കൊടുംപട്ടിണിയിലായ വിധവകൾ; ഒന്നുകിൽ അടിമത്തം അല്ലെങ്കിൽ മരണം; അഫ്ഗാൻ സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ
Mail This Article
തങ്ങൾ ജീവിച്ചിരിക്കുന്നുവെന്ന് പുറംലോകമറിയാതെ കഴിയേണ്ടിവരുന്ന ഒരു അവസ്ഥ. സ്വന്തം മുഖവും വ്യക്തിത്വവും എല്ലാം അടിയറവ് വച്ച് സ്വാതന്ത്ര്യം എന്തെന്ന് പോലുമറിയാതെ ജീവിതകാലം കഴിച്ചുകൂട്ടേണ്ടി വരുന്ന ജീവിതങ്ങൾ. താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ ഓരോ സ്ത്രീകളുടെയും മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തിന്റേത് മാത്രമാണ്. ബുർഖ ധരിക്കാത്തതിന് തഖാർ പ്രവിശ്യയിൽ ഒരു സ്ത്രീയെ താലിബാൻ പോരാളികൾ വധിച്ചതായുള്ള വാർത്തകൾ ഈ ആശങ്കകളുടെ ആക്കം കൂട്ടുന്നുണ്ട്.
ഒരു തരത്തിൽ പറഞ്ഞാൽ സ്വാതന്ത്ര്യവും അവകാശങ്ങളും ഒന്നിലധികം തവണ കയ്യിൽ കിട്ടിയ ശേഷം തട്ടിത്തെറിപ്പിക്കപ്പെട്ട അവസ്ഥയിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജീവിതങ്ങൾ അര നൂറ്റാണ്ടിലേറെയായി കടന്നുപോകുന്നത്. 1964 ൽ ഭരണഘടനയിലൂടെ നേടിയെടുത്ത തുല്യതയ്ക്കുള്ള അവകാശം അപ്പാടെ തുടച്ചുനീക്കപ്പെട്ട താലിബാൻ ഭരണകാലമാണ് 90 കളിൽ കണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയം, മാധ്യമം, നീതിന്യായ വകുപ്പ് എന്തിനേറെ സുരക്ഷാസേനയിൽ വരെ സ്ത്രീകൾ നിറസാന്നിധ്യമായിരുന്നു. താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാനിൽ ആധിപത്യം ഉറപ്പിച്ചതോടെ ഇനിയങ്ങോട്ട് പൊതുനിരത്തുകളിൽ പോലും ഇറങ്ങാൻ ആവാത്ത ജീവിതമാണ് ഇവിടുത്തെ സ്ത്രീകളെ കാത്തിരിക്കുന്നത്.
ഉന്നത സർവ്വകലാശാലയിൽ നിന്നും ആഗ്രഹിച്ചു നേടിയെടുത്ത വിദ്യാഭ്യാസം ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതായി പോകുന്ന അവസ്ഥ വിശദീകരിച്ചുകൊണ്ട് ഒരു വിദ്യാർത്ഥിനി പങ്കുവെച്ച അനുഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. ചുറ്റുമുള്ള സ്ത്രീകളുടെ മുഖങ്ങളിൽ ഭയമല്ലാതെ മറ്റൊരു വികാരവും കാണാനാവുന്നില്ല എന്നാണ് യുവതി കുറിച്ചത്. സർവ്വകലാശാലകളിൽ നിന്നും വീട്ടിലേക്ക് മടങ്ങി എത്താൻ പൊതുഗതാഗതം പോലും ഉപയോഗിക്കാനാവാത്ത അവസ്ഥ. ഭീകരവാദികളുടെ കണ്ണിൽപ്പെടാതെ മൈലുകളോളം ഓടി സ്വന്തം വീട്ടിലേക്ക് മടങ്ങിയവരും ഉണ്ട്. പഠിച്ചു നേടിയ ബിരുദ സർട്ടിഫിക്കറ്റുകളും തൊഴിൽ സ്ഥലത്തെ ഐഡി കാർഡുകളും എല്ലാം സ്വയരക്ഷയ്ക്കായി കത്തിച്ചു കളയുകയാണ് വനിതകളും വിദ്യാർഥിനികളും.
താലിബാൻ പല പ്രദേശങ്ങളും പിടിച്ചടക്കി തുടങ്ങിയതോടെ മറ്റിടങ്ങളിലേക്ക് കുടിയേറിയവരും ഏറെയായിരുന്നു. എന്നാൽ രാജ്യത്തിന്റെ നിയന്ത്രണം പൂർണമായി താലിബാന്റെ കൈകളിലായതോടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ഇവരുടെ ജീവിതം ഇരുളടഞ്ഞു കഴിഞ്ഞു. രോഗങ്ങൾക്ക് ചികിത്സ തേടുക എന്ന അടിസ്ഥാന അവകാശം പോലും പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് തൊണ്ണൂറുകളിൽ അഫ്ഗാനിലെ സ്ത്രീകൾ കടന്നുപോയത്. പുരുഷനൊപ്പമല്ലാതെ പുറത്തിറങ്ങാൻ പാടില്ല എന്ന നിയമം മൂലം കൊടും പട്ടിണിയിലാണ്ടുപോയ
വിധവകളുടെ ജീവിതങ്ങളും ഉദാഹരണമായി ഇവർക്ക് മുന്നിലുണ്ട്.അഫ്ഗാനില്‍ അവിവാഹിതരായ സ്ത്രീകൾ താലിബാന്‍ ഭീകരവാദികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
എന്നാൽ ഭരണകൂടത്തെ ഭയന്നു ജീവൻ പണയം വച്ച് ആളുകൾ രാജ്യം വിടാൻ ശ്രമിക്കുന്ന വാർത്തകൾക്കിടെ സ്ത്രീകൾ തങ്ങളുടെ അവകാശ സംരക്ഷണം ആവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഭരണം താലിബാൻ നേടിയെടുത്ത ശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുന്നത്. പ്ലക്കാർഡുകൾ ഉയർത്തി നിൽക്കുന്ന സ്ത്രീകൾക്ക് സമീപം താലിബാന്റെ സായുധ പോരാളികൾ നിൽക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്നതും വരാനിരിക്കുന്നതുമായ ദുരവസ്ഥകളെ കുറിച്ച് ആശങ്ക പരക്കുമ്പോഴും വ്യത്യസ്തമായ പ്രതികരണവുമായാണ് താലിബാൻ വക്താക്കൾ രംഗത്തുവന്നിരിക്കുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും അനുവാദം നൽകുന്ന തരത്തിലാവും ഭരണമെന്ന് താലിബാൻ അറിയിക്കുന്നു. മതം അനുശാസിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് എല്ലാ സ്വാതന്ത്ര്യവും സ്ത്രീകൾക്ക് നൽകുമെന്നാണ് കാബൂളിൽ നടന്ന പത്രസമ്മേളനത്തിൽ താലിബാന്റെ വക്താവായ സബീഹുള്ള മുജാഹിദ് അറിയിച്ചിരിക്കുന്നത്.
English Summary: Life of Afghan Women