ADVERTISEMENT

‘എന്താണ് പ്രതീക്ഷിക്കുന്നത്...?’ സ്ത്രീധനത്തിന്റെ പേരില്‍ നിസ നേരിട്ട വേദന നിറഞ്ഞ പഴയകാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീട്ടുകാര്‍ ഫിറോസിനോട് ആ ചോദ്യം ചോദിച്ചത്. രണ്ടാമതൊരു ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ഇടം നല്‍കാതെ ഉടന്‍ മറുപടിയെത്തി.

'എനിക്കവളെ മാത്രം തന്നാല്‍ മതി...പൊന്നോ പണമോ ഒന്നും വേണ്ട. ജീവനുള്ള കാലത്തോളം അവള്‍ എനിക്കൊപ്പം സന്തോഷവതിയായിരിക്കും. ഞാനായിട്ട് അവളെ സങ്കടപ്പെടുത്തില്ല. കരയിക്കില്ല. ആ വാക്കാണ് എനിക്ക് തരാനുള്ളത്.'

ഒരാണിന്റെ നാവില്‍ നിന്നും ഒരു പെണ്ണ് കേള്‍ക്കുന്ന ഏറ്റവും കരുത്തുറ്റ വാക്കുകള്‍. നിസയുടെ താലിയുടെ ബലം പോലും ഫിറോസ് അന്നു പറഞ്ഞ ആ വാക്കുകളുമായി വിളക്കിച്ചേര്‍ത്തതാണ്. നല്ലൊരു ജീവിതം കൊതിച്ച് രണ്ടു വട്ടം കഴുത്തു നീട്ടിക്കൊടുത്തവളാണ്. പക്ഷേ പെണ്ണിന്റെ ജീവിതത്തിന് പണത്തൂക്കവും പൊന്നിന്റെ തിളക്കവും കൊണ്ട് വിലയിടുന്നവരുടെ ലോകത്ത് കണ്ണീരുകുടിച്ചു ഈ കരുനാഗപ്പള്ളിക്കാരി. ആ വേദനകള്‍ക്ക് വിധി പ്രായശ്ചിത്തം ചെയ്തത് ഫിറോസ് എന്ന ചെറുപ്പക്കാരന്റെ രൂപത്തിലാണ്. 

ഒരു സാന്ത്വനം കൊണ്ടും ശമിക്കാത്ത വേദനയാണ് നിസ അനുഭവിച്ചത്. രണ്ടു വിവാഹ ബന്ധങ്ങളും സ്ത്രീധന തര്‍ക്കങ്ങളുടെയും  മാനസിക പീഡനങ്ങളുടെയും പേരില്‍ ഒഴിഞ്ഞു പോയി. ഒടുവില്‍ വേദനകള്‍ക്കും പകരമായി നിസയ്ക്കായി ദൈവം മറ്റൊരു നന്മയെ കാത്തുവച്ചു. ആ നന്മയാണ് ഫിറോസ്. സ്ത്രീധനത്തിനെതിരെയുള്ള ഉറച്ച ശബ്ദമായി വനിത ഓണ്‍ലൈന്റെ ‘പെണ്ണാണ് പൊന്ന്’ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ നിസയും ആ കണ്ണിയിലെ തിളക്കമുള്ള അധ്യായമാകുകയാണ്. സ്ത്രീധനം ജീവിതത്തില്‍ ഏല്‍പ്പിച്ച മുറിവുകള്‍... ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുറിവായി തന്നെ മാത്രം സ്‌നേഹിക്കാന്‍ എത്തിയ ഫിറോസ്. വിശുദ്ധ ഖുര്‍ആനും താലിയും മഹറായി നല്‍കി ഫിറോസ് നിസയുടെ കൈപിടിക്കുമ്പോള്‍ അവിടെ സ്ത്രീധനമെന്ന വീര്‍പ്പുമുട്ടലില്ലായിരുന്നു. ജീവനുള്ള കാലത്തോളം പൊന്നുപോലെ നോക്കിക്കോളാം എന്ന താലിയുടെ ഉറപ്പ് മാത്രം. പെണ്ണാണ് പൊന്നെന്നു തെളിയിച്ച തന്റെ കഥ നിസ പറയുന്നു.

കച്ചവടം പോലെ മിന്നുകെട്ട്

12 കൊല്ലം മുമ്പാണത് സംഭവിച്ചത്, എന്റെ ആദ്യ വിവാഹം. വീട്ടുകാരായിട്ട് കൊണ്ടു വന്ന ആലോചനയില്‍ ഞാനും തൃപ്തയായിരുന്നു. ചായകുടിയും ചര്‍ച്ചകളും പുരോഗമിച്ച് ഒടുവില്‍ അത് വിവാഹ നിശ്ചയത്തില്‍ വരെയെത്തി. വിവാഹ നിശ്ചയത്തിന്റെ തലേന്നാണ് ഓര്‍ക്കാപ്പുറത്ത് പ്രമാണിമാരുടെ ആദ്യ അറിയിപ്പെത്തിയത്. നിശ്ചയത്തിനെത്തുമ്പോള്‍ 2 ലക്ഷം രൂപയെങ്കിലും കൊണ്ടു വരിക. കരുനാഗപ്പള്ളി ഭാഗത്ത് ഈ ഏര്‍പ്പാടിന്റെ പേര് പോക്കറ്റ് മണി എന്നാണ്. ആദ്യം ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും എന്റെ ഭാവിയെക്കരുതി അതിനോട് ഓകെ പറഞ്ഞു. എനിക്കായി എന്റെ വീട്ടുകാര്‍ കരുതി വച്ചതിനു പുറമേയാണ് ഈ പോക്കറ്റ് മണി എന്നോര്‍ക്കണം.

വിവാഹത്തിനു ശേഷം പെണ്ണിന്റെ വീട്ടില്‍ നിന്നും ചെക്കന്റെ വീട്ടിലേക്ക് പോകുന്നൊരു ചടങ്ങുണ്ട്. അവിടെ വച്ച് പുതിയൊരു ഡിമാന്റ് കൂടി വന്നു. പുതിയൊരു വണ്ടി വേണം! എല്ലാം പറഞ്ഞുറപ്പിച്ചതിനും വിവാഹത്തിനും ശേഷമായിരുന്നു പുതിയ ആവശ്യം. വിവാഹം കഴിഞ്ഞതു കൊണ്ടു തന്നെ അതിനെ ചോദ്യം ചെയ്യാനോ രണ്ടാമതൊരു ചര്‍ച്ചയ്‌ക്കോ പോയില്ല. വണ്ടി ബുക്ക് ചെയ്തു,  പക്ഷേ ബുക്ക് ചെയ്ത വണ്ടിയുടെ ഡെലിവറി താമസിച്ചു പോയി. അതിന്റെ പേരില്‍ വിവാഹ ശേഷം നടന്ന സല്‍ക്കാര ചടങ്ങില്‍ വച്ച് ഭര്‍തൃവീട്ടുകാര്‍ കയര്‍ത്തു സംസാരിച്ചു. എന്റെ വീട്ടുകാരെ അപമാനിച്ചു. അന്ന് രംഗം വഷളായതു കണ്ട് ബോധംകെട്ടു വീണു.

എല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ടു തന്നെ പോയി. പക്ഷേ ദിവസം കഴിഞ്ഞു പോകുന്തോറും കൊടുത്ത സ്വര്‍ണവും സ്വത്തും കുറഞ്ഞു പോയി എന്ന മട്ടില്‍ ചര്‍ച്ചകള്‍ വന്നു. ചര്‍ച്ചകള്‍ കുത്തുവാക്കുകളായി...ശാപവാക്കുകളായി. ഇതിനെല്ലാം പുറമേ പുള്ളിക്കാരന്‍ ഒരു വല്ലാത്ത ടൈപ്പ് ആയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കി എന്നെ വഴിയില്‍ ഇറക്കി വിടും. പിന്നീട് എപ്പോഴെങ്കിലും ആയിരിക്കും വന്നു കൂട്ടിക്കൊണ്ടു പോകുന്നത്. എന്തിനേറെ പറയാന്‍ വേദനയും കണ്ണീരും നിറഞ്ഞ ജീവിതം അധികകാലം നീണ്ടില്ല. 3 മാസത്തിനുള്ളില്‍ ആ ബന്ധം പിരിഞ്ഞു. 

കോടതി മുറിയിലെ കണ്ണീര്‍

മനസു കൊണ്ടു തകര്‍ന്നു പോയ നിമിഷങ്ങള്‍. എല്ലാത്തിനും ആശ്വാസം കണ്ടെത്തിയത് ഒരു ജോലിയിലായിരുന്നു. വിവാഹം പിരിഞ്ഞ ശേഷം ജോലി നേടുക മാത്രമായി ലക്ഷ്യം. അതിനായി നന്നായി അധ്വാനിച്ചു. ബിഎഡ് കഴിഞ്ഞ് ടെസ്റ്റുകള്‍ എഴുതി ടീച്ചറായി ജോലിക്ക് കയറി. അതിനിടയില്‍ വീണ്ടുമൊരു വിവാഹം എന്ന ചര്‍ച്ചകള്‍ സജീവമായി. പക്ഷേ, ഞാനൊട്ടും പ്രിപ്പയേഡ് അല്ലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒടുവില്‍ ചര്‍ച്ചകള്‍ സജീവമായി.

മാട്രിമോണിയല്‍ മുഖേന ഒടുവില്‍ ആലോചനയെത്തിയത്, വീടിന് 15 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു കുടുംബത്തില്‍ നിന്നും. പുള്ളിയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം ആയപ്പോഴാണ് മനസിലായത് പുള്ളിക്കാരന് താത്പര്യം സ്ത്രീകളെ ആയിരുന്നില്ലെന്ന്. അയാളുടെ ആദ്യ വിവാഹം വേര്‍പിരിഞ്ഞതും ഒരു പക്ഷേ ഇതേ കാരണം കൊണ്ടായിരിക്കണം. അതറിയാവുന്ന വീട്ടുകാര്‍ ആദ്യമേ എന്നെ തളച്ചിടാന്‍ എന്റെ വീട്ടുകാര്‍ തന്ന സ്വര്‍ണം വിറ്റ് പ്രോപ്പര്‍ട്ടി വാങ്ങി. അതാകുമ്പോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും ഞാന്‍ ഒഴിഞ്ഞ് പോകില്ലല്ലോ? പക്ഷേ, ഒരു തരത്തിലും അയാളുമായൊരു ദാമ്പത്യബന്ധം എനിക്ക് സാധ്യമല്ലായിരുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com