Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ദേഹമെന്റെ രാമനാണ്: ആനന്ദിക്കെതിരെ മോദിയുടെ ഭാര്യ

Jashodaben

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാമനാണെന്ന് ഭാര്യ യശോദബെൻ. മോദി അവിവാഹിതനാണെന്ന, മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവനയ്ക്കാണ് യശോദയുടെ മറുപടി. ‘അദ്ദേഹം എന്റെ ഭർത്താവാണ്. എനിക്ക് ആദരണീയനാണ്. എന്റെ രാമനാണ്. താൻ വിവാഹിതനാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന എന്നെ അദ്ഭുതപ്പെടുത്തുന്നു’ - യശോദ പറയുന്നു. സഹോദരൻ അശോക് മോദിയുടെ ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് യശോദയുടെ പ്രതികരണം. 

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന വിദ്യാസമ്പന്നയായ ഒരാൾക്കു ചേർന്നതല്ലെന്നും യശോദ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതാണത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി നൽകിയ എല്ലാ രേഖകളിലും വിവാഹിതനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേരെഴുതിയിട്ടുണ്ടെന്നും യശോദ പറഞ്ഞു. 

modi-wife.jpg.image.784.410

താൻ വിവാഹിതനാണെന്നു മോദി ആദ്യമായി രേഖപ്പെടുത്തിയത് 2014ൽ വഡോദര ലോക്‌സഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലെ സത്യവാങ്‌മൂലത്തിലാണ്. യശോദ ബെൻ എന്നാണു ഭാര്യയുടെ പേരെന്നും രേഖപ്പെടുത്തിയിരുന്നു. ഏകദേശം 50 വർഷംമുൻപു നടന്ന വിവാഹത്തെ സമുദായപാരമ്പര്യം പിന്തുടരുന്ന നിർധന കുടുംബത്തിലെ ചടങ്ങായി മാത്രം കണ്ടാൽ മതിയെന്നായിരുന്നു മോദിയുടെ അടുത്ത ബന്ധുക്കളുടെ വിശദീകരണം. 

താൻ നരേന്ദ്ര മോദിയുടെ ഭാര്യയാണെന്നു 2014ൽ ഇംഗ്ലിഷ് പത്രത്തിനു യശോദ അഭിമുഖം നൽകിയിരുന്നു. സ്‌കൂൾ അധ്യാപികയായി വിരമിച്ച യശോദ ബെൻ മൂത്തസഹോദരൻ അശോക് മോദിക്കൊപ്പം ഗുജറാത്തിലെ ഉൻജയിലാണിപ്പോൾ താമസം.