ADVERTISEMENT

സ്ത്രീകളും കുഞ്ഞുങ്ങളും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത് വളരെ സാധാരണമായ വാർത്തയാകുകയാണ് ഇന്ന് ഇന്ത്യയിൽ. പക്ഷേ പത്തു വർഷം മുമ്പ് ഡൽഹിയിൽ ഓടുന്ന ബസിൽ ഒരു പെൺകുട്ടി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ ബലാത്സംഗക്കേസുകളിൽ അതുവരെ പൊതുസമൂഹത്തിൽ കണ്ടിരുന്ന നിസ്സംഗതയോ ഉദാസീനതയോ ആയിരുന്നില്ല അധികാരികൾക്കു കാണേണ്ടി വന്നത്. ജീവിതത്തിലേക്കു തിരിച്ചുവരാനും തന്നോടു കാണിച്ച നെറികേടിന് ഉത്തരം നൽകാനും ആ പെൺകുട്ടി ജീവൻമരണപ്പോരാട്ടം നടത്തിയത് പതിനാലു ദിവസങ്ങളായിരുന്നു.

 

del-rape-2-col

നിർഭയ എന്ന് രാജ്യം പേരു നൽകിയ ആ പെൺകുട്ടിക്കു പിന്തുണയുമായി പതിനായിരങ്ങൾ കൊടുംതണുപ്പു വകവയ്ക്കാതെ ഡൽഹിയുടെ തെരുവുകളിലുണ്ടായിരുന്നു. ഇന്ത്യാഗേറ്റിലും വിജയ്‌ ചൗക്കിലും അവൾക്കായി പ്രാർഥനയോടെ ആയിരങ്ങൾ മെഴുകുതിരി തെളിച്ചു. ‘ഞങ്ങളുടെ സ്ത്രീകൾക്കു സുരക്ഷ നൽകൂ’ എന്ന മുദ്രാവാക്യം ആൺപെൺ വ്യത്യാസമില്ലാതെ തൊണ്ട പൊട്ടുമാറുച്ചത്തിൽ അവർ വിളിച്ചുപറഞ്ഞപ്പോൾ ഭരണകേന്ദ്രം വിറച്ചു. ആ പ്രതിഷേധത്തിൽ ആരും ആരെയും ക്ഷണിച്ചിരുന്നില്ല, നേതാക്കളോ സംഘാടകരോ ഉണ്ടായിരുന്നില്ല. പക്ഷേ പൊതുവായ ഒരു ആവശ്യമുണ്ടായിരുന്നു– നിർഭയയ്ക്ക് നീതി ഉറപ്പാക്കണം. മേലില്‍ ഒരാള്‍ക്കും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകാതിരിക്കണം. അങ്ങനെയൊരു ഉറപ്പ് കിട്ടിയിട്ടാണ് അവർ പിരിഞ്ഞത്.

 

stop-crime

സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നിയമഭേദഗതിയുണ്ടായി. അവളെ സംരക്ഷിക്കാൻ കോടികൾ കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ മാറ്റിവയ്ക്കപ്പെട്ടു. പക്ഷേ പത്തു വർഷങ്ങൾ കൂടി കടന്നുപോയി എന്ന വ്യത്യാസം മാത്രമാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ സംഭവിച്ചത്. ഈ കാലയളവിൽ നിർഭയ ഒഴികെ മറ്റാർക്കും നീതി ലഭിച്ചതായി തങ്ങൾ കരുതുന്നില്ലെന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് നിർഭയയുടെ അമ്മ ആശാദേവി കഴിഞ്ഞദിവസം ചൂണ്ടിക്കാണിച്ചത്. സ്ത്രീകൾ ഇന്നും സുരക്ഷിതരല്ലെന്നും കുറ്റവാളികൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു എന്നും അവരുടെ ഭർത്താവ് ബദ്രി നാരായൺ സിങ്ങും പറയുന്നു. അവരുടെ വാക്കുകൾ ശരിയാണെന്നതിന് ഔദ്യോഗിക കണക്കുകൾ തെളിവുണ്ട്.

 

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021 ൽ മാത്രം രാജ്യത്ത് 31677 ബലാത്സംഗങ്ങൾ നടന്നു. ഇത് രേഖപ്പെടുത്തപ്പെട്ട കണക്ക്. പറയാത്ത കണക്ക് ഇതിലും കൂടുതലാകും. മെട്രോപൊളിറ്റൻ നഗരമായ ദേശീയ തലസ്ഥാനത്ത് 2021 ൽ ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ വീതം ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന കണക്കാണ് എൻസിആർബി നൽകുന്നത്. 2021 ഡൽഹിയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ 13,892 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ൽ ഇത് 9,782 ആയിരുന്നു, അതായത് 40 ശതമാനത്തിലധികം വർധന. 

 

നിർഭയ സംഭവത്തിന്റെ പത്താം വാർഷികത്തിനു കഷ്ടിച്ചു രണ്ടു ദിവസം മുൻപ്, പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിൽ മുഖംമൂടി ധരിച്ച് മോട്ടർ സൈക്കിളിലെത്തിയ രണ്ടു പേർ ഒരു പതിനേഴുകാരിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു. നിർഭയ വാർഷികത്തിന് ഒരു ദിവസം മുൻപ് കേരളത്തിന്റെ തലസ്ഥാനനഗര മധ്യത്തിൽ പട്ടാപ്പകൽ ഒരു സ്ത്രീയെ ദാരുണമായി വെട്ടിക്കൊന്നു. കേരളത്തിലെ കണക്കുകൾ അതിഭീകരമാണ്. മകളുടെ നഗ്നചിത്രം മൊബൈല്‍ ഫോണിൽ പകര്‍ത്തി പരസ്യപ്പെടുത്തിയ അച്ഛനെക്കുറിച്ചു കേട്ടവരാണ് നാം. പ്രണയനഷ്ടത്തിന്റെ പേരിൽ ക്യാംപസുകളിൽ പോലും കൊലപാതകം നടക്കുന്നു. പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെടുന്നു. പ്രതികളാരും മാനസിക രോഗികളാണെന്നു റിപ്പോർട്ടില്ല, സാധാരണ വ്യക്തികൾ തന്നെ. പക്ഷേ അവർക്കു നിയമത്തെ പേടിയില്ല, ഭാവിയെക്കുറിച്ചു ചിന്തയില്ല, മുറിച്ചെറിയുന്ന പച്ചജീവന്റെ മൂല്യമറിയില്ല.

 

പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം മുപ്പതു ശതമാനത്തിൽ താഴെയാണെന്നു കാണാം. അതായത്, നൂറു കുറ്റവാളികളിൽ എഴുപതു പേരും ‘സേഫ് സോണി’ൽ. തെളിവുകളുടെ അഭാവം എന്ന് ഒറ്റവാക്കിൽ പറഞ്ഞൊഴിയാം. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു എന്നത് വലിയൊരു പ്രശ്നമാണ്. കോടതി കയറിയിറങ്ങി മടുത്തുപോകുന്ന സ്ത്രീകൾ തന്നെ, ‘ഇതൊന്നു മതിയാക്കൂ, എനിക്ക് പരാതിയില്ല’ എന്നു വിളിച്ചുപറയുന്ന സാഹചര്യമാണ് നിലവിൽ. വിതുര കേസിലെ പെൺകുട്ടി ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചവരാണെന്ന് ഓർക്കുക.

 

സാങ്കേതിക പുരോഗതിയും സംവിധാനങ്ങളും പത്തു വർഷത്തിനുള്ളിൽ എത്രമാത്രം മാറിയിട്ടുണ്ട്. പക്ഷേ പീഡനക്കേസുകളിലെ അന്വേഷണത്തിൽ മതിയായ തെളിവുകൾ കണ്ടെത്താൻ ഇതൊന്നും പര്യാപ്തമല്ലെന്നതു പരിഹാസ്യം തന്നെ. സൈബർ കേസുകളിലാണ് ഈ അലംഭാവം ഏറ്റവും പ്രകടം എന്നതു കൂടി എടുത്തു പറയണം. പീഡനക്കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങൾ പലതാണ്. പരാതികളിൽ എഫ്ഐആർ എഴുതാൻ പൊലീസ് വരുത്തുന്ന അമാന്തം, ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്നതിലെ അനാസ്ഥ, കുടുംബത്തിൽനിന്നോ സമൂഹത്തിൽനിന്നോ ഉള്ള സമ്മർദം കാരണം പരാതി പിൻവലിക്കൽ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ഇന്റർനാഷനൽ ജേണൽ ഓഫ് ലോ മാനേജ്‌മെന്റ് ആൻഡ് ഹ്യുമാനിറ്റീസിൽ വന്ന ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

നിർഭയക്കേസിലും ഈ അലംഭാവം സംഭവിക്കാമായിരുന്നു. പക്ഷേ മകൾക്കു നീതി കിട്ടാനായി ജീവിതം മാറ്റി വച്ച നിർഭയയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം ചേർന്നു നിന്നത് നൂറ്റിമുപ്പതു കോടി ജനങ്ങളുള്ള ഒരു രാജ്യം തന്നെയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. വിചാരണ ആരംഭിച്ച് ദിവസങ്ങൾക്കു ശേഷം ആറാം പ്രതി തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. ഒരാളെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് അയച്ചു (2015 ൽ മോചിതനായി). നാലു കുറ്റവാളികളെ 2020 മാർച്ച് 20 ന് തൂക്കിലേറ്റി.

English Summary: 10th Year Of Nirbhaya case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com