ADVERTISEMENT

സാമൂഹിക പ്രവർത്തനം കൊണ്ട് എന്താണ് ലാഭം? തീർത്തും ലാഭമില്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? ശരിയാണ്, ലാഭമുണ്ട് എന്നു പറയുന്നു 240 നിർ‌ധന കുടുംബങ്ങൾക്ക് വീടു വച്ചു നൽ‌കിയ ഡോ.എം.എസ്.സുനിൽ എന്ന സുനിൽ ടീച്ചർ‌. മനസ്സിന്റെ സന്തോഷമാണ് ആ ലാഭം. അത് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. എന്നാൽ, മനസ്സിലാകുന്നവർക്ക് അതിന് പകരം വയ്ക്കാനൊന്നുമില്ല താനും.

സാമൂഹിക പ്രവർത്തനം കൊണ്ട് മാനസിക സന്തോഷം കിട്ടുന്നവർ‌ അതിൽ നിന്ന് സംതൃപ്തി കിട്ടാത്തവരെ അതിനു പ്രേരിപ്പിക്കുന്നതിലോ നിർബന്ധിക്കുന്നതിലോ അർഥമില്ലെന്നാണ് സുനിലിന്റെ പക്ഷം. അവർ നമ്മുടെ പ്രവർത്തനത്തിന് സംഭാവന നൽകാത്തതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുന്നതു പോലും ശരിയല്ലെന്നും ടീച്ചർ പറയുന്നു. 

സംഭാവന നൽകാത്തവരോട് സുനിലിന്റെ സമീപനം എന്താണെന്ന ചോദ്യം സുനിലിനെ സംബന്ധിച്ച് പ്രസക്തമല്ല. കാരണം, ആരോടും സഹായം ചോദിച്ച് പോകുന്നില്ല അവർ. സഹായിക്കാൻ തയാറുള്ളവർ സുനിലിനെ സമീപിച്ച് സഹായം വാഗ്ദാനം ചെയ്യുന്നു. സഹായം ആവശ്യമുള്ളവരെ സുനിൽ കണ്ടെത്തുന്നു. 

സുനിൽ ടീച്ചർ ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതി വയ്ക്കാവുന്ന വീടുകൾ 240 ആയി. ഇന്നലെ തിരുവില്വാമല പഞ്ചായത്തിലെ 15ാം വാർഡിൽ 2 നിർധന കുടുംബങ്ങൾക്കായി സുനിൽ നിർമിച്ചു നൽകിയ വീടു‌കളുടെ താക്കോൽദാനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. 

∙ഇത്രയും വീടുകൾ?

എങ്ങനെയാണ് സുനിൽ‌ ഇത്രയും വീടുകൾ നിർമിച്ചത്? ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ്? ഇതൊക്കെയാണ് പലരും സംശയത്തോടെയും കൗതുകത്തോടെയും അന്വേഷിക്കാറുള്ളത്. ആ സംശയത്തിൽ സുനിലിന് അദ്ഭുതമില്ല. പക്ഷേ, കൃത്യമായ വിശദീകരണമുണ്ട്. സുനിലിന്റെ പ്രവൃത്തികൾ കണ്ട് ബോധ്യപ്പെട്ടവർ അവരുടെ കയ്യിലുള്ള തുക സുനിലിനെ ഏൽപ്പിക്കുകയാണ്. തരുന്ന പണം മുഴുവനായി വീടിന്റെ നിർമാണത്തിൽ ഉപയോഗപ്പെടുത്തിയിരിക്കും എന്ന ബോധ്യമാണ് പണം തരുന്നവർക്ക് സുനിൽ തിരികെ നൽകുന്നത്. ഒരു വീട് വാഗ്ദാനം ചെയ്ത്, അതു പൂർത്തിയായ ശേഷം, വന്ന് കൂടുതൽ വീടുകൾ തരാൻ തയാറായ ഒന്നും രണ്ടും പേരല്ല ടീച്ചറുടെ പരിചയത്തിലുള്ളത്. 12 വീടുകൾ വരെ നിർമിച്ച നല്ല മനസ്സുകളെ ടീച്ചർ ഓർക്കുന്നു. 

തരുന്നവരുടെ വിശ്വാസം

എങ്ങനെയാണ് ഇത്രയും കാലമായിട്ടും ആ വിശ്വാസം സുനിൽ കാത്തുസൂക്ഷിക്കുന്നത് എന്നു ചോദിച്ചാൽ സുനിലിന് അറിയില്ല. സാമൂഹിക പ്രവർത്തനത്തെ സാമൂഹിക പ്രവർത്തനമായി തന്നെ കാണുന്നുവെങ്കിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാൻ ആയി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നാണ് സുനിൽ കണ്ടെത്തിയിരിക്കുന്നത്. നമുക്ക് തന്ന പണം നമ്മൾ പൂർണമായും വീട്ടിൽ ചെലവഴിക്കും എന്ന് ആളുകൾക്ക് ബോധ്യമുണ്ട് എന്നതാണ് സുനിലിന്റെ ധൈര്യം.

2005ൽ ആണ് സുനിൽ വീടു നിർമിച്ചു കൊടുക്കുന്ന പ്രവർത്തനം തുടങ്ങുന്നത്. തന്റെ ക്ലാസിലെ വിദ്യാർഥിയുടെ ചുരിദാറിന്റെ ഷാൾ ആണ് അവളുടെ വീടിന്റെ വാതിൽ എന്നറിഞ്ഞ സുനിൽ ആ കുട്ടിക്ക് ഒരു വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ആ വീട് പൂർത്തിയാക്കിയത്. പിന്നെ, ഇത്തരത്തിലുള്ള ആളുകൾ ധാരാളമായി ഉണ്ട് എന്നു മനസ്സിലാക്കിയപ്പോൾ കൂടുതൽ പേരുടെ സഹായത്തോടെ പിന്നെയും വീടുകൾ നിർമിച്ചു. എന്നാൽ, ഇടയ്ക്കിടെയുള്ള പിരിവുകൾ‌ മറ്റുള്ളവരിൽ അസംതൃപ്തി ഉണ്ടാക്കുന്നുവെന്നു തിരിച്ചറിഞ്ഞപ്പോൾ വീട് നിർമാണം വേണ്ട എന്ന ചിന്തയിലെത്തിയതായിരുന്നു. പക്ഷേ,. അപ്പോഴേക്കും സുനിലിനെ സഹായിക്കാൻ തയാറായി സുമനസ്സുകൾ മുന്നോട്ടു വന്നു തുടങ്ങിയിരുന്നു.

ഒരു സ്പോൺൺസറുടെ പണം മാത്രം ഉപയോഗിച്ചാണ് സുനിൽ ഒരു വീടു നിർമിക്കുന്നത്. മറ്റ് പിരിവുകളൊന്നും നടത്തില്ല. ഈ മാനദണ്ഡങ്ങളൊക്കെ ഇപ്പോഴും കടുകിട തെറ്റാതെ പാലിക്കുന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജ് സുവോളജി വിഭാഗം എച്ച്ഒഡി ആയാണ് സുനിൽ വിരമിച്ചത്. കോളജിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആയിരിക്കെ മികച്ച പ്രോഗ്രാം ഓഫിസർ ആയ സുനിൽ പിന്നീട് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാരവും നേടി. വിരമിച്ച ശേഷം മുഴുവൻ  സമയം സാമൂഹിക പ്രവർത്തനത്തിനായി മാറ്റി വച്ചു. 

സുനിൽ എന്ന പേര് എങ്ങനെ വന്നു? മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? ഇത്രയും ചുരുങ്ങിയ ചെലവിൽ വീടുകൾ നിർമിക്കുന്നതെങ്ങനെ? സാമൂഹിക പ്രവർത്തന രംഗത്തേക്ക് കൂടുതൽ വനിതകൾക്ക് ഇറങ്ങി വരാൻ കഴിയാത്തത് എന്തുകൊണ്ട്? അങ്ങനെ പല പല സംശയങ്ങൾക്കു മറുപടിയുമായി സുനിൽ ടീച്ചർ സംസാരിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com