ആ രാത്രി അവൾ കരഞ്ഞു: എനിക്ക് പേടിയാകുന്നു; അവർ ചേർത്തുപിടിച്ചു: ‘എന്നും നിനക്കൊപ്പം’
Mail This Article
അവിശ്വാസത്തോടെയും അമ്പരപ്പോടെയും കേരളം കേട്ട രണ്ടു പീഡനകഥകൾ. വിമർശനങ്ങളും കുറ്റപ്പെടുത്തലും സഹതാപവുമായി കേരളത്തെ പിടിച്ചുകുലുക്കിയ ഈ കേസുകളിൽ മുറിഞ്ഞ് നൊന്ത മനസ്സുമായി, ജീവിതം കൈപ്പിടിയിൽനിന്നു വഴുതിപ്പോകുന്നത് അന്ധാളിപ്പോടെ നോക്കി നിൽക്കേണ്ടി വന്ന രണ്ടു പെൺകുട്ടികൾ. അവരെച്ചൊല്ലി രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ കണ്ണീരൊഴുക്കി. അവരെക്കണ്ട് അമ്മമാർ പെൺമക്കളെ കൂടുതൽ കരുതലോടെ ചേർത്തുപിടിച്ചു. അവരുടെ കഥ പിന്നീട് കേരളത്തിലെ അത്താഴസദസ്സുകളിലും വിരുന്നുമുറികളിലും കോമഡിപരിപാടികളിലും തമാശയായി നിറഞ്ഞു. സങ്കൽപിക്കാനാകാത്തവിധം പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടികളുടെ മനസ്സ് പക്ഷേ ആരും കണ്ടില്ല, കേസും വിചാരണയും കുറ്റപ്പെടുത്തലുമായി അവരുടെ ജീവിതം നിത്യദുരിതമായി മാറുമ്പോൾ ഓടിയെത്തി ചേർത്തുനിർത്തിയ ചില സ്ത്രീകളുണ്ടായിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ. അവർ ഒറ്റക്കെട്ടായി നിന്നു. ആരുടെ ഭീഷണിക്കും വഴങ്ങാതെ, ഏതറ്റം വരെ പോയാലും ‘അവൾക്കൊപ്പമെന്ന്’ മൗനപ്രതിജ്ഞയെടുത്തു. അവരിൽ ഏറെ പ്രശസ്തരായ മൂന്നു പേർ ഇന്നില്ല. അന്നു സംഭവിച്ചതൊക്കെ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ മറ്റൊരാളുണ്ട്. രണ്ടു പെൺകുട്ടികളുടെയും കൈപിടിച്ചു ചേർത്തു നിർത്തി ‘പേടിക്കേണ്ട, ഞങ്ങളുണ്ടാകും കൂടെ’യെന്ന് ധൈര്യം നൽകിയവരിൽ ഒരാൾ– അഡ്വ. ശുഭലക്ഷ്മി. ആ കേസിനെക്കുറിച്ചല്ല, ആ പെൺകുട്ടികൾക്കു കടന്നുവരേണ്ടി വന്ന വഴികളെപ്പറ്റിയാണ്, രണ്ടു പേരുടെയും നിലപാടിനെപ്പറ്റിയാണ് ശുഭലക്ഷ്മി പറയുന്നത്. കളിച്ചും ചിരിച്ചും കഴിയേണ്ട പ്രായത്തിൽ ആ പെൺകുട്ടികൾക്കു നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങൾക്കു സമാനതകളുണ്ടായിരുന്നു. രണ്ടു പേരും ചതിക്കപ്പെട്ടവരായിരുന്നു; ഒരാൾ പ്രണയത്തിന്റെ പേരിലും മറ്റൊരാൾ സൗഹൃദത്തിന്റെ പേരിലും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന ഈ രാജ്യാന്തര ദിനത്തിൽ (നവംബർ 25) അറിയാം ആ നേരനുഭവത്തിന്റെ തീച്ചൂട്... രണ്ടാമത്തെ ആളുടെ കഥയാണ് അഡ്വ. ശുഭലക്ഷ്മി ആദ്യം പറഞ്ഞത്. അതിങ്ങനെ: