Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർഭയയുടെ അമ്മയെക്കുറിച്ച് മോശമായ അർഥത്തിലല്ല പറഞ്ഞത് ; മുൻ കർണാടക ഡിജിപി

Sangliana-Rupa-Asha-Devi.jpg.image.784.410 കർണാടക മുൻ ഡിജിപി എച്ച്.ടി. സംഗ്ലിയാന ബെംഗളൂരുവിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഡി. രൂപ ഐപിഎസ്, നിർഭയയുടെ അമ്മ ആശാ ദേവി എന്നിവർക്കൊപ്പം. (ട്വിറ്റർ ചിത്രം)

ബെംഗളൂരു∙ ഡൽഹിയിൽ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശാ ദേവിയെക്കുറിച്ച് ഒരു പൊതുചടങ്ങിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ മറുപടിയുമായി കർണാടക മുൻ ഡിജിപി എച്ച്.ടി. സംഗ്ലിയാന രംഗത്ത്. നിർഭയയുടെ അമ്മയെക്കുറിച്ച് താൻ തെറ്റായി ഒന്നും സംസാരിച്ചിട്ടില്ല. സംസാരം പരിധിവിട്ടു പോയിയെന്നും വിശ്വസിക്കുന്നില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് ഇതൊക്കെ വാർത്തയാക്കുന്നത് അവർക്കു ചർച്ച ചെയ്യാൻ പ്രത്യേകിച്ചു വിഷയങ്ങളൊന്നുമില്ലാത്തതുകൊണ്ടാവും ഇങ്ങനെയൊക്കെ ചെയ്യുന്നത്. അദ്ദേഹം വിശദീകരിച്ചു.

ഒരു അനുമോദനമെന്ന നിലയിൽ താൻ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് സംഗ്ലിയാന വ്യക്തമാക്കി. ഇതേക്കുറിച്ച് കാര്യമായ വിശദീകരണങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. എനിക്കൊന്നും വിശദീകരിക്കാനില്ല. ഒന്നും പിന്‍വലിക്കാനുമില്ല. പറഞ്ഞതെല്ലാം പറഞ്ഞതു തന്നെയാണ് – സംഗ്ലിയാന വ്യക്തമാക്കി.

കർണാടക മുൻ ഡിജിപിയായ സംഗ്ലിയാന, പിന്നീട് ബിജെപിയിൽ ചേരുകയും ദക്ഷിണ ബെംഗളൂരുവിൽനിന്ന് ലോക്സഭയിലേക്കു മൽസരിച്ചു ജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം നിലവിൽ കോൺഗ്രസ് സഹയാത്രികനാണ്.

മുൻ ഡിജിപിയെന്ന നിലയിൽ എന്റെ വാക്കുകൾ എല്ലാ പരിധികൾക്കും ഉള്ളിൽ നിന്നുകൊണ്ടുള്ളതായിരുന്നുവെന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. അത് നല്ല അർഥത്തിൽ മാത്രം എടുക്കുക. സത്യത്തിൽ അവർക്കുള്ള ഒരു അനുമോദനമെന്ന നിലയിലാണ് ആ പരാമർശം നടത്തിയത്. അതിൽ തെറ്റായ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ആർക്കെങ്കിൽ അതു ശരിയായില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവരോടെനിക്ക് സഹതാപം തോന്നുന്നു. ചില മനുഷ്യർ എപ്പോഴും വലിയ വികാരജീവികളായിരിക്കും – സംഗ്ലിയാന പറഞ്ഞു.

ജീവനു ഭീഷണിയാണെന്നു കണ്ടാൽ മാനഭംഗത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന ‘ഉപദേശത്തെയും’ അദ്ദേഹം ന്യായീകരിച്ചു. പൊതുവിൽ സ്ത്രീകളുടെ സുരക്ഷ ഉദ്ദേശിച്ചു മാത്രമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് സംഗ്ലിയാന വ്യക്തമാക്കി.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപയ്ക്ക് അവാർഡ് സമ്മാനിക്കാനായി ബെംഗളൂരുവിൽ എത്തിയതായിരുന്നു നിർഭയയുടെ അമ്മ. അവാർഡ് ദാനത്തിനുശേഷം സംസാരിക്കവെയാണ് മുൻ ഡിജിപി വിവാദ പരാമർശങ്ങൾ നടത്തിയത്. 

 2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഒാടുന്ന ബസിൽ നിർഭയ കൂട്ടമാനഭംഗത്തിനിരയായത്.

സംഗ്ലിയാനയുടെ വിവാദ പരാമർശമിങ്ങനെ:

‘ഞാന്‍ ഇപ്പോള്‍ നിര്‍ഭയയുടെ അമ്മയെ കണ്ടു. മികച്ച ശരീരപ്രകൃതമാണ് അവരുടേത്.  അതുകൊണ്ടുതന്നെ നിർഭയ എത്ര സുന്ദരിയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ’

പിന്നാലെ സ്ത്രീകൾക്കായി സംഗ്ലിയാന നൽകിയ ഉപദേശവും വിവാദമായി. അതിങ്ങനെ:

‘നിങ്ങൾക്കുനേരെ ആരെങ്കിലും ബലപ്രയോഗത്തിന് തുനിഞ്ഞാൽ, അവർ നിങ്ങളെ കീഴ്പ്പെടുത്തുെമന്ന് ഉറപ്പുണ്ടെങ്കിൽ വഴങ്ങി കൊടുക്കുകയാണ് ജീവൻ രക്ഷിക്കാൻ നല്ലത്’. 

പരിപാടിയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും മുൻ ഡിജിപിയുടെ പരാമർശത്തോട് അസഹിഷ്ണത പ്രകടിപ്പിച്ചിരുന്നു. പക്ഷേ ചടങ്ങിൽ പങ്കെടുത്ത നിർഭയയുടെ അമ്മ പറഞ്ഞത് നഷ്ടപ്പെട്ട നീതിയെക്കുറിച്ചായിരുന്നു.

ഓരോ നിമിഷവും ഡൽഹിയിൽ പെൺകുട്ടികൾ മാനഭംഗത്തന് ഇരയാവുമ്പോൾ അതു തന്റെ മകളാണെന്നു തോന്നുമെന്നും നീതി എന്നത് അത്രയെളുപ്പം ലഭിക്കുന്ന കാര്യമല്ലെന്നും അവർ പറഞ്ഞു.

എല്ലാ ദിവസവും നഗരത്തിൽ ഒരു നിർഭയ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുന്നുണ്ടെന്നും  ഇത്തരം സംഭവങ്ങളെക്കുറിച്ചു കേൾക്കുമ്പോഴെല്ലാം തന്റെ മകൾക്കാണ് അതു സംഭവിച്ചതെന്നു തോന്നുമെന്നും ആശാദേവി പറഞ്ഞു. പൊലീസും നിയമവുമൊക്കെയുണ്ടെങ്കിലും നീതി ലഭിക്കുകയെന്നത് അത്രയെളുപ്പമല്ലെന്നും അവർ കൂട്ടിച്ചേർത്തു.