ADVERTISEMENT

ഇതുവരെ കുറ്റാരോപിതനായിരുന്ന അയാൾ ഇപ്പോൾ കുറ്റവാളിയാണ്. കോടതി അയാളിൽ സ്ത്രീധന പീഡനവും ഗാർഹിക പീഡനവുമാണ് കുറ്റം ചാർത്തിയത്. അയാളൊരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. 1961 ൽ നടപ്പിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ 2004 ൽ ഭേദഗതികൾ കൂട്ടിച്ചേർത്താണ് ഇപ്പോഴുള്ള സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുത് എന്ന സത്യവാങ്മൂലം നൽകണം എന്ന പ്രത്യേക ഉത്തരവിറക്കിയത് കഴിഞ്ഞ വർഷമാണ്. പക്ഷേ അപ്പോഴും, സ്ത്രീധനം എന്ന സമ്പ്രദായം നിരോധിച്ചിട്ടു വർഷങ്ങളായി എന്നതാണ് സത്യം. പക്ഷേ കിരൺ എന്ന സർക്കാർ ഉദ്യോഗസ്ഥൻ എന്താണ് പറഞ്ഞുകൊണ്ടിരുന്നത്? താൻ ചെയ്യുന്ന മഹത്തരമായ സർക്കാർ ജോലിക്ക് എത്ര പണം വേണമെങ്കിലും സ്ത്രീധനമായി കിട്ടും, അതിനുള്ള അർഹത തനിക്കുണ്ട്. ആ തോന്നലിൽ നിന്നാണ് ഹോണ്ട സിറ്റി കാർ ഇഷ്ടമുള്ള അയാൾ വെന്റോ എങ്കിലും തനിക്ക് വേണമെന്ന് ഭാര്യ വീട്ടുകാരോട് ആവശ്യപ്പെട്ടത്. അവർ നൽകിയ പണവും സ്വർണവും കൂടാതെയാണ് ഈ വാഹനം ആവശ്യപ്പെട്ടത്. എന്നാൽ ‘വെറും’ സാധാരണ, വില കുറഞ്ഞ ഒരു കാർ ലഭിച്ചപ്പോൾ തനിക്ക് ‘കിളി’പറന്നു എന്നയാൾ ഭാര്യയായിരുന്നവളോട് പറയുന്നതിന്റെ ഓഡിയോ പുറത്തായിരിക്കുന്നു. ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ വിവാഹം വേണ്ടെന്നു വയ്ക്കാമായിരുന്നു എന്നയാൾ ധാർഷ്ട്യത്തോടെ പറയുന്നു. വിവാഹജീവിതത്തിൽ ഭാര്യയെക്കാൾ പ്രസക്തി കാറിനാണെന്ന് അയാൾ കരുതുന്നു.

2020 ൽ ഉത്ര എന്ന പെൺകുട്ടിയുടെ മരണത്തോടെയാണ് വീണ്ടും സ്ത്രീധന പീഡനവും മരണവും കേരളത്തിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത്. അതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ വിസ്മയയുടെ മരണവും കേരളം ഏറ്റെടുത്തു, അതിനു ശേഷം തുടരെ നിരവധി പെൺകുട്ടികൾ ഗാർഹിക പീഡനത്തെത്തുടർന്നു മരിച്ചു. അതിൽ ആത്മഹത്യയും കൊലപാതകങ്ങളുമുണ്ട്. വിസ്മയയുടെ ആത്മഹത്യക്കു ശേഷം എൺപതു ദിവസത്തിനുള്ളിൽത്തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇതിനിടയിൽ, കുറ്റവാളിയായ കിരണിന് അയാളുടെ അഭിമാനത്തിന്റെ കാരണമായിരുന്ന സർക്കാർ ജോലി നഷ്ടപ്പെട്ടു. ഒടുവിൽ അയാൾ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയും ചെയ്തു. പക്ഷേ മരിച്ചു പോയ ഒരു പെൺകുട്ടിയുണ്ട്. അവൾക്ക് നീതി കിട്ടിയിരുന്നോ? ജീവിച്ചിരിക്കുമ്പോൾ കിട്ടുന്നതു മാത്രമാണ് ഒരാളെ സംബന്ധിച്ച് നീതി, അല്ലാത്തതെല്ലാം അനീതികൾ മാത്രമാണ്. 

‘‘എന്നെ ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ... എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ... എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ...’’വിസ്മയയുടെ കരച്ചിലാണു കേൾക്കുന്നത്. പക്ഷേ അത് കേൾക്കുമ്പോൾ ഒരിക്കലും വിസ്മയയുടെ പിതാവ് വിചാരിച്ചിട്ടുണ്ടാവില്ല മകൾ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ സത്യമാകുമെന്ന്. ‘‘സ്ത്രീധനം ആവശ്യപ്പെട്ടു വരുന്ന ഒരാൾക്കും മകളെ വിവാഹം കഴിച്ചു കൊടുക്കരുത്. അവൾക്കാവശ്യം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം കഴിഞ്ഞു ജോലി ലഭിച്ച ശേഷം മാത്രം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കൂ’’- എന്ന് അദ്ദേഹം ഇപ്പോൾ കണ്ണു നിറഞ്ഞു പറയുന്നു. 

അനുഭവങ്ങൾ സ്വന്തം വീട്ടിൽ നടക്കുന്നതു വരെ അതു കഥകൾ മാത്രമാണ്. നടന്നു കഴിയുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ലോകത്ത് നടക്കുമെന്നും അത് വേദനാജനകമാണെന്നും ഓരോ മനുഷ്യനും തിരിച്ചറിവുണ്ടാവുക. സ്ത്രീധനത്തെ വളരെ സാധാരണമായ ഒരു കാര്യമായാണ് പലപ്പോഴും മാതാപിതാക്കൾ കാണുന്നത്. പെൺകുട്ടികളെ വലിയൊരു വില കൊടുത്ത് മറ്റൊരു വീട്ടിലേക്കു ‘കൊടുത്തു വിടുക’ എന്നതാണ് പലരുടെയും രീതി. സംസാര ശൈലിയിൽപ്പോലും പെൺകുട്ടികളെ ‘കൊടുക്കുക’ എന്നൊരു പറച്ചിലുണ്ട്. ഭർത്താവിന്റെ വീട്ടിൽ പെൺകുട്ടികൾ സുരക്ഷിതയാണോ എന്നതിനെക്കാൾ, അവൾ കാരണം ഒരു അപമാനം കേൾക്കേണ്ടി വരരുത് എന്നതാണ് മിക്കപ്പോഴും മാതാപിതാക്കളുടെ ആവശ്യം. വിവാഹം കഴിഞ്ഞാൽ അടിയോ ഇടിയോ ഗാർഹിക പീഡനമോ എന്തോ ആയിക്കോട്ടെ, ഇതൊക്കെ ‘ജീവിതത്തിൽ ഉള്ളതാണ് മോളേ’ എന്നൊക്കെ ഇവർ പറഞ്ഞു കളയും. എല്ലാം അഡ്ജസ്റ്റ് ചെയ്താലേ ജീവിക്കാനാകൂ എന്നും അടിവരയിടും. ഇനിയുള്ള തന്റെ ജീവിതം ഭർത്താവിന്റെ വീട്ടിലാണെന്നറിയുന്ന പെൺകുട്ടികൾ മാതാപിതാക്കളുടെ അഭിമാനം നശിപ്പിക്കാതിരിക്കാൻ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നു. തീരെ സഹിക്കാൻ വയ്യാത്തവർ ആത്മഹത്യ ചെയ്യുന്നു. ആർക്കാണ് നഷ്ടം? ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മകൾ എന്ന വ്യക്തിയെ നേരോത്തേതന്നെ ഭർത്താവിന്റെ വീട്ടിൽ എന്തും സഹിക്കാനായി വിട്ടു കൊടുത്തവർക്ക് പുതിയതായി എന്തെങ്കിലും നഷ്ടമുണ്ടാകുന്നുണ്ടോ? വിവാഹം കഴിച്ച് അധിക കാലമായിട്ടില്ലാത്തതു കൊണ്ടു തന്നെ ആദ്യത്തെ ചില അന്വേഷണവും വിവാദവും ഒക്കെ കഴിഞ്ഞാൽ ഭർത്താവിന് വേറെ ഇരകളെ ലഭിക്കും. നഷ്ടം മരിച്ചവൾക്ക് മാത്രമാണ്. 

ഇപ്പോഴാണ് വിസ്മയയുടെ പിതാവിനു മനസ്സിലായത് വിദ്യാഭ്യാസവും സ്വന്തം നിൽക്കാനുള്ള ആത്മധൈര്യവുമാണ് പെൺകുട്ടികൾക്കു നൽകേണ്ടിയിരുന്നതെന്ന്. കുറ്റബോധത്തോടെ അദ്ദേഹം അത് പറയുന്നത് കേരളത്തിലെ എല്ലാ മാതാപിതാക്കളോടുമാണ്. അദ്ദേഹത്തിന്റെ വേദനയിലും നിരാശയിലും കുനിഞ്ഞു പോയ മുഖം എല്ലാ പെൺകുട്ടികളുടെയും അച്ഛനമ്മമാർക്ക് പാഠമാകേണ്ടതുണ്ട്. വിസ്മയയ്ക്ക് ശേഷം ഒരുപാട് പെൺകുട്ടികൾ പത്രത്തിൽ വാർത്തയായി. കൂടുതലും ഗാർഹിക പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്തവരോ കൊല്ലപ്പെട്ടവരോ ആണ്. സർക്കാർ ഈ വിഷയത്തിൽ അന്വേഷണം കടുപ്പിക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ്, പക്ഷേ അതൊക്കെ ഒരു കേസ് ഉണ്ടായിക്കഴിഞ്ഞുള്ള കാര്യമാണ്. പെൺകുട്ടികൾക്ക് നീതി അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ലഭിക്കേണ്ടതുണ്ട്. ‘നീ വീട്ടിലായിരുന്നപ്പോൾ നിന്റേതായിരുന്ന മുറി ഇപ്പോഴും ഇവിടെയുണ്ട് മകളേ, ഒരു മാനസിക വ്യഥയും ബുദ്ധിമുട്ടി അനുഭവിച്ച് നീയെങ്ങും നിൽക്കരുത്. നിന്റെ മുറിയും മാതാപിതാക്കളും ഇവിടെ കാത്തിരിക്കുന്നു. വിഷമിക്കാതെ മടങ്ങി വരൂ’ – എന്നു പറയാൻ നമ്മുടെ മാതാപിതാക്കൾക്ക് എത്ര കാലം പിടിക്കും? മാറ്റങ്ങളുണ്ടാകുന്നുണ്ട്, ന്യൂ ജെൻ അച്ഛനമ്മമാർ കുട്ടികളെ എല്ലാം മനസ്സിലാക്കിത്തന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, അതൊരു പ്രതീക്ഷയാണ്. പൂർണമായി സ്ത്രീധനം എന്ന ദുരാചാരത്തെ മാറ്റി നിർത്തി മകളെ ചേർത്ത് നിർത്തുന്ന അച്ഛനമ്മമാർക്ക് വിസ്മയയുടെ പിതാവിനെപ്പോലെ മുഖം കുനിക്കേണ്ടി വരുന്നില്ല. അഭിമാനത്തോടെയും അഹങ്കാരത്തോടെയും ചേർത്ത് പിടിക്കാനാകണം പെണ്മക്കളെ. ആ ആത്മവിശ്വാസത്തിൽനിന്നു അവർ ജീവിതത്തിലേക്കു ജയിച്ചു കയറിക്കോളും. അതാണ് അവരോടു കാണിക്കാനാകുന്ന ഏറ്റവും മികച്ച നീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com