലർത്തിയില്ല.
അവർ കാമുകനായി വ്യാജ പ്രൊഫൈലിൽ വന്നപ്പോൾ എല്ലാം തുറന്നു സംസാരിച്ചു. സമൂഹമാധ്യമത്തിലെ അജ്ഞാതർ പലർക്കും അത്രമേൽ പ്രിയപ്പെട്ടവരായി മാറുന്നതിന്റെ മനഃശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. എച്ച്. ഉത്സാഹ് പറയുന്നു.
രൂക്ഷമായ സാമൂഹികമായ ഒറ്റപ്പെടലാണ് ഇക്കാലത്ത് മനുഷ്യർ അനുഭവിക്കുന്നത്. അതേ സമയം മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികമായ സൗകര്യങ്ങൾ കൂടി. ഇതിന്റെ മാറ്റം നമ്മുടെ സമൂഹത്തിലും വന്നു.കുടുംബം, പങ്കാളി എന്നിവയെ സംബന്ധിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളും മാറി. പങ്കാളിയെക്കുറിച്ച് അയഥാർഥമായ, സിനിമാ സ്വാധീനമുള്ള സങ്കൽപങ്ങൾ വച്ചുപുലർത്തുന്ന ഒരാൾക്ക് യഥാർഥ ജീവിതത്തിൽ അതെല്ലാം ലഭിക്കണമെന്നില്ല.
പങ്കാളികൾ തമ്മിലുള്ള ശാരീരികവും മാനസികവും ആയ അടുപ്പം കുറയാൻ പല കാരണങ്ങളുണ്ട്. സുഹൃത്തുക്കളോടു വിശേഷങ്ങൾ പങ്കുവയ്ക്കുന്നതു പോലെയല്ല മിക്കവരും പങ്കാളികളോട് സംസാരിക്കുന്നത്. പുരുഷൻ പലപ്പോഴും അവന്റെ മാനസിക സംഘർഷങ്ങൾ കൂട്ടുകാരോടു പറയും. എങ്കിലും ഭാര്യയോടു പറയില്ല. ഭാര്യ– ഭർതൃ ബന്ധങ്ങൾ ഒട്ടും സ്വാതന്ത്ര്യമുള്ളതല്ല. സാമ്പത്തികം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പല ദമ്പതികളും തമ്മിൽ സംസാരിക്കുന്നത്.
ഇങ്ങനെ പങ്കാളിയിൽ നിന്നു ലഭിക്കാത്ത പല സ്വാതന്ത്ര്യങ്ങളുമാണ് സമൂഹമാധ്യമത്തിലെ സുഹൃത്തുക്കളിൽ നിന്നു ലഭിക്കുക. ആകർഷകമായി സംസാരിക്കാൻ ഇരുവരും ശ്രമിക്കും. തുറന്നു പറച്ചിലുകൾ സാധ്യമാകും. സാമൂഹിക ബന്ധങ്ങൾ തലച്ചോറിനു തരുന്ന ആശ്വാസം ചെറുതല്ല. തമ്മിൽ കാണാത്ത പറച്ചിലുകളിൽ തങ്ങളുടെ കുറവുകളും ആഗ്രഹങ്ങളും വെളിപ്പെടുത്താൻ കുറേക്കൂടി എളുപ്പമാണ്.
തന്റെ കാര്യം അന്വേഷിക്കാൻ ആളുണ്ടെന്ന ഒരു സന്തോഷമാണ്, മറ്റു പലതലങ്ങളിലേക്കും വളരുന്ന സമൂഹമാധ്യമ സൗഹൃദങ്ങളുടെ അടിസ്ഥാനം. നമ്മുടെ അടുത്തുള്ളവരുമായി നമ്മൾ കൂടുതൽ മനസ്സു തുറന്ന് സംസാരിക്കേണ്ടിയിരിക്കുന്നു.സാക്ഷരതയുണ്ടെങ്കിലും ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ മലയാളിക്ക് അവബോധമില്ല. മാനസിക ബുദ്ധിമുട്ടുള്ളവരെ നമ്മൾ ചികിത്സിക്കില്ല. അടുത്ത വീട്ടിൽ ശല്യം ഉണ്ടാകുന്ന ഘട്ടത്തിൽ മാത്രമാണ് നമ്മൾ ആശുപത്രിയിൽ എത്തിക്കുന്നത്.- ഡോക്ടർ ഉത്സാഹ് വ്യക്തമാക്കി
English Summary: Pschology Behind Reshma's Issue