ഒളിംപിക്സിൽ കരുത്തോടെ അണിനിരന്ന ചില പെണ്ണുങ്ങൾ; ടോക്കിയോയിൽ നിന്നൊരു കുറിപ്പ്
Mail This Article
ജൂലൈ 23നു തിരി തെളിഞ്ഞത് അനിശ്ചിതത്വങ്ങളുടെ മാത്രം ഒളിംപിക്സിനല്ലായിരുന്നു! മറിച്ചു വിവാദങ്ങളുടെ ഒരു ഘോഷയാത്രയുടെ അവസാനമായിരുന്നു അത്. മഹാമാരിയും വിവാദങ്ങളും ഒരു കൊല്ലത്തെ കാത്തിരിപ്പുമൊക്കെ നിറം കെടുത്തിയ ഒളിംപിക്സിന് പുതുജീവൻ നൽകിയ, അരങ്ങിലും അണിയറയിലും കനൽ കരുത്തോടെ അണിനിരന്ന പെണ്ണുങ്ങളിൽ ചിലരെ കുറിച്ചാണ് ഈ കുറിപ്പ്.
ലോകത്തിലെ ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ ഒരേ സമയം ആധുനികവും എന്നാൽ പരമ്പരാഗതവുമാണ്. 1945ലെ ലോകമഹായുദ്ധത്തിനു ശേഷം സ്ത്രീപുരുഷ സമത്വം, തുല്യ അവസരങ്ങൾക്കുള്ള അവകാശം എന്നിവ നിയമപരമായി നിലവിൽ വരികയും സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുകയും ചെയ്‌തു. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ ആണുങ്ങളോടൊപ്പംതന്നെയാണു സ്ത്രീകളെങ്കിലും രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ വലിയ അസന്തുലിതാവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ട്.
നിയമ നിർമാണ സഭകളിലും ബോർഡ് റൂമുകളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ഈ ഒറ്റ കാരണം കൊണ്ട് തന്നെ വികസിത രാജ്യങ്ങളിലെ ജൻഡർ ഇൻഡക്സ്-ൽ ഏറെ താഴെയാണ് ജപ്പാൻ ഇന്നും. വയോജന സംരക്ഷണം, മാതൃത്വം, ഗാർഹിക പരിപാലനം എന്നിവയിലാണ് 40% സ്ത്രീകളും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. അതിനാൽ ജോലിസ്ഥലത്തെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 2013ൽ തുടങ്ങിയ വുമണോമിക്സ് തുടങ്ങിയ ആധുനിക നയസംരംഭങ്ങൾക്ക് ചില നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ജോലിചെയ്യുന്ന സ്ത്രീകളുടെ ശതമാനം 7 വർഷത്തിൽ 60 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലെത്തി. അതേസമയം ജോലി ചെയ്താലും ഇല്ലെങ്കിലും ജാപ്പനീസ് കുടുംബങ്ങളിലെ സാമ്പത്തിക നടത്തിപ്പ് പരമ്പരാഗതമായി സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്. കുടുംബ ബജറ്റ്, ബാങ്ക് അക്കൗണ്ട്, വീട് വാങ്ങൽ തുടങ്ങി എല്ലാ കാര്യങ്ങളും ജപ്പാനിൽ സ്ത്രീകളാണ് തീരുമാനിക്കുന്നതും കൈകാര്യം ചെയ്യുന്നതും.
ഇത്തരം സാമൂഹിക സാഹചര്യങ്ങൾ 2014ൽ രൂപീകരിച്ച ഒളിംപിക്സ് ഓർഗനൈസിങ് കമ്മിറ്റിയിലും പ്രതിഫലിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്കെതിരെ വിദ്വേഷകരമായ പ്രസ്താവന നടത്തിയതിന്റെ പേരിൽ പ്രസിഡന്റ് യോഷിയോ മോരിക്ക് ഈ വർഷം ആദ്യം രാജി വയ്‌ക്കേണ്ടി വന്നു. പിന്നാലെ ഭിന്നശേഷിക്കാരായ സഹപാഠികളെ കുട്ടിക്കാലത്ത് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ഒളിംപിക്സ് മ്യൂസിക് ഡയറക്ടർക്കും, അനുചിതമായ വംശീയ തമാശയുടെ പേരിൽ ഓപ്പണിങ് സെറിമണിയുടെ ഡയറക്ടർക്കും സ്ഥാനം നഷ്ടപ്പെട്ടു. കാരണം ഓരോ പൗരനും സമൂഹത്തിലും ജോലിസ്ഥലത്തും പെരുമാറുന്നതിൽ ചെറുപ്പകാലം തൊട്ടേ സ്‌കൂളുകളിൽ പഠിച്ച കൃത്യമായ മാര്‍ഗനിർദേശരേഖകള്‍ ജപ്പാനിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ ഏരിയ ആയ ടോക്കിയോയിൽ ആണ് 42 ഒളിംപിക്സ് വേദികളിൽ 33 ഉം. കോവിഡ് പ്രതിരോധത്തിലും ഒളിംപിക്‌സിന്റെ സുഗമമായ നടത്തിപ്പിലും ടോക്കിയോ ഗവർണർ യുകിക്കോ കൊയ്കെ എന്ന 69 കാരിക്കുള്ള പങ്ക് വളരെ വലുതാണ്.ഒരേ സമയം രണ്ടു പാർട്ടികളിൽ പെട്ട നേതാക്കളാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നയിക്കുന്നത്.
എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം രാജ്യതാൽപര്യത്തിന് ഊന്നൽ കൊടുത്തുള്ള ഭരണ രീതിയാണ് ഇവിടെ. തിങ്ങി നിറഞ്ഞു മനുഷ്യർ താമസിക്കുന്ന സ്ഥലമായിട്ടും മറ്റേതു വലിയ നഗരങ്ങളിലേതിലും കുറവ് കോവിഡ് വ്യാപന നിരക്കാണ് ജപ്പാനിലുള്ളത്. അതുപോലെ സകല പ്രതിസന്ധികളെയും അതിജീവിച്ചു സുരക്ഷിതമായ ഒളിംപിക്സ് നടത്താനുള്ള സിസ്റ്റവും സമയാസമയങ്ങളിലുള്ള ഭരണനിര്‍വഹണം നടത്തിയതും കൊയ്കെയുടെ നേതൃത്വത്തിൽ ആയിരുന്നു.
സ്ത്രീകളെ കുറച്ചു കാണുന്ന ഒരു പ്രസ്താവനയുടെ പേരിൽ പുറത്താക്കപ്പെട്ട യോഷിയോ മോരിക്ക് പകരം ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റായി വന്നത് സെയ്‌ക്കോ ഹാഷിമോതോ എന്ന മുൻ ജാപ്പനീസ് ഒളിംപിക്സ് ചാംപ്യനായിരുന്നു. ഒളിംപിക്സ് ചരിത്രത്തിൽ ഏതൻസ് 2004നു ശേഷം ഒരു വനിത, ഗെയിമിന്റെ സംഘാടക സമിതിയുടെ പ്രസിഡന്റാകുന്നത് ടോക്കിയോ 2020ൽ ആണ്. അനിശ്ചിതത്വങ്ങളുടെ മുന്നൊരുക്കങ്ങളെയും ഒളിംപിക്സിനെ തന്നെയും മുന്നിൽ നിന്ന് നയിക്കുന്നത് ഹഷിമോതോയാണ്, കൂടെ 40 ശതമാനത്തിൽ കൂടുതൽ സ്ത്രീകളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും.
സെയ്‌ക്കോ എന്ന പേരിനർഥം ഒളിംപിക് ദീപശിഖ എന്നാണ്. ഒളിംപിക്സ് ഉൽഘാടന ചടങ്ങിൽ ഹഷിമോതോ ഒരു ദീപ ശിഖ പോലെ തെളിഞ്ഞു നിന്ന്, നിറ മിഴികളോടെ ‘ഒളിംപിക്സ് ലോകത്തിന് സമാധാനം നൽകുമെന്ന് പ്രത്യാശിച്ചു’.
അവസാന നിമിഷം വരെ 2020 ടോക്കിയോ ഒളിംപിക്സിൽ ദീപശിഖ തെളിക്കുന്നതാരെന്നത് അതീവരഹസ്യമായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജ്വാല പ്രകാശിപ്പിച്ചത് ജപ്പാനിൽ ജനിച്ച, ജപ്പാനു വേണ്ടി മത്സരിക്കുന്ന, വംശീയ വെറിക്കെതിരെ സന്ധിയില്ലാത്ത പോരാടുന്ന ടെന്നീസ് സൂപ്പർ താരം നവോമി ഒസാക്കയായിരുന്നു.
അതൊരു നിമിഷമായിരുന്നു. യുദ്ധ യാതനകൾക്കൊപ്പം കടുത്ത ഭൂതകാലക്കറകൾ പുരണ്ട ജപ്പാൻ പുതിയ കാലത്ത് വംശീയ നയം, സ്ത്രീ അത്‌ലീറ്റുകളോടുള്ള സമീപനം എന്നിവയിൽ എവിടെ നിൽക്കുന്നു എന്നു വിളിച്ചറിയിച്ച ഒരു പ്രസ്താവന. ഒളിംപിക്സിന്റെ ഫലം എന്തുതന്നെയായാലും, ഒസാക്ക ഇതിനകം ഒളിംപിക് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കൂടെ ഏറെക്കുറെ ഏക വംശീയ സംസ്കാരമായ, 30 ശതമാനം സ്ത്രീകൾ ഇനിയും ജോലി ചെയ്യാതെ വീട്ടിലിരിക്കുന്ന, സ്ത്രീ ശബ്ദം നന്നേ കുറഞ്ഞ നിയമ സഭകളിളും ബോർഡ് റൂമുകളുമുള്ള ജപ്പാൻ വിഭാവനം ചെയ്യുന്നത് വ്യത്യസ്തതകളും (diversity) ഉൾപ്പെടുത്തലുകളുമുള്ള (inclusion) നല്ല നാളെകളാണ്.
ആധുനിക ഒളിമ്പിക്സ് തുടങ്ങി 125 കൊല്ലമായ ഇത്തവണയാണ് ഗെയ്മ്സിൽ 50 -50 എന്ന ലിംഗ സമത്വം വന്നത്. 2013 ലെ ഐക്യരാഷ്ട്രസഭയിൽ ജാപ്പനീസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പോലെ “സ്ത്രീകൾക്ക് ജോലിചെയ്യാൻ സുഖപ്രദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതല്ല ലക്ഷ്യം മറിച്ചു രാജ്യത്തെ ഉൽപാദനക്ഷമതയും വളർച്ചാ നിരക്കും ജീവിത നിലവാരവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ് സ്ത്രീ ശാക്തീകരണം "
ഒളിംപിക്‌സിന്റെ ആദ്യദിനത്തിൽ ഇന്ത്യയിലെ ഒരു ബില്യൺ ജനങ്ങളുടെ അഭിമാനം വെള്ളി മെഡൽ തന്നു വാനിൽ ഉയർത്തിയത് മീരാഭായ് ചാനു എന്ന മണിപ്പുരുകാരി പെണ്ണായിരുന്നു. കനലിലൂടെ നടന്ന് സ്വപ്‌നങ്ങൾ പൂവണിയച്ച മറ്റൊരു പെണ്ണ്. അവരെ കുറിച്ചു കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല .