ADVERTISEMENT

‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ

മർത്ത്യന്നു പെറ്റമ്മ തൻഭാഷ താൻ’

ഭാഷയോടുള്ള പ്രണയം മലയാളി പലപ്പോഴും പ്രകടിപ്പിക്കാറുള്ളത് വള്ളത്തോളിന്റെ ഈ വരികള്‍ കടമെടുത്താണ്. എന്നാൽ കേവലം പ്രസംഗത്തിൽ മാത്രം മാതൃഭാഷയോടുള്ള പ്രണയം ഒതുങ്ങുന്ന കാലത്ത് നൂതനമായൊരു ആശയവുമായി മലയാളിക്കു മുന്നിലെത്തുകയാണ് ജെസി നാരായണൻ. മലയാളം  അറിയാത്ത പുതുതലമുറയെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ജെസിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയില്‍ ആരംഭിച്ച ‘മലയാളം പള്ളിക്കൂടം’ ഇന്ന് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധനേടുകയാണ്. മലയാളം പള്ളിക്കൂടം ആരംഭിച്ചതിനു പിന്നിലെ രസകരമായ അനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ജെസി നാരായണൻ.

വഴിത്തിരിവായത് ആർച്ചയുടെ ബസ് യാത്ര

2014 ലാണ് ‘മലയാളം പള്ളിക്കൂടം’ തുടങ്ങുന്നത്. അതിന് ഇടവരുത്തിയ സാഹചര്യം വളരെ കൗതുകകരമാണ്. മകൾ ആർച്ചയുടെ ഒരുദിവസത്തെ ബസ് യാത്രയാണ് മലയാളം പള്ളിക്കൂടത്തിലെത്തിക്കുന്നത്. സ്കൂൾ നേരത്തെവിട്ട ദിവസം അവൾ സ്കൂൾ ബസിനു കാത്തു നിൽക്കാതെ ലൈൻബസിൽ പോകാനായി ബസ് സ്റ്റോപ്പിലെത്തി. അപ്പോഴാണ് ആ കാഴ്ച കണ്ടത്. അവിടെ കൂടിയ  കുട്ടികൾ യാത്രക്കാരോട് ഈ ബസ് തമ്പാനൂർക്കു പോകുമോ? നെടുമങ്ങാട്ടേക്കു പോകുമോ? എന്നെല്ലാം ചോദിക്കുന്നു. ഇത് കണ്ടപ്പോൾ അവൾക്കെന്തോ പന്തികേടു തോന്നി. അങ്ങനെ അവൾ അവരോടു  ചോദിച്ചു. നിങ്ങൾക്ക് ബസിന്റെ ബോർഡ് വായിച്ചു കൂടെ ബോർഡിലുണ്ടല്ലോ പിന്നെന്തിനാണ് യാത്രക്കാരോടു ചോദിക്കുന്നത്. അപ്പോഴാണ് കുട്ടികൾക്ക് ബോർഡ് വായിക്കാന്‍ അറിയില്ലെന്ന കാര്യം വ്യക്തമാകുന്നത്.  അന്ന് വൈകുന്നേരം വീട്ടിൽ വന്ന് മകൾ പറഞ്ഞ സ്കൂൾ വിശേഷം ഇതായിരുന്നു.  അങ്ങനെയാണ് മലയാളികളുടെ പുതുതലമുറയിൽ ഭൂരിഭാഗം പേർക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്ന അമ്പരപ്പിക്കുന്ന സത്യം ഞാനും ഭർത്താവും തിരിച്ചറിഞ്ഞത്. 

അധഃപതിച്ചു പോയ മലയാളം

മധുസൂദനൻ സാറിന്റെ കൂടെ ഒരു ഭാഷാകലണ്ടറിന്റെ പണിപ്പുരയിലായിരുന്നു അപ്പോൾ ഞങ്ങൾ. ഈ സംഭവം സാറിനോട് പറഞ്ഞപ്പോൾ സാറും ഞെട്ടിപ്പോയി. നമ്മുടെ കേരളത്തിലല്ലാതെ വേറെ ഒരു സംസ്ഥാനത്തും ഇങ്ങനെ ഒരു കാര്യം നടക്കാൻ സാധ്യതയില്ല. കേരളം മാത്രമാണ് മാതൃഭാഷ പഠിക്കാതെ ഡിഗ്രിയെടുക്കാൻ കഴിയുന്ന ഏക സംസ്ഥാനം. മറ്റെല്ലാ സംസ്ഥാനത്തും ഡിഗ്രിയെടുക്കണമെങ്കിൽ അവരവരുടെ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നു നിർബന്ധമാണ്. നമ്മുടെ ഭാഷ ഇത്രയേറെ അധഃപതിച്ചു പോയിരിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് മലയാളം ബോർഡ് വായിക്കാനറിയാത്ത ഡിഗ്രി വിദ്യാർഥികൾ നമ്മുടെ ഇടയിലുണ്ടെന്ന തിരിച്ചറിവ്. 

തലതിരിഞ്ഞു പോകുന്ന ഭാഷാപഠനം

jessy

പ്രസംഗങ്ങളോ ലേഖനങ്ങളോ കൊണ്ട് ഇതിനൊരു പരിഹാരമാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പരിഹാരം കാണുക എന്നത് അനിവാര്യമായ  കാര്യവും. അങ്ങനെ ആലോചിച്ചപ്പോഴാണ് മലയാളം പള്ളിക്കൂടം എന്ന ആശയത്തിൽ എത്തുന്നത്.  57ലെ സർക്കാരിനു മുന്നിലേതു പോലെ ഞങ്ങളുടെ മുന്നിലും മാതൃകകൾ ഇല്ല. എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ച് വളർന്ന കുട്ടികളെ മലയാളത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന വലിയ ചോദ്യമായിരുന്നു ഞങ്ങൾക്കു മുന്നിൽ. കാരണം നമ്മളെ തമിഴ് പഠിപ്പിക്കാൻ കൊണ്ടിരുത്തിയാൽ ഉള്ള അതേ മനോഭാവത്തോടെയാണ് കുട്ടികൾ മലയാളം പഠിക്കാൻ വന്നിരിക്കുന്നത്. അവർക്ക് പഠിക്കേണ്ടത് പുതിയ ലിപിയാണ്. ‘A’ എഴുതുന്ന ലാഘവത്തോടെ ഒരിക്കലും ‘അ’ എഴുതാൻ പറ്റില്ല. മലയാളത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള അക്ഷരമാണ് ‘അ’ എന്ന അക്ഷരം  അതു കൊണ്ടാണ് ആദ്യം ‘അ’ പഠിപ്പിക്കാതെ അവസാന അക്ഷരമായ ‘റ’ പഠിപ്പിക്കുന്നത്. മറ്റൊരു ഭാഷയിലും ഇതുപോലെ അവസാനത്തെ അക്ഷരം പഠിപ്പിച്ചു തുടങ്ങുന്നില്ല. നമ്മുടെ നിലവിലുള്ള ഭാഷാസമ്പ്രദായം തലതിരിഞ്ഞിട്ടുള്ളതാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ഞങ്ങളിവിടെ ‘അ’ എന്ന അക്ഷരത്തിൽ തുടങ്ങി പഴയ ആശാൻ കളരിയിലെപ്പോലെ മണലിൽ അക്ഷരമെഴുതി പഠിപ്പിക്കാം എന്ന് ആദ്യമേ തീരുമാനിച്ചു. 

വരുന്നവർ വരട്ടെ മലയാളം പഠിക്കാൻ ആഗ്രഹമുള്ളവർ വരട്ടെ എന്നു കരുതി ഞങ്ങൾ മധുസൂദനൻസാറിന്റെ നേതൃത്വത്തിൽ ഒരു വാർത്താ സമ്മേളനം നടത്തി. അപ്പോഴാണ് വാർത്തകളിൽ ബസിന്റെ ബോർഡ് വായിക്കാൻ അറിയാൻ പാടില്ലാത്ത കുട്ടികൾ ഉണ്ടെന്ന കാര്യം ജനങ്ങളിലെത്തുന്നത്. ഈ വാർത്ത കണ്ട് പിറ്റേദിവസം ഒരുപാട് ആളുകൾ ‍ഞങ്ങളെ ബന്ധപ്പെട്ടു. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് കേന്ദ്രീയവിദ്യാലയം പോലുള്ള സ്കൂളുകളിൽ മലയാളമേ ഇല്ല എന്നത്. ഇതൊന്നും ഞങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നു. ഞങ്ങൾ ഒരു പൊതു പ്രശ്നത്തെ മുൻനിർത്തിയാണ് പള്ളിക്കൂടം എന്ന ആശയം കൊണ്ടു വന്നത്. 

ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികൾ ഇപ്പോഴും ‘ക്ഷ’ എന്നു പറയാൻ അറിയില്ല. ‘പരീഷ’ എന്നാണ് പറയുന്നത്. അങ്ങനെ ഒരുപാട് അക്ഷരങ്ങൾ വഴങ്ങാത്തതായിട്ടുണ്ട്. അത് വഴക്കി എടുക്കുക എന്നത് നമ്മുടെ മുന്നിലെ പുതിയൊരു കാര്യമായിരുന്നു. ഇതൊന്നും പഠിപ്പിക്കാനൊരു സമ്പ്രദായം നമുക്കില്ല. ഞങ്ങൾ ഇതിനു വേണ്ടി വായ്ത്താരികൾ തയാറാക്കി. ആദ്യം അവരെക്കൊണ്ട് അക്ഷരം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. ആദ്യം കുറേ വായ്ത്താരികൾ, നാടൻ പാട്ടുകൾ, അക്ഷരപാട്ടുകൾ, സംഖ്യാപാട്ടുകൾ ഇങ്ങനെ കുട്ടികളെ ഭാഷകളുമായി ഇണങ്ങിച്ചേരുവാനുള്ള മാർഗങ്ങളിലേക്കു പോയി. 

പഴമയിലേക്കുള്ള തിരിച്ചു  പോക്ക്

അനുഭവങ്ങളുടെ കുറവ് പുതിയ തലമുറയിലെ കുട്ടികൾക്കുണ്ട്. ഉദാഹരണത്തിന് തൊട്ടാവാടി എന്താണെന്നു പോലും അറിയാത്ത കുഞ്ഞുങ്ങളാണ് അവർ. അത്തരം അനുഭവങ്ങൾ കുട്ടികൾക്കുണ്ടാക്കാൻ ഞങ്ങൾ ചിലശ്രമങ്ങൾ നടത്തി. നാട്ടിൻ പുറങ്ങളിൽ നിന്ന് കിട്ടുന്ന നാട്ടറിവുകളുടെ കലവറ കുട്ടികൾക്ക് അനുഭവത്തിലൂടെ അറിയിച്ചു. അവരെ പുഴയിലേക്കു കൊണ്ടു പോയി. നാട്ടിൻ പുറങ്ങളിലെ ഭക്ഷണ രുചികൾ പരിചയപ്പെടുത്തി അങ്ങനനെ നിരവധി പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി. നമ്മുടെ ഭക്ഷ്യ സംസ്കാരത്തിലും, ഭാഷാ സംസ്കാരത്തിലും വന്ന മാറ്റങ്ങൾ നമ്മുടെ ഭാഷയുടെ അടിവേര് ഇളക്കുന്നു എന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതെല്ലാം ഈ കുട്ടികൾക്ക് തിരിച്ചു പിടിച്ചു കൊടുക്കാനുള്ള ഒരു ഉദ്യമമാണ് പള്ളിക്കൂടത്തിൽ നടത്തുന്നത്.  

സർക്കാരിന്റെ ഒരു കൈത്താങ്ങ്

സർക്കാരിനെ ഞങ്ങൾ ഈ പാഠ്യപദ്ധതിയെപ്പറ്റി നേരിട്ട് അറിയിച്ചിട്ടില്ല. സർക്കാർ കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഇങ്ങോട്ടു വരികയാണ് ചെയ്തത്. കാരണം പള്ളിക്കൂടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുതുമ കൊണ്ടുതന്നെ അത് വാർത്തകളിൽ ഇടം പിടിച്ചു.അങ്ങനെ സർക്കാരിന്റെ  ശ്രദ്ധയിൽ പെട്ടു. 2017–ൽ പള്ളിക്കൂടത്തിന്റെ മൂന്നാംചുവടിന്റെ പ്രവേശനോത്സവ ഉദ്ഘാടനത്തിനായി വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സാറിനെ വിളിച്ചു. ചിരട്ടത്താളം കൊട്ടിയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്. അത് അദ്ദേഹത്തിന് വലിയൊരു പുതുമയായിരുന്നു. കുട്ടികളെ മണലിൽ അക്ഷരം എഴുതിപ്പിക്കുന്നതും അതിന്റേതായ ഗൗരവത്തോടെ അദ്ദേഹം ഉൾക്കൊണ്ടു. ഞങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും മാതൃകാപരമാണെന്ന് ഞങ്ങളോട് അദ്ദേഹം സമ്മതിച്ചു. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചല്ല ഞങ്ങളുടെ പ്രവർത്തനമെന്ന് സർക്കാരിനു വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ സർക്കാർ ഞങ്ങൾക്ക് ഒരു സ്കൂൾ അനുവദിച്ചു. തൈക്കാട് മോഡൽ എൽപി സ്കൂള്‍. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കുട്ടികളെ മാതൃഭാഷ പഠിപ്പിക്കന്നതിനായി ഞായറാഴ്ചകൾ ഞങ്ങൾക്ക് അനുവദിച്ചു തന്നു. കുട്ടികൾ വർധിക്കുന്നതോടെ സർക്കാരിനോട് ആദ്യമായി ഒരു ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഒരു ആവർത്തന ഗ്രാന്റ് ആയി കിട്ടുകയാണെങ്കിൽ കുറേ കുട്ടികളിൽ കൂടി നമുക്കിത് എത്തിക്കാൻ പറ്റും. പള്ളിക്കൂടം കുറച്ചു കൂടി വികസിപ്പിക്കാൻ സാധിക്കും. 

English Summary: An Interaction With Jessy Narayanan

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com