ADVERTISEMENT

2017 ൽ കൊച്ചിയിൽവച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. അഞ്ചു വർഷങ്ങൾക്കിപ്പുറം കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ സംഭവം വീണ്ടും സജീവ ചർച്ചയായി കഴിഞ്ഞു. ഇതിനിടെ അതിജീവനത്തിന്റെ നാളുകളെക്കുറിച്ച് നടിയുടെ പ്രതികരണം കൂടി വന്നതോടെ   പ്രമുഖരടക്കം പൂർണ പിന്തുണ അറിയിച്ച് രംഗത്തെത്തിയത് കേരളത്തിന്റെ പൊതുബോധം നടിയ്ക്കൊപ്പം എന്ന തരത്തിലേക്ക്  മാറുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.  ഈ മാറിയ സാഹചര്യങ്ങളെക്കുറിച്ചും സ്ത്രീകൾക്ക് അനുകൂലമായി  സമൂഹ മനഃസ്ഥിതി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാഷ്ട്രീയ - സാംസ്കാരിക- മാധ്യമ രംഗങ്ങളിലെ വനിതകൾ പ്രതികരിക്കുന്നു.

ടി. എൻ സീമ (സിപിഎം)

ഇരയാക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. അവർക്ക് നീതി കിട്ടുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഈ വിഷയത്തിൽ കുറ്റക്കാരായവരെല്ലാം നിയമത്തിനു മുന്നിൽ വരേണ്ടതുണ്ട്. ആദ്യമായി ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ഇന്നോളം നടന്നിട്ടുള്ള ചർച്ചകളും സംവാദങ്ങളുമെല്ലാം ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. തനിക്കുനേരെ അക്രമമുണ്ടായാൽ നീതി ലഭിക്കേണ്ടത് സ്ത്രീയുടെ അവകാശമാണെന്നും അവർക്കൊപ്പമാണ് നാം നിൽക്കേണ്ടതെന്നുമുള്ള ബോധം സമൂഹത്തിൽ കൂടുതൽ ശക്തമായതായാണ് തോന്നിയിട്ടുള്ളത്.

എന്നാൽ ഇതിനോടൊപ്പം തന്നെ സ്ത്രീകൾ ധാരാളമായി പ്രവർത്തിക്കുന്ന സിനിമ മേഖല പോലെയുള്ള തൊഴിൽ രംഗങ്ങളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളും കൂടുതൽ ശക്തമാകേണ്ടതുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാനും ഒരു പ്രശ്നമുണ്ടായാൽ ധൈര്യപൂർവം പരാതികൾ ഉന്നയിക്കാനും അത് കേൾക്കുവാനും പരിഹാരം കണ്ടെത്താനും സാധ്യമാകുന്ന ഒരു സംവിധാനം ഉണ്ടാവേണ്ടത് അനിവാര്യമാണ്.

ബിന്ദു കൃഷ്ണ (കോൺഗ്രസ്)

ആക്രമണത്തിനിരയായ നടിക്ക് സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ നിന്നടക്കം വൈകിയാണെങ്കിലും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെ സർവാത്മനാ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ, അത് ഇപ്പോൾ അല്ലായിരുന്നു വേണ്ടിയിരുന്നത്. ആ പെൺകുട്ടി എല്ലാ വേദനയും അനുഭവിച്ച സമയത്തായിരുന്നു അവർക്ക് പിന്തുണ ലഭിക്കേണ്ടിയിരുന്നത്. നടിയെ സ്ക്രീനിൽ കണ്ടുള്ള  പരിചയം മാത്രമുള്ളവർ പോലും മുൻപിൻ നോക്കാതെ പിന്തുണ അറിയിച്ചപ്പോൾ  ഒരേ മേഖലയിൽ പ്രവർത്തിച്ച് ഒപ്പം നിന്നിരുന്നവർക്ക് അതിന് സാധിച്ചിരുന്നില്ലല്ലോ എന്നത് മാനസികപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് ആവശ്യം. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. പ്രതീക്ഷിക്കാത്ത കോണുകളിൽനിന്ന് പോലും നടിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ നല്ല മാറ്റത്തിന്റെ സൂചനയാണ്. കുടുംബത്തിലുള്ളവർ സുരക്ഷിതരാണോ എന്നതിനു മാത്രം പ്രാധാന്യം നൽകുന്ന ഒരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട്. പുറത്തുള്ളവർക്ക് എന്ത് സംഭവിച്ചാലും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലുള്ള ഈ മനോഭാവത്തിന് മാറ്റം വന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾ തന്നെ ഉണ്ടാവാതെയിരിക്കും.

നിഷ പുരുഷോത്തമൻ (മാധ്യമ പ്രവർത്തക)

നടിക്ക് പിന്തുണ അറിയിച്ച് മുമ്പത്തേതിനേക്കാൾ കൂടുതൽ ആളുകൾ മുൻപോട്ടു വരുന്നു എന്നത്  നല്ല കാര്യമാണ്. മാധ്യമരംഗത്തുള്ള വനിതാ അവതാരകരടക്കം പലപ്പോഴും രാഷ്ട്രീയ വൈരാഗ്യങ്ങളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ പല അവസരങ്ങളിലും ആക്രമിക്കപ്പെടാറുണ്ട്.  അത്തരം സാഹചര്യങ്ങളിലും സമൂഹത്തിന്റെ പിന്തുണ ലഭിക്കാൻ വൈകുന്ന പ്രവണതയാണ് ഉള്ളത്. നിലപാടുകൾ എടുക്കുന്ന സ്ത്രീകളോട് പൊതുവെ ഒരു അസഹിഷ്ണുത നിലനിൽക്കുന്നുണ്ട്.  അവതരണ രംഗത്തുതന്നെ ശ്രദ്ധിച്ചാൽ വനിതാ അവതാരകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പലർക്കും ഒരു പുരുഷ അവതാരകൻ ചോദിക്കുമ്പോൾ ഉണ്ടാവാറില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു സ്ത്രീ ഇരയാക്കപ്പെട്ടാൽ ആ സ്ത്രീ മോശക്കാരിയാണെന്ന തരത്തിൽ പറയുന്ന പൊതു പ്രവണത മാറിവരണം. അത്തരം ഒരു മാറ്റം സമൂഹത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്നത്. 

ദീപ നിശാന്ത് (എഴുത്തുകാരി)

ഇര എന്ന വിശേഷണത്തിൽ മാത്രം തളച്ചിട്ട ഒരു സ്ത്രീ താൻ അതിജീവിതയാണ് എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിച്ചതോടെ പൊതുബോധം അവൾക്ക് അനുകൂലമായി മാറിയതിൽ ഒരുപാട് സന്തോഷമുണ്ട്. അതോടൊപ്പം  തന്നെ മറ്റു നടിമാർ ഉന്നയിച്ചിട്ടുള്ള  സിനിമാരംഗത്തെ വലിയ ചൂഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടക്കണം എന്ന അഭിപ്രായമാണുള്ളത്. തുടക്കം മുതൽ ഇന്നോളം ഇരയാക്കപ്പെട്ട നടിക്കു വേണ്ടിയാണ് സംസാരിക്കുന്നത്. അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഈ നിലപാട് ഒരു വ്യക്തിക്ക് വേണ്ടിയല്ല മറിച്ച് സമൂഹത്തിലെ സ്ത്രീകൾക്കെല്ലാം വേണ്ടിയാണ് എന്ന കാഴ്ചപ്പാടിലാണ് മുന്നോട്ട് പോകുന്നത്. ഈ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് ഇരയായ പെൺകുട്ടിയെ ബാധിക്കുമെന്ന തരത്തിലും ആക്ഷേപങ്ങൾ  നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇരയെ സംരക്ഷിക്കാനാണ് എന്ന പേരിൽ മറ്റുള്ളവരെ നിശബ്ദരാക്കാൻ നടത്തുന്ന ശ്രമം മാത്രമായാണ് ഇതിനെ കാണുന്നത്.  

English Summary: Women Reaction On Actress Case

തയാറാക്കിയത്: വന്ദന വി. നായർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com