ADVERTISEMENT

സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ വൻ സൈബർ ആക്രമണം. യുവജനങ്ങൾക്കായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രഖ്യാപനം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈബർ അധിക്ഷേപമെന്ന് ചിന്ത ജെറോം പറയുന്നു. ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തെ കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു ചിന്താ ജെറോം. 

ഇങ്ങനെയും ചിലർ

അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവർക്കെതിരെ അശ്ലീല കമന്റുകളും തെറിവിളികളുമായി ഒരു കൂട്ടം പേര്‍ എത്താറുണ്ട്. സ്ത്രീകളാണ് അഭിപ്രായങ്ങൾ പറയുന്നതെങ്കിൽ ബോഡി ഷെയിമിങ്ങ് കൂടിയുണ്ടാകും. ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് ഇത്തരക്കാർ സമൂഹമാധ്യമങ്ങളിലെത്തുന്നത്. സുരക്ഷിതരാണെന്ന ധാരണയോടെയാണ് പലരുടെയും മോശം പ്രതികരണങ്ങൾ. ഈ വിഭാഗം വളരെ ന്യൂനപക്ഷമാണ്. എന്നാൽ ഭൂരിപക്ഷമെന്ന തോന്നലുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. പലപ്പോഴും കേസുകളുമായി മുന്നോട്ട് പോകുമ്പോള്‍ വിദേശരാജ്യങ്ങളിൽ  നിന്നുള്ള ഐഡികളിൽ നിന്നാണ് മോശം കമന്റുകൾ വരാറുള്ളതെന്ന് കണ്ടെത്താറുണ്ട്. അവിടെയിരുന്നാൽ പ്രയാസങ്ങളുണ്ടാകില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഇവർ അശ്ലീല പരാമർശങ്ങൾ നടത്തുന്നത്

നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ തന്നെ മാത്രം ബാധിക്കുന്നതല്ല. എന്നാൽ തന്നെ മാത്രമല്ല പ്രതികരിക്കുന്ന സ്ത്രീകൾക്ക് നേരെയുള്ള ആക്രമണമാണിത്. ശക്തമായ നടപടിയുമായി തന്നെ മുന്നോട്ട് പോകും

അശ്ലീല കമന്റുകളും തെറിവിളികളും

സർക്കാർ നടപ്പിലാക്കുന്ന പുതുവർഷത്തിൽ ഒരോ പ്രദേശത്തും പൊതു കളിസ്ഥലം എന്ന പ്രഖ്യാപനത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെയായിരുന്നു അശ്ലീല കമന്റുകളും തെറി വിളികളും വന്നത്. അച്ഛന്റെ ഓർമദിനത്തിൽ നൽകിയ പോസ്റ്റിന് താഴെ പോലും അപകീർത്തികരമായ കമന്റുകളുമായി ഒരു വിഭാഗമെത്തി. യുവജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ തീരുമാനത്തെ കുറിച്ചാണ് താൻ പോസ്റ്റ് നൽകിയത്. വളരെ മിടുക്കരായിട്ടുള്ള കായികതാരങ്ങളെ രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രഖ്യാപനമാണിത്. എന്നാൽ അത്രയും വലിയ പ്രഖ്യാപനത്തെ പോലും വളരെ മോശമായ രീതിയിൽ കാണുകയും പ്രതികരിക്കുകയും ചെയ്യുകയാണ് ചിലർ. യുവജനങ്ങൾക്ക് വേണ്ടി വരാനിരിക്കുന്ന വളരെ നല്ല തീരുമാനം ഇത്രയും മോശമായ കമന്റുകളിട്ട് ദ്വയാർഥത്തിൽ മാത്രം അത് കണ്ട് അവ ആസ്വദിക്കുന്നത് തന്നെ ഒരു തരം മാനസിക പ്രശ്നമാണെന്ന് ചിന്താ ജെറോം പറയുന്നു. 

ഫേക്ക് ഐഡികളിലൂടെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നവർ സുരക്ഷിതരാണെന്ന ധാരണയുണ്ട്. എന്നാൽ മ്ലേച്ഛമായ രീതിയിൽ പ്രതികരിക്കുന്നവരുടെ നിലവാരം ആളുകൾ വിലയിരുത്തും. അവർ തന്നെയാണ് സമൂഹത്തിൽ മോശക്കാരായി മാറുന്നതെന്ന് അവർ ചിന്തിക്കുന്നില്ല. ആരോഗ്യപരമായ വിമർശനങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇത്തരമൊരു കാര്യം ന്യായീകരിക്കാൻ സാധിക്കുന്നതല്ല. 

ഇനിയും മുന്നോട്ട് തന്നെ

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഡിജിപിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. വലിയ തോതിലുള്ള പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. സാംസ്കാരിക രംഗത്തുള്ള ധാരാളം പേർ വിളിച്ചിരുന്നു. യുവജന കമ്മീഷൻ തന്നെ സൈബർ ആക്രമണ വിഷയം ഏറ്റെടുക്കും. സാധാരണയായി ഇത്തരം കമന്റുകൾ തള്ളികളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ തക്കതായ ശിക്ഷ ലഭിക്കുന്ന രീതിയിൽ തന്നെ നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ചിന്താ ജെറോം

ഏറുന്ന ദുരുപയോഗങ്ങൾ

സമൂഹമാധ്യമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച് ചെറിയ ക്ലാസ് മുതൽ ബോധവത്കരണം നൽകണം. എങ്ങനെ സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നതിനെ സംബന്ധിച്ച സംസ്കാരം ചെറുപ്പത്തിലേ കൊണ്ടുവേരണ്ടിയിരിക്കുന്നു. യുവജന കമ്മീഷൻ ബോധവത്കരണവുമായി മുന്നോട്ട് പോകും. വരും തലമുറയിൽ ഏറെ വിശ്വാസമുണ്ടെന്നും ചിന്ത ജെറോം പറയുന്നു.

Advertisement Component

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com